ജമാല്‍ ഖഷോഗി ഘാതകര്‍ക്ക് സൗദി കുരുക്കിട്ടു; എട്ട് പേര് കുറ്റക്കാര്‍, 20 വര്‍ഷം വരെ തടവ്
റിയാദ്: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ വധിച്ച കേസില്‍ എട്ട് പേര്‍ക്ക് സൗദി അറേബ്യന്‍ കോടതി ശിക്ഷ വിധിച്ചു. അഞ്ച് പേര്‍ക്ക് 20 വര്‍ഷം വരെ തടവും മൂന്ന് പേര്‍ക്ക് 10 വര്‍ഷം വരെ തടവുമാണ് ശിക്ഷ. സൗദിയുടെ മുഖഛായ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇടിയാന്‍ കാരണമായ സംഭവമാണ് ഖഷോഗി വധം.
തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് വരെ ഇക്കാര്യത്തില്‍ പഴി കേട്ടിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....
ശിക്ഷ ഇങ്ങനെ
എട്ട് പേര് കുറ്റക്കാരാണെന്ന് സൗദി അറേബ്യയിലെ കോടതി കണ്ടെത്തി. കൊലപാതക കേസ് ചുമത്തിയ അഞ്ച് പേര്‍ക്കാണ് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. മറ്റു മൂന്ന് പേര്‍ക്ക് ഏഴ് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയാണ് തടവ് വിധിച്ചിരിക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വധശിക്ഷ ഒഴിവാക്കാന്‍ കാരണം
ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഖഷോഗിയുടെ മകന് കഴിഞ്ഞ മെയ് മാസത്തില്‍ പ്രതികള്‍ക്ക് മാപ്പ് നല്കി. ഇതോടെയാണ് ഇവര്‍ വധശിക്ഷയില്‍ നിന്ന് ഒഴിവായത്. പകരം 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം.
ഖഷോഗി കൊല്ലപ്പെട്ടത് ഇങ്ങനെ
2018 ഒക്ടോബര്‍ 2നാണ് ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ച് കാണാതായത്. ചില രേഖകള്‍ ശരിപ്പെടുത്തുന്നതിന് കോണ്‍സുലേറ്റില്‍ എത്തിയതായിരുന്നു അദ്ദേഹവും സുഹൃത്തും. കോണ്‍സുലേറ്റിലേക്ക് കയറിയ അദ്ദേഹം തിരച്ചുവന്നില്ല. പിന്നീട് തുര്‍ക്കി അന്വേഷണ സംഘമാണ് കൊലപ്പെട്ട കാര്യം സ്ഥിരീകരിച്ചത്.
മൃതദേഹം എവിടെ
ജമാല്‍ ഖഷോഗിയുടെ മൃതദേഹം എവിടെയാണ് സംസ്കരിച്ചത് എന്ന് ഇതുവരെ വ്യക്തമല്ല. കത്തിച്ചുകളഞ്ഞുവെന്നാണ് കരുതപ്പെടുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് സംഭവത്തില്‍ പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ അദ്ദേഹം നിരസിച്ചു.
സര്‍ക്കാരിനെ വിമര്‍ശിച്ചു
വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്നു ഖഷോഗി. സൗദി ഭരണകൂടത്തിനെതിരെ പലപ്പോഴും വിമര്‍ശനം ഉന്നയിച്ചിരുന്നു അദ്ദേഹം. ഖഷോഗിയുടെ എഴുത്തുകളും അത്തരത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന ആരോപണം ഉയര്‍ന്നിരുന്നു.
വിവാദങ്ങള്‍
ആദ്യം സൗദി സര്‍ക്കാരിന് ഖഷോഗി വധം അറിയില്ലെന്നാണ് ഭരണകൂടം പ്രതികരിച്ചിരുന്നത്. പിന്നീട് വിവരം ലഭിച്ചുവെന്ന് തിരുത്തി. ഈ സംഭവത്തില്‍ തുര്‍ക്കിയും സൗദിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. ആഗോളതലത്തില്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് 20 പേര്‍ക്കെതിരെ സൗദി കേസെടുത്തത്.
പ്രതികള്‍ ഇവര്‍
കിരീടവകാശിയുടെ രണ്ട് സഹായികള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികളായത്. സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി അഹ്മദ് അല്‍ അസ്സിരിക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൗദിയുടെ സൈന്യത്തിലും രഹസ്യാന്വേഷണ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരാണ് പ്രതികള്‍.