അധിനിവേശത്തിനെതിരായ വിമര്‍ശനം; യുനെസ്‌കോയില്‍ നിന്ന് അമേരിക്കയും ഇസ്രായേലും പിന്‍മാറി
ന്യുയോര്‍ക്ക്: യുഎന്‍ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്‌കാരിക സമിതിയായ യുനെസ്‌കോയില്‍ നിന്ന് അമേരിക്കയ്‌ക്കൊപ്പം ഇസ്രായേലും പിന്‍മാറി. യുനൈറ്റഡ് നാഷന്‍സ് എഡുക്കേഷനല്‍, സൈന്റിഫിക്ക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനില്‍ നിന്ന് പിന്‍മാറുകയാണെന്ന് കാണിച്ച് ഇസ്രായേല്‍ കത്ത് നല്‍കിയതായി യുനെസ്‌കോ അറിയിച്ചു. കിഴക്കന്‍ ജെറൂസലേമിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരായ യുനെസ്‌കോയുടെ വിമര്‍ശനവും യുനെസ്‌കോയില്‍ ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കാനുള്ള തീരുമാനവുമാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.
അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ് പ്രവാസി മലയാളി ഹൃദയംപൊട്ടി മരിച്ചു
സമിതിയില്‍ നിന്ന് പിന്‍മാറാനുള്ള ഇസ്രായേലിന്റെ തീരുമാനം ഖേദകരമാണെന്ന് യുനെസ്‌കോ ഡയരക്ടര്‍ ജനറല്‍ ഓദ്രെ അസൂലെ പറഞ്ഞു. 1949 മുതല്‍ യുനെസ്‌കോയുടെ അംഗമെന്ന നിലയില്‍ സമിതിയില്‍ ഇസ്രായേലിന് അര്‍ഹതപ്പെട്ട സ്ഥാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2018 ഡിസംബര്‍ 31ഓടെ സമിതിയുടെ അംഗത്വത്തില്‍ നിന്ന് പിന്‍മാറുന്നതായി കാണിച്ചാണ് അമേരിക്കയും ഇസ്രായേലും നോട്ടീസ് നല്‍കിയിരിക്കുന്നത്. പകരം യുനെസ്‌കോയില്‍ സ്ഥിരം ഉപദേശക പദവി ആവശ്യപ്പെടുമെന്ന് കത്തില്‍ പറയുന്നു.
യുനെസ്‌കോയുടെ ഇസ്രായേല്‍ വിരുദ്ധ പക്ഷപാതിത്വമാണ് അമേരിക്കയുടെ പിന്‍മാറ്റത്തിന് കാരണമായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിനുപുറമെ, സമിതിയില്‍ വന്‍ അഴിച്ചുപണി അനിവാര്യമാണെന്നും നോട്ടീസില്‍ പറയുന്നു. ഇതിനു തൊട്ടുപിറകെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പിന്‍മാറ്റതീരുമാനം പ്രഖ്യാപിച്ചത്. അബദ്ധങ്ങളുടെ നാടകശാലയെന്നാണ് അദ്ദേഹം സമിതിയെ വിശേഷിപ്പിച്ചത്. കിഴക്കന്‍ ജെറൂസലേമിലെ ഇസ്രായേല്‍ കുടിയേറ്റം അവിടെയുള്ള പൈതൃക ശേഷിപ്പുകളെ അപകടപ്പെടുത്തുന്നതായി യുനെസ്‌കോ വിമര്‍ശിച്ചിരുന്നു. അതേസമയം യുനെസ്‌കോയുടെ നടപടികള്‍ക്കിതെരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ടത് സമിതിക്കകത്താണെന്നും പുറത്തല്ലെന്നും അസൂലെ പറഞ്ഞു.