സിറിയയില്‍ ഇസ്രായേലി മിസൈലാക്രമണം; ദമസ്‌ക്കസ് വിമാനത്താവളം കുലുങ്ങി
ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഇസ്രായേലിന്റെ മിസൈലാക്രമണം. ഹിസ്ബുല്ല സായുധ വിഭാഗത്തിന്റെ ആയുധകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ദമസ്‌കസ് വിമാനത്താവളത്തിന് നാശനഷ്ടങ്ങളുണ്ടായതായി ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു.
കഴിഞ്ഞ ആറു വര്‍ഷമായി ആഭ്യന്തര സംഘര്‍ഷങ്ങളില്‍പ്പെട്ടുലയുന്ന സിറിയയ്‌ക്കെതിരേ ഇസ്രായേല്‍ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. സിറിയയില്‍ ഇറാന്‍ സൈന്യത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കുന്ന പക്ഷം പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ കൊട്ടാരത്തിന് ബോംബിടുമെന്ന് കഴിഞ്ഞ മാസം മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ ഭീഷണി മുഴക്കിയിരുന്നു. സിറിയയിലെ രാസായുധ നിര്‍മാണ ശാലയെന്നു കരുതുന്ന സൈനിക കേന്ദ്രത്തിനു നേരെ രണ്ടാഴ്ച മുമ്പ് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയിരുന്നു. ഹിസ്ബുല്ലയുടെയും ഇറാന്റെയും ആയുധ ശേഖരങ്ങള്‍ക്കെതിരേ നടന്ന നൂറുകണക്കിന് ആക്രമണങ്ങള്‍ പുറമെയാണിത്.
ആഭ്യന്തര സംഘര്‍ഷവും ഐ.എസ്സിനെതിരായ പോരാട്ടവും തകര്‍ത്ത സിറിയയ്ക്ക് ഇപ്പോള്‍ തിരിച്ചടിക്കാന്‍ ശേഷിയില്ലെന്ന തിരിച്ചറിവാണ് സിറിയന്‍ കേന്ദ്രങ്ങള്‍ക്കെതിരേ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ മുതിരുന്നത്. 2011 മുതല്‍ വിവിധ വിമത വിഭാഗങ്ങള്‍ ഒരേസമയം ഇസ്ലാമിക് സ്‌റ്റേറ്റിനെതിരേയും ബശ്ശാറുല്‍ അസദ് ഭരണകൂടത്തിനെതിരേയും പരസ്പരവും പോരാട്ടത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സങ്കീര്‍ണമായ അവസ്ഥയിലാണ് സിറിയ ഇന്നുള്ളത്. റഷ്യ, ഇറാന്‍, ഹിസ്ബുല്ല എന്നിവയുടെ സഹായത്തോടെ ഐ.എസ്സിനെതിരായ പോരാട്ടത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സിറിയക്ക് സാധിച്ചിട്ടുണ്ടെങ്കിലും അമേരിക്കയുടെ പിന്തുണയോടെയുള്ള എസ്.ഡി.എഫ്, മറ്റ് വിമത പോരാളികള്‍ തുടങ്ങിയവര്‍ക്ക് ശക്തമായ സ്വാധീന മേഖലകള്‍ പലയിടങ്ങളിലുമുണ്ട്.
അതിനിടെ റഷ്യയുടെയും അമേരിക്കയുടെയും സൈനികര്‍ തമ്മിലും ഇവിടെ പരസ്പര ഏറ്റുമുട്ടലിന്റെ വക്കിലാണ്. സിറിയയിലെ എണ്ണ സമ്പന്നമായ ദേര്‍ അസ്സൂറില്‍ ഐ.എസ് ഭീകരര്‍ക്കെതിരേ പോരാടുന്ന സിറിയന്‍ സൈന്യത്തിനൊപ്പം തങ്ങളുടെ പ്രത്യേക സേനയെ കൂടി വിന്യസിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കന്‍ സേനയ്ക്ക് റഷ്യ കഴിഞ്ഞ ദിവസം മുറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ വിമതസേനയായ എസ്.ഡി.എഫ് (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്) സിറിയന്‍ സൈന്യത്തിനു നേരെ രണ്ട് തവണ ആക്രമണം നടത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്.
ഇത്തരം അനുകൂല സാഹചര്യം പരമാവധി മുതലെടുക്കുകയും സിറിയയെ ആവുന്നത്ര തകര്‍ക്കുകയും ചെയ്യുകയെന്ന നയമാണ് ഇസ്രായേല്‍ സൈന്യം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.