കുടിയേറ്റക്കാര്‍ക്കെതിരേ നിലപാടെടുത്ത ആംനെസ്റ്റി ഇന്റര്‍നാഷനലിന് ഇസ്രായേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നു
ജെറൂസലേം: വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരേ നിലപാടെടുത്തതിന്റെ പേരില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനലിനെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ ഇസ്രായേല്‍ നീക്കം.
നികുതിയിളവില്‍ നിന്നൊഴിവാക്കും
സംഘടനയ്ക്ക് സംഭാവന നല്‍കുന്നവരെ നികുതി ഇളവില്‍ നിന്ന് ഒഴിവാക്കാനാണ് ഭരണകൂടം നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് 2011ലുണ്ടാക്കിയ നിയമം ആംനെസ്റ്റിക്കെതിരേ ഉപയോഗിക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചതായി ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അടുത്ത ബന്ധമുള്ള ഹായോം ദിനപ്പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിന്റെ മുന്നോടിയായി സംഘടനയുടെ പ്രതിനിധിയെ ഹിയറിംഗിനായി വിളിച്ചുവരുത്തുമെന്നും ധനകാര്യമന്ത്രി മോശെ കഹലോനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരായ നിലപാട്
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സ്ഥാപിച്ച ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരേ ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആംനെസ്റ്റി ഇന്റര്‍നാഷനല്‍ നിലപാടെടുത്തിരുന്നു. ഇതാണ് ഇസ്രായേല്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ജൂതകുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനായിരുന്നു സംഘടനയുടെ ആഹ്വാനം. ഉല്‍പ്പന്ന ബഹിഷ്‌ക്കരണത്തിനു പുറമെ, കുടിയേറ്റകേന്ദ്രങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും ഉപരോധം ഏര്‍പ്പെടുത്താനും ആഹ്വാനം ചെയ്യുന്ന ബി.ഡി.എസ് (ബോയ്‌കോട്ട്, ഡൈവെസ്റ്റ്‌മെന്റ്, സാംഗ്ഷന്‍സ്) കാംപയിന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിര്
അതേസമയം, തങ്ങള്‍ക്കെതിരായ ശിക്ഷാ നടപടിക്കെതിരേ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ രംഗത്തെത്തി. ഇസ്രായേലി സര്‍ക്കാറിന്റെ നീക്കം അത്യന്തം ഖേദകരമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ്. ഇസ്രായേലില്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് സ്വതന്ത്രമായും അനാവശ്യമായ പ്രതികാര നടപടികളെ ഭയക്കാതെയും പ്രവര്‍ത്തിക്കാനാവില്ലെന്നതിന്റെ സൂചനയാണിതെന്നും സംഘടന കുറ്റപ്പെടുത്തി.
കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരായ സംഘടനയുടെ നിലപാട് ഇസ്രായേല്‍ അധിനിവേശത്തിനെതിരായ നിലപാടാണ്. പ്രഖ്യാപിത അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് കുടിയേറ്റകേന്ദ്രങ്ങളുടെ സ്ഥാപനമെന്നും സംഘടന വ്യക്തമാക്കി.
ഇസ്രായേല്‍ പ്രതികരിച്ചില്ല
ആംനെസ്റ്റിക്കെതിരായ സാമ്പത്തിക ഉപരോധ നീക്കത്തെക്കുറിച്ച് ഇസ്രായേലി ദിനപ്പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നതല്ലാതെ, സര്‍ക്കാര്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം വാര്‍ത്ത നിഷേധിക്കാനോ, ആംനെസ്റ്റിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതികരിക്കാനോ അധികൃതര്‍ തയ്യാറായിട്ടുമില്ല. ശിക്ഷാ നടപടികളുമായി മുന്നോട്ടുപോവാനാണ് ഇസ്രായേലിന്റെ തീരുമാനമെന്നാണ് ഇതില്‍ നിന്ന് അനുമാനിക്കപ്പെടുന്നത്.
നെതന്യാഹുവിന്റെ തീവ്രനിലപാടുകള്‍
ഇസ്രായേല്‍
പ്രധാനമന്ത്രി
ബെഞ്ചമിന്‍
നെതന്യാഹുവിന്റെ
തീവ്രനിലപാടുകളാണ്
ആംനെസ്റ്റിക്കെതിരായ
നടപടിക്ക്
പിന്നിലെന്ന്
വിലയിരുത്തപ്പെടുന്നു.
ജൂതരാഷ്ട്രത്തെയോ
കുടിയേറ്റ
കേന്ദ്രങ്ങളെയോ
ബഹിഷ്‌ക്കരിക്കുന്നവര്‍ക്ക്
ഇസ്രായേലില്‍
പ്രവേശനം
നിഷേധിക്കുന്ന
പുതിയനിയം
കഴിഞ്ഞ
മാര്‍ച്ചില്‍
നെതന്യാഹു
സര്‍ക്കാര്‍
പാസ്സാക്കിയിരുന്നു.
ഇത്തരം
നീക്കങ്ങള്‍
ഇസ്രായേലിന്റെ
സുരക്ഷയ്ക്ക്
ഭീഷണിയാണെന്നും
സെമിറ്റിക്
വിരോധമാണെന്നും
ചൂണ്ടിക്കാട്ടിയായിരുന്നു
ഇസ്രായേലിന്റെ
ഈ
നിയമനിര്‍മാണം.
ബി.ഡി.എസ്
കാംപയിനെ
തകര്‍ക്കാന്‍
118
ദശലക്ഷം
ശകല്‍
(32
ദശലക്ഷം
ഡോളര്‍)
ആണ്
കഴിഞ്ഞ
വര്‍ഷത്തെ
ബജറ്റില്‍
നെതന്യാഹു
സര്‍ക്കാര്‍
വകയിരുത്തിയത്.
അതേസമയം, ഇസ്രാലിന്റെ അധിനിവേശം അവസാനിപ്പിക്കാനുള്ള കാംപയിനാണ് തങ്ങള്‍ നടത്തുന്നതെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നവരെ നിശ്ശബ്ദമാക്കാനുള്ള ഇസ്രായേലിന്റെ ഏറ്റവും പുതിയ ശ്രമമാണ് തങ്ങള്‍ക്കെതിരായ നടപടിയെന്നും ആംനെസ്റ്റി കുറ്റപ്പെടുത്തി.