രഹസ്യനീക്കവുമായി ഇസ്രായേല്‍; സംഭവിച്ചാല്‍ ലോക ചിത്രം മാറും, സൗദി ആവശ്യപ്പെട്ട പോലെ അല്ല
ടെല്‍ അവീവ്: കഴിഞ്ഞ 22 മാസങ്ങളായി പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണം തുടരുകയാണ്. ഹമാസിനെ പരാജയപ്പെടുത്താനോ ബന്ദികളെ മോചിപ്പിക്കാനോ സാധിക്കാത്ത ഇസ്രായേല്‍ പുതിയ പദ്ധതി തയ്യാറാക്കുന്നു എന്നാണ് വിവരം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ഫെബ്രുവരിയില്‍ സൂചിപ്പിച്ചതിന് സമാനമായ പദ്ധതിയാണിത്. എന്നാല്‍ സൗദി അറേബ്യ ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്താനാണ് സാധ്യത.
പലസ്തീനില്‍ രണ്ട് രാജ്യങ്ങള്‍ രൂപീകരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്നാണ് സൗദി അറേബ്യയുടെ നിലപാട്. ദ്വിരാഷ്ട്ര പരിഹാരത്തിന് പലസ്തീന്‍ അതോറിറ്റിയും പലസ്തീന്‍ സംഘടനകളും തയ്യാറാണ്. യൂറോപ്പിലേത് ഉള്‍പ്പെടെ പ്രധാന രാജ്യങ്ങളെല്ലാം ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇസ്രായേല്‍ ഇതിനോട് യോജിക്കുന്നില്ല. ഈ വേളയിലാണ് ഇസ്രായേല്‍ മറ്റൊരു പദ്ധതി ഒരുക്കുന്നത്. ഇതുസംബന്ധിച്ച വിവരം അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടു.

ഗാസയിലുള്ള പലസ്തീന്‍കാരെ മൊത്തമായി ഒഴിപ്പിക്കുക എന്നതാണ് പദ്ധതി. ഇവരെ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റുകയാണ് ചെയ്യുക. ഏത് രാജ്യത്തേക്ക് മാറ്റുമെന്ന ചര്‍ച്ചകള്‍ക്ക് ഇസ്രായേല്‍ കുറേ നാളായി തുടക്കമിട്ടിട്ട്. ഏറ്റവും ഒടുവില്‍ കിഴക്കന്‍ ആഫ്രിക്കയിലെ ദക്ഷിണ സുഡാനുമായി ചര്‍ച്ച നടക്കുന്നു എന്നാണ് എപിയുടെ റിപ്പോര്‍ട്ടിലുള്ളത്. ദക്ഷിണ സുഡാനിലേക്ക് പലസ്തീന്‍കാരെ മാറ്റാനാണ് നീക്കമത്രെ.
ഈ പദ്ധതിയുമായി അറിവുള്ള ആറ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരമാണിത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവോ ദക്ഷിണ സുഡാന്‍ സര്‍ക്കാരോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇസ്രായേലി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പലസ്തീന്‍കാരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന കാര്യം നെതന്യാഹു പറഞ്ഞെങ്കിലും ദക്ഷിണ സുഡാനിലേക്ക് ആണെന്ന് പറഞ്ഞില്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ പലസ്തീന്‍കാരെ ഗാസയില്‍ നിന്ന് ഒഴിപ്പിക്കുന്ന കാര്യം ട്രംപ് പറഞ്ഞിരുന്നു. ഇവിടെ ടൂറിസ്റ്റ് കേന്ദ്രമാക്കാം എന്ന സൂചനയാണ് ട്രംപ് നല്‍കിയത്. ട്രംപിന് ഗാസ ഒഴിപ്പിക്കാനുള്ള പദ്ധതിയുണ്ട് എന്ന് നെതന്യാഹു അഭിമുഖത്തില്‍ സൂചിപ്പിച്ചു. പലസ്തീനിലുള്ളവരെ മറ്റൊരിടത്തേക്ക് മാറ്റി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്നാണ് ട്രംപ് ചിന്തിക്കുന്നതത്രെ.
കാര്യങ്ങള്‍ അത്ര എളുപ്പമല്ല
എന്നാല്‍ ഇതിനോട് പലസ്തീന്‍കാര്‍ യോജിക്കില്ല. പിറന്ന മണ്ണില്‍ തന്നെ ജീവിക്കുമെന്നാണ് അവരുടെ നിലപാട്. ഇക്കാര്യം ഹമാസും പലസ്തീന്‍ അതോറിറ്റി നേതാക്കളും പലതവണ വ്യക്തമാക്കിയതാണ്. ഗള്‍ഫിലേത് ഉള്‍പ്പെടെ മുസ്ലിം രാജ്യങ്ങളെല്ലാം ഇതിന് പിന്തുണ നല്‍കുകയും ചെയ്യുന്നു. ഈജിപ്തിലെ സിനായ് മരുഭൂമിയിലേക്ക് ഗാസയിലുള്ളവരെ മാറ്റാന്‍ നേരത്തെ ചര്‍ച്ച നടന്ന വേളയില്‍ ശക്തമായ ഭാഷയില്‍ ഈജിപ്തും സൗദി അറേബ്യയുമെല്ലാം രംഗത്തുവന്നിരുന്നു.
സുഡാന്റെ ഭാഗമായിരുന്നു ദക്ഷിണ സുഡാന്‍. നീണ്ട കാലത്തെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് രാജ്യം വിഭജിക്കപ്പെട്ടതും ദക്ഷിണ സുഡാന്‍ രൂപീകരിച്ചതും. സുഡാന്‍ മുസ്ലിം ഭൂരിപക്ഷവും ദക്ഷിണ സുഡാന്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷവുമാണ്. പുതിയ രാജ്യം രൂപീകരിച്ചെങ്കിലും ആഭ്യന്തര കലഹം ഇവിടെ ശക്തമാണ്. നാല് ലക്ഷത്തിലധികം പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇവിടേക്ക് പലസ്തീന്‍കാരെ എത്തിക്കുന്നത് ക്രൂരമാകുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications