ഗസയില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല; ഇസ്രായേലി വെടിവയ്പ്പില്‍ മൂന്നു മരണം കൂടി; 950 പേര്‍ക്ക് പരിക്ക്
ഗാസ: ജന്‍മനാട്ടിലേക്ക് തിരിച്ചെത്താനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്ക് അറുതിയില്ല. പ്രതിഷേധത്തിന്റെ അഞ്ചാം വെള്ളിയാഴ്ചയായിരുന്ന ഇന്നലെ നടന്ന വെടിവയ്പ്പില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 950ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇതില്‍ ഇരുന്നൂറോളം പേര്‍ക്ക് വെടിയേറ്റും ബാക്കിയുള്ളവര്‍ റബ്ബര്‍ ബുള്ളറ്റ് ആക്രമണത്തിലും കണ്ണീര്‍ വാതകപ്രയോഗത്തിലുമാണ് പരിക്കുപറ്റിയത്. നിരായുധരായ ഫലസ്തീന്‍ സമരക്കാര്‍ക്കെതിരേ അതിരുകടന്ന ബലപ്രയോഗം പാടില്ലെന്ന യു.എന്‍ മനുഷ്യാവകാശ കമ്മീഷന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇസ്രായേല്‍ സൈന്യം വെടിവയ്പ്പ് തുടരുന്നത്. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന് പേരിട്ടിട്ടുള്ള പ്രതിഷേധ പ്രകടനത്തില്‍ ഇസ്രായേലി അതിക്രമങ്ങള്‍ വകവയ്ക്കാതെ ആയിരക്കണക്കിന് ഫലസ്തീനികളാണ് ഇസ്രായേലി അതിര്‍ത്തിയിലെത്തിയത്. 1948ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ തിരികെയെത്താന്‍ ഫലസ്തീനികള്‍ക്ക് അധികാരം വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ സമരം.

ഇന്നലെ മൂന്നു പേര്‍ കൂടി മരിച്ചതോടെ ഗസ പ്രതിഷേധത്തില്‍ ഒരു മാസത്തിനിടെ ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റുമരിച്ച ഫലസ്തീനികളുടെ എണ്ണം 45 ആയി. ആയിരക്കണക്കിന് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 18 മെഡിക്കല്‍ ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടും. കഴിഞ്ഞ തവണത്തേക്കാള്‍ ഇസ്രായേല്‍ അതിര്‍ത്തിയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന പ്രദേശത്താണ് ഇന്നലെ സമരക്കാര്‍ പ്രതിഷേധവുമായെത്തിയതെന്ന് അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ഫലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ പ്രതിഷേധ സമരം തുടരും.












Click it and Unblock the Notifications