ലോക നേതാക്കളുടെ ഉച്ചകോടിയില്‍ ട്രംപിന്റെ കാലുവാരി മകള്‍; കൊലവിളിച്ച് സോഷ്യല്‍ മീഡിയ
ഉച്ചകോടിയുടെ പ്രോട്ടോകോള്‍ ലംഘിക്കപ്പെട്ടുവെന്ന് മുന്‍ നാറ്റോ അംബാസഡര്‍ നിക്കോളാസ് ബേണ്‍സ് കുറ്റപ്പെടുത്തി. ബില്‍ ക്ലിന്റന്റെ ഭരണകാലത്ത് നയതന്ത്ര പ്രതിനിധി ആയിരുന്നു ബേണ്‍സ്
ഹംബര്‍ഗ്: ലോകത്തെ സമ്പന്നരായ 19 രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂനിയന്റെയും സംയുക്ത കൂട്ടായ്മയാണ് ജി 20. ആഗോള സമൂഹം നേരിടുന്ന പ്രതിസന്ധികളും കൈവരിക്കേണ്ട പുരോഗതിയും മറ്റു സുപ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ കൂട്ടായ്മയുടെ ഉച്ചകോടി ജര്‍മനിയിലെ ഹംബര്‍ഗിലാണ് ഇത്തവണ നടന്നത്. മറ്റു രാഷ്ട്രത്തലവന്മാരെ ഞെട്ടിച്ച് ശനിയാഴ്ച ഉച്ചകോടിക്കിടെ ഒരു സംഭവം നടന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കസേരയില്‍ ചര്‍ച്ചക്കിടെ ഇരുന്നത് മകള്‍ ഇവാന്‍ക. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും ഉള്‍പ്പെടെ ലോകത്തെ മുന്‍നിര നേതാക്കള്‍ക്കിടയിലാണ് ഇവാന്‍ക കയറി ഇരുന്നത്. ട്രംപ് മറ്റു ചില ചര്‍ച്ചയ്ക്കായി അല്‍പ്പസമയം പുറത്തേക്ക് പോയ വേളയിലായിരുന്നു ഇത്.
അത്ര നിസാര സംഭവമല്ല
അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയില്‍ മകള്‍ കയറി ഇരുന്നത് അത്ര നിസാര സംഭവമല്ല. ഇത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയുടെ മുന്‍ ഉദ്യോഗസ്ഥര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയില്‍ ആരാണ് ഭരണം നടത്തുന്നത് എന്ന് ഇപ്പോള്‍ ബോധ്യമായെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
മറ്റു നേതാക്കള്‍ ഒന്നു നോക്കി
ആഫ്രിക്കയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് ട്രംപ് മറ്റു ചര്‍ച്ചകള്‍ക്കായി കസേരയില്‍ നിന്ന് എഴുന്നേറ്റത്. ഹാളില്‍ നിന്നു അദ്ദേഹം പുറത്തുപോയ ഉടനെ മകള്‍ ഇവാന്‍ക വന്നിരുന്നു. മറ്റു നേതാക്കള്‍ അനൗചിത്യം തോന്നുന്ന രീതിയില്‍ നോക്കിയെങ്കിലും ഇവാന്‍ക കാര്യമാക്കിയില്ല.
റഷ്യന്‍ പ്രതിനിധികള്‍ ചിത്രംപിടിച്ചു
റഷ്യയുടെ പ്രതിനിധികളാണ് ഈ ചിത്രം പിടിച്ചത്. സാധാരണ പ്രസിഡന്റിന്റെ അഭാവത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയാണ് അദ്ദേഹത്തിന്റെ കസേരയില്‍ ഇരിക്കാറ്. ഈ നടപടികള്‍ക്കാണ് ഇവാന്‍ക ഭംഗം വരുത്തിയത്.
പ്രോട്ടോകോള്‍ ലംഘിക്കപ്പെട്ടു
ഉച്ചകോടിയുടെ പ്രോട്ടോകോള്‍ ലംഘിക്കപ്പെട്ടുവെന്ന് മുന്‍ നാറ്റോ അംബാസഡര്‍ നിക്കോളാസ് ബേണ്‍സ് കുറ്റപ്പെടുത്തി. ബില്‍ ക്ലിന്റന്റെയും ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും ഭരണകാലത്ത് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ആയിരുന്നു ബേണ്‍സ്. അമേരിക്കയില്‍ അധികാരത്തില്‍ ആരാണെന്ന് ലോക നേതാക്കള്‍ക്ക് വ്യക്തമായ സന്ദേശമാണ് ഇവാന്‍ക നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
അധികാരമുണ്ട്
ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവാണ് മകള്‍ ഇവാന്‍ക. മരുമകന് മറ്റൊരു ഉപദേശകനാണ്. ഈ അധികാരം വച്ചായിരിക്കും ഇവാന്‍ക അച്ഛന്റെ കസേരയില്‍ കയറി ഇരുന്നത്. ആശ്ചര്യപ്പെടുത്തുന്ന നടപടിയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുതിര്‍ന്ന യൂറോപ്യന്‍ ഉദ്യോഗസ്ഥന് വാഷിങ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചു.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
തിരഞ്ഞെടുക്കപ്പെടാത്ത, യോഗ്യതയില്ലാത്ത ഒരു വ്യക്തി പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കുന്നത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്ന് മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അതേസമയം, ഇവാന്‍ക സീറ്റില്‍ വന്നിരുന്നതോടെ ചര്‍ച്ചയുടെ ഗതി മാറിയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇവാന്‍കയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ് നടക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചര്‍ച്ചയുടെ ഗതിമാറ്റിയത് ഇവാന്‍ക
ഇവാന്‍കയുടെ വരവിന് ശേഷം ആഫ്രിക്കയില്‍ വനിതാ സംരഭകത്വത്തെ കുറിച്ചായി ചര്‍ച്ച. ഇവാന്‍കയുടെ നടപടിയില്‍ തെറ്റില്ല. പ്രസിഡന്റ് സീറ്റില്‍ ഇല്ലെങ്കില്‍ മറ്റു പ്രതിനിധികള്‍ അവിടെ ഇരക്കാറുണ്ടെന്നും മറ്റു രാജ്യങ്ങളും ഈ നടപടി സ്വീകരിക്കാറുണ്ടെന്നും പേര് വെളിപ്പെടുത്താത്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.