വെസ്റ്റ് ബാങ്കില്‍ വീണ്ടും ഇസ്രായേല്‍ പടയുടെ അതിക്രമം; ഭവനരഹിതരാക്കപ്പെട്ടത് 41 കുട്ടികള്‍
റാമല്ല: വെസ്റ്റ് ബാങ്കില്‍ വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ കടന്നാക്രമണം. ആക്രമത്തില്‍ നിരവധി വീടുകള്‍ തകര്‍ത്തു. ഇതേ തുടര്‍ന്ന് വെസ്റ്റ് ബാങ്കിൽ താമസിച്ചിരുന്ന 80 ലേറെ പലസ്തീനികളുടെ വീടുകളും ഉപജീവനമാര്‍ഗങ്ങളുമാണ് നശിപ്പിക്കപ്പെട്ടത്. ഇതില്‍ 41 പേര് കുട്ടികളാണെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിർബത്ത് ഹംസയിലെ വടക്കൻ ഗ്രാമങ്ങളിൽ ബുൾഡോസറും മണ്ണുമാന്ത്രിയന്ത്രവും ഉപയോഗിച്ചായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റ കടന്നു കയറ്റം.
നാലുവർഷത്തിനിടെ നടന്ന ഏറ്റവും വലിയ നിർബന്ധിത കുടിയൊഴിപ്പിക്കൽ സംഭവമാണിത്. നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ എണ്ണം പരിശോധിക്കുമ്പോള്‍ കഴിഞ്ഞ ദശകത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ക്കല്‍ നടപടിയാണ് ഇതെന്നാണ് യുഎൻ മനുഷ്യാവകാശ കോർഡിനേറ്റർ യവോൺ ഹെല്ലെ അഭിപ്രായപ്പെട്ടത്. ജനങ്ങളെ സ്വന്തം രാജ്യത്ത് നിന്നും ആട്ടിപ്പായിക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരായി രാജ്യാന്തര സമൂഹം രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ട് പാലസ്തീന് പ്രധാനമന്ത്രി മുഹമ്മദ് ഷെയ്ഹ് രംഗത്തെത്തി.
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയതിന്റെ മറവിലാണ് ഇസ്രായേൽ സേന കൊടും കുറ്റകൃത്യം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.2020 ൽ ഇതുവരെ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി 700 ഓളം കെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെട്ടു. കന്നുകാലികളുടെ തൊഴുത്തുകളും തീറ്റകളും നശിപ്പിക്കപ്പെട്ടവയില്‍ പെടുന്നു. 1967 ലെ യുദ്ധത്തിലാണ് ജോർദാൻ സേനയിൽ നിന്ന് ഇസ്രായേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നത്. പലസ്തീനികൾക്ക് ചെറിയ പ്രദേശങ്ങളിൽ സ്വയംഭരണം പരിമിതമായെങ്കിലും ഉണ്ട്. എന്നാല്‍ മൊത്തതില്‍ പ്രദേശം നിയന്ത്രിക്കുകയും കൈവശം വെക്കുന്നതും ഇസ്രായേല്‍ ആണ്.
യുണൈറ്റഡ് അറബ് എമിറേറ്റുകളുമായുള്ള കരാറിന്റെ ഭാഗമായി പിടിച്ചെടുക്കല്‍ പദ്ധതി താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെങ്കിലും ജോർദാൻ താഴ്വര ഉൾപ്പെടെയുള്ള അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ജോർദാൻ താഴ്വരയിൽ ഏകദേശം 60,000 ഫലസ്തീനികളുണ്ട്. വെസ്റ്റ് ബാങ്കിന്റെ മൂന്നിൽ അഞ്ചും ഇസ്രായേൽ നിയന്ത്രണത്തിലാണ്. ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് പതിനായിരത്തിലേറെ ഇസ്രായേലികള്‍ താമസിക്കുന്നുണ്ട്. പലസ്തീന് ജനതയെ ഈ മേഖലയില്‍ നിന്നും അവരുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥലങ്ങളിൽ നിന്നും ഇസ്രായേൽ വിലക്കിയിട്ടുണ്ട്.
സ്വന്തം അമ്മയെ തേടി നവ്യ അലയാന്‍ തുടങ്ങിയിട്ട് 11 വര്‍ഷം; അറിയാവുന്നത് സോഫിയ എന്ന പേര് മാത്രം
Recommended Video