ഖഷോഗി വധം; സൗദി അറേബ്യയില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ, മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ്
റിയാദ്: പ്രമുഖ സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ തുര്‍ക്കിയില്‍ വച്ച് വധിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ. മൂന്ന് പ്രതികള്‍ക്ക് 24 വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. സൗദി രാജകുടുംബത്തിന്റെ മുന്‍ ഉപദേഷ്ടാവ് സൗദി അല്‍ ഖഹ്താനി കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഖഷോഗി വധം സൗദിക്കെതിരെ ആഗോള പ്രതിഷേധത്തിന് കാരണമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ച് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനെത്തിയ അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. ഇദ്ദേഹത്തെ പുറത്ത് കാത്തുനിന്ന പങ്കാളി തുര്‍ക്കി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനായിരുന്നു ജമാല്‍ ഖഷോഗി. സൗദി രാജകുടുംബത്തിനെതിരെയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെയും നിരന്തരം ലേഖനങ്ങള്‍ എഴുതിയിരുന്നു ഖഷോഗി. അതുകൊണ്ടുതന്നെ കൊലപാതകത്തില്‍ സൗദിയിലെ പ്രമുഖര്‍ ആരോപണ വിധേയരായിരുന്നു. അമേരിക്കയിലായിരുന്നു ഖഷോഗിയുടെ താമസം.
ഖഷോഗി വധത്തില്‍ സൗദി അറേബ്യ ആദ്യം പങ്ക് നിഷേധിച്ചിരുന്നു. എന്നാല്‍ തുര്‍ക്കി പോലീസ് വ്യക്തമായ തെളിവുകള്‍ പുറത്തുവിട്ടു. കോണ്‍സുലേറ്റിന് മുമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പൈട സൗദിയുടെ വാദത്തിന് എതിരായിരുന്നു. ഖഷോഗി കോണ്‍സുലേറ്റിലേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പുറത്തേക്ക് പോകുന്നത് കണ്ടില്ല.
ആഴ്ചകള്‍ക്ക് ശേഷം സൗദി അറേബ്യ സ്വന്തം നിലയില്‍ അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തതും വിചാരണ ചെയ്തതും. ജമാല്‍ ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തെ കത്തിച്ചുകളഞ്ഞുവെന്ന് ആരോപണമുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകമാണ് നടന്നതെന്ന് തുര്‍ക്കി പോലീസ് കണ്ടെത്തി. സൗദിയിലെ പ്രമുഖരുടെ നിര്‍ദേശ പ്രകാരമാണ് കൊലപാതകം നടന്നതെന്ന് സിഐഎ പറഞ്ഞിരുന്നു. എന്നാല്‍ കിരീടവകാശിക്ക് യാതൊരു ബന്ധവുമില്ലെന്ന് സൗദി അറേബ്യ പറയുന്നു.