സിറിയന്‍ മിസൈല്‍ സംവിധാനം ഇസ്രായേല്‍ തകര്‍ത്തു
തെല്‍ അവീവ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിനു സമീപമുള്ള ആന്റി എയര്‍ക്രാഫ്റ്റ് ബാറ്ററി ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ത്തു. അതിര്‍ത്തിയിലൂടെ നിരീക്ഷണപ്പറക്കല്‍ നടത്തുകയായിരുന്ന ഇസ്രായേല്‍ വിമാനങ്ങള്‍ക്കു നേരെ സിറിയന്‍ പ്രദേശത്ത് നിന്ന് മിസൈല്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്നായിരുന്നു നടപടി. അഞ്ച് തവണ എസ്.എ-5 മോഡല്‍ മിസൈലുകള്‍ ഇസ്രായേല്‍ വിമാനത്തെ ലക്ഷ്യമാക്കി തൊടുവിട്ടതായി ഇസ്രായേല്‍ കുറ്റപ്പെടുത്തി. 2011ല്‍ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉടലെടുത്തതിനു ശേഷം ആദ്യമായാണ് ഇസ്രായേലിനെതിരേ സിറിയയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാവുന്നത്.
എന്നാല്‍ ആരാണ് ആക്രമണശ്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല. സിറിയയുടെ അതിര്‍ത്തിക്കകത്ത് നിന്ന് വന്ന ആക്രമണമായതിനാല്‍ സിറിയന്‍ ഭരണകൂടത്തിനാണ് അതിന്റെ ഉത്തരവാദിത്തമെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് വിമാനങ്ങള്‍ക്കെതിരേ മിസൈല്‍ തൊടുത്തുവിടുന്ന ആന്റി എയര്‍ക്രാഫ്റ്റ് ബാറ്ററി തകര്‍ത്തതെന്നും സൈന്യം അവകാശപ്പെട്ടു.
നാലു ബോംബുകളാണ് ബാറ്ററി ലക്ഷ്യമാക്കി ഇട്ടത്. ആക്രമണത്തെ തുടര്‍ന്ന് സംവിധാനം പ്രവര്‍ത്തനരഹിതമായതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്രായേല്‍ വിമാനങ്ങള്‍ തങ്ങളെ ആക്രമിക്കാന്‍ വരുന്നതാണെന്ന ധാരണയിലാവാം സിറിയ മിസൈലുകള്‍ തൊടുത്തതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ലബ്‌നാന്‍ അതിര്‍ത്തിയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുകയായിരുന്നു ഇസ്രായേല്‍ വിമാനങ്ങള്‍. രഹസ്യാന്വേഷണത്തിന്റെ ഭാഗമായി പടങ്ങളെടുക്കുകയായിരുന്നു വിമാനത്തിന്റെ ദൗത്യം.
ഇസ്രായേല്‍ വിമാനത്തിനെതിരേ മിസൈല്‍ തൊടുത്തുവിട്ട നടപടി അത്യന്തം പ്രകോപനപരമാണെന്ന് ഇസ്രായേല്‍ സൈനിക വക്താവ് റോനെന്‍ മാന്‍ലിസ് പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സിറിയന്‍ പ്രത്യാക്രമണം ഉണ്ടാവുന്ന പക്ഷം അതിനെ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും സൈന്യം നടത്തിയിട്ടുണ്ട്. സിറിയന്‍ കേന്ദ്രത്തെ ആക്രമിക്കുന്ന കാര്യം റഷ്യയെ മുന്‍കൂട്ടി അറിയിച്ചതായും വക്താവ് പറഞ്ഞു. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പാണ് റഷ്യയുടെ സഖ്യകക്ഷിയായ സിറിയക്കെതിരേ ആക്രമണം നടന്നതെന്ന കാര്യം ശ്രദ്ധേയമാണ്.