ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി; ആയിരത്തിലധികം പേർക്ക് പരിക്ക്
കിഴക്കൻ, തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1024 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിൽ 21 കുട്ടികളും 39 സ്ത്രീകളും ഉൾപ്പെടുന്നു. വീടുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും നേരെയാണ് ഇസ്രായേൽ ആകമണമെന്ന് ആരോഗ്യ മന്ത്രി ഫിറാസ് അബ്ദയാദ് പറഞ്ഞു. പരിക്കേറ്റവരുമായി പോകുന്ന ആംബുലൻസുകൾക്ക് നേർക്കും ആക്രമണം നടന്നതായി മന്ത്രി പറഞ്ഞു.
ആക്രമണം രൂക്ഷമായതോടെ തെക്കൻ ലെബനനിൽ നിന്ന്, പ്രത്യേകിച്ച് തുറമുഖ നഗരമായ സിഡോണിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ബെയ്റൂട്ടിലേക്ക് പലായനം ചെയ്തത്. 2006 ലെ സംഘർഷത്തിനു ശേഷമുള്ള ഏറ്റവും വലിയ പലായനമാണിത്. രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും സ്‌കൂളുകളും സർവ്വകലാശാലകളും വരും ദിവസങ്ങളിൽ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.

തെക്കൻ ലെബനനിലെ ജനവാസ മേഖലകളിലും കിഴക്ക് ബെക്കാ താഴ്വരയിലും കടുത്ത വ്യോമാക്രമണമാണ് ഉണ്ടായത്. ബെയ്‌റൂട്ടിൽ നിന്നും ഏകദേശം 129 കിലോമീറ്റർ വടക്കുള്ള മധ്യ ലെബനനിലെ ബൈബ്ലോസിനടുത്തുള്ള വനപ്രദേശത്തും ശക്തമായ ആക്രമണമാണ് നടന്നത്. അതേസമയം 800-ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഹിസ്ബുള്ള കേന്ദ്രങ്ങളിൽ നിന്നും മാറി താമസിക്കണമെന്നും ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ എവിടേക്ക് പോകണമെന്നറിയാതെ ഭയപ്പാടോടെ തുടരുകയാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
'ഹിസ്ബുള്ളയുടെ ആയുധപുരകൾക്ക് സമീപമുള്ളവർ ഒഴിയണമെന്നാണ് ഇസ്രായേൽ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ അവർ ആയുധങ്ങൾ സൂക്ഷിച്ചത് എവിടെയാണെന്നാണ് ഞങ്ങൾക്ക് അറിയുക. ഇത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തിയും പ്രതിഷേധവുമാണ് ഉണ്ടാക്കിയിരിക്കുന്നത്',ബെയ്റൂട്ടിൽ നിന്നുള്ളവർ പറഞ്ഞു. എന്നാൽ അപകട സ്ഥലത്ത് നിന്ന് ഒഴിയണമെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ആക്രമണം അവസാനിച്ചാൽ സുരക്ഷിതമായി സ്വന്തം വീട്ടിൽ തിരിച്ചെത്താൻ സാധിക്കുമെന്നും വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.
ഹിസ്ബുള്ളയുടെ സൈനിക കമാന്ററായ അലി കരാക്കിയെ ലക്ഷ്യം വെച്ചാണ് ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചയ്ക്കിടെയിലെ രണ്ടാമത്തെ ആക്രമണമാണ് ഇവിടെ നടക്കുന്നത്.
അതേസമയം ആക്രമണം രൂക്ഷമായതോടെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. നീക്കം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 'ഇത് ഭ്രാന്തമായ നീക്കമാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ ടെൽ അവീവ് അറിയാൻ പോകുകയാണ്' എന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു.
ലെബനൻ അതിർത്തിയിൽ ആക്രമണം രൂക്ഷമാകുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ലെബനനിലെ യുഎൻ ഇടക്കാല സേനയായ യൂനിഫിൽ പ്രതികരിച്ചു. 'അപകടകരമായ സാഹചര്യം ദൂരവ്യാപകവും വിനാശകരവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഇസ്രായേലിനും ലബനിനും മാത്രമല്ല , മേഖലയിലാകെ സ്ഥിതി രൂക്ഷമാക്കും', യൂനിഫിൽ പറഞ്ഞു. തെക്കൻ ലെബനനിലെ സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും യൂനിഫിൽ പങ്കുവെച്ചു. സിവിലിയൻമാർക്കെതിരായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം മാത്രമല്ല യുദ്ധകുറ്റങ്ങൾക്കും കാരണമാകും', യൂനിഫിൽ വ്യക്തമാക്കി.












Click it and Unblock the Notifications