ഇറാൻ യുദ്ധം മറയാക്കി മേഖലയിലാകെ ആക്രമണം നടത്തുകയാണ് ഇസ്രായേൽ ലക്ഷ്യം; തുറന്നടിച്ച് ഖത്തർ
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനായി ഒമാനുമായും പാക്കിസ്ഥാനുമായും ചർച്ച നടത്തുന്നുണ്ടെന്ന് ഖത്തർ വിദേശകാര്യ വക്താവ്. ഹോർമുസ് കടലിടുക്കിൽ ഇറാനും യു.എസും തമ്മിലുള്ള സംഘർഷം കടുക്കുമ്പോൾ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ വക്താവ് മജേദ് അൽ അൻസാരി പറഞ്ഞു.
ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനുള്ള ഏതൊരു ശ്രമവും സ്ഥിതി കൂടുതൽ സംഘർഷഭരിതമാക്കുകയേ ഉള്ളൂവെന്ന് തുടക്കം മുതൽ ഞങ്ങൾ മുന്നറിയിപ്പ് നൽകിയതാണ്. സംഘർഷം ആർക്കും ഗുണകരമല്ല. മാത്രമല്ല ഈ സംഘർഷം നമ്മളെല്ലാവരേയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ബുദ്ധിപരമായ എല്ലാ ചർച്ചകളേയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്', അൻസാരി പറഞ്ഞു.

ഇറാൻ സന്ദർശനത്തിന് പിന്നിലും മധ്യസ്ഥ ചർച്ചയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് വഴി തുറക്കുകയെന്നതും ഇനി സംഘർഷത്തിലേക്ക് പോകില്ലെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യം. സമാധാനം സാധ്യമാക്കാനുള്ള എല്ലാ ഇടപെടലുകളും ഖത്തർ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീൻ, ലബനൻ, സിറിയൻ പ്രദേശങ്ങളിൽ പുതിയൊരു സാഹചര്യം സൃഷ്ടിക്കാൻ ഇസ്രായേൽ ഇറാന് എതിരെയുള്ള യുദ്ധത്തെ ദുരുപയോഗം ചെയ്യുകയാണെന്നും അൻസാരി ആരോപിച്ചു.
മേഖലയിലാകെ ആക്രമണം നടത്താൻ ഇറാൻ യുദ്ധത്തെ ഇസ്രായേൽ മുതലെടുക്കുകയാണ്.ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി അവസാനിച്ചില്ലെങ്കിൽ സംഘർഷം കൂടുതൽ കലുഷിതമാകും. മാത്രമല്ല അതിൻ്റെ തിരിച്ചടി എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും അൻസാരി പറഞ്ു.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം യുഎസ് ഇറാന് നേരെ വീണ്ടും ആക്രമണം നടത്തിയതാണ് ഇപ്പോൾ സ്ഥിതി വഷളാക്കിയത്. ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാർക് ദ്വീപിലാണ് യുഎസ് ആക്രമണം നടത്തിയത്. ലാർക്ക് ദ്വീപിലെ ഐആർജിസിയുടെ റോക്കറ്റ് ലോഞ്ചറുകളാണ് യുഎസ് ആക്രമണത്തിൽ തകർത്തത്. ഇതിന് മറുപടിയെന്നോണം ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാനും ബാലിസ്റ്റിക് ആക്രമണം നടത്തി. യുഎസ് സൈനിക കേന്ദ്രത്തിലെ സാങ്കേതിക അടിസ്ഥാന സൌകര്യങ്ങളും പോർവിമാനങ്ങൾ നിലയുറപ്പിച്ചിരുന്ന കേന്ദ്രങ്ങളുമാണ് ആക്രമത്തിൽ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. 'ഹോർമുസ് കടലിടുക്കിന് മേലുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിയന്ത്രണം ദുർബലപ്പെടുത്താനുള്ള ശ്രമത്തിൽ ശത്രുക്കൾ എത്ര ആക്രമണം നടത്തിയാലും അതൊന്നും അവരുടെ നിരാശയ്ക്ക് പരിഹാരം ആകില്ല. എത്രയൊക്കെ ആക്രമിച്ചാലും ശക്തമായ തിരിച്ചടി നൽകും' എന്നുമാണ് ഇറാൻ യുഎസിന് മുന്നറിയിപ്പ് നൽകുന്നത്.


Click it and Unblock the Notifications