സൗദിക്ക് ഭീഷണിയുമായി അമേരിക്ക; വിപണി തകര്‍ന്നടിഞ്ഞു, കമ്പനികള്‍ റിയാദിലേക്കില്ല- റിപ്പോര്‍ട്ട്
റിയാദ്: സൗദി വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം ആഗോളതലത്തില്‍ വിവാദമാകുന്നു. തിരോധാനത്തിന് പിന്നില്‍ സൗദിയാണെന്ന് ആരോപിക്കുകയാണ് വിദേശരാജ്യങ്ങള്‍. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് തുര്‍ക്കിയുടെ അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ അവര്‍ തെളിവുകള്‍ പുറത്തുവിടുന്നില്ല. ഫ്രാന്‍സും ബ്രിട്ടനും സൗദിക്കെതിരെ രംഗത്തുവന്നു. അമേരിക്ക ഉപരോധം ചുമത്തുമെന്ന് അഭ്യൂഹമുണ്ട്. ഇതോടെ സൗദിക്ക് സാമ്പത്തിക തിരിച്ചടിയുണ്ടാകുമെന്നാണ് നിരീക്ഷണം. സൗദി ഓഹരി വിപണി കുത്തനെ ഇടിഞ്ഞതും നിക്ഷേപകരുടെ ആശങ്കയാണ് കാരണം. സൗദിയെ ആധുനികവല്‍ക്കരിക്കാനുള്ള ഭരണകൂട നീക്കം പാളുമോ എന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ.....
നേരിടുമെന്ന് സൗദി
ജമാല്‍ കഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉപരോധം ചുമത്തിയാല്‍ ശക്തമായി നേരിടുമെന്ന് സൗദി അറേബ്യ തിരിച്ചടിച്ചു. റിയാദില്‍ അടുത്താഴ്ച ലോകോത്തര വന്‍കിട കമ്പനികളുടെ നിക്ഷേപ സമ്മേളനം നടക്കുകയാണ്. ഇതില്‍ നിന്ന് പ്രമുഖ കമ്പനികളായ ജെപി മോര്‍ഗാനും ഫോര്‍ഡും പിന്‍മാറിയെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാദ വിഷയം ഇതാണ്
ജമാല്‍ കഷോഗിയെ ഈ മാസം രണ്ടിനാണ് കാണാതായത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ഇദ്ദേഹം വന്നിരുന്നു. പിന്നീടാണ് കാണാതായത്. തിരോധാനത്തിന് പിന്നില്‍ സൗദിയാണെന്ന് തുര്‍ക്കി അന്വേഷണ സംഘം കുറ്റപ്പെടുത്തുന്നു. എന്നാല്‍ സൗദി ഇക്കാര്യം നിഷേധിക്കുന്നു. ഈ വിവാദമാണ് ആഗോള പ്രശ്‌നമായി മാറിയിരിക്കുന്നത്.
സമ്മേളനത്തിന് തുരങ്കം വയ്ക്കാന്‍ നീക്കം
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്തെ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ്. ഒട്ടേറെ പരിഷ്‌കാരങ്ങള്‍ അദ്ദേഹം മുന്‍കൈയ്യെടുത്ത് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്താഴ്ച ലോകത്തിലെ പ്രധാന കമ്പനികളെ റിയാദിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. സൗദിയില്‍ നിക്ഷേപം ഇറക്കാന്‍ പ്രേരിപ്പിക്കുയാണ് ലക്ഷ്യം. എന്നാല്‍ ഈ സമ്മേളനത്തിന് തുരങ്കംവച്ചിരിക്കുകയാണ് പുതിയ വിവാദം.
കടുത്ത ശിക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്റ്
ജമാല്‍ കഷോഗി കൊല്ലപ്പെട്ടാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അമേരിക്കയുടെ സൗഹൃദ രാജ്യമാണ് സൗദി. ഇരുരാജ്യങ്ങളും തമ്മില്‍ ഇതുവരെ നേരിട്ട് യാതൊരു പ്രശ്‌നവുമില്ല. അതിനിടെയാണ് ട്രംപിന്റെ ഭീഷണി. അമേരിക്ക സൗദിക്കെതിരെ ഉപരോധം പ്രഖ്യാപിച്ചേക്കുമെന്ന് വന്‍കിട നിക്ഷേപകര്‍ ഭയക്കുന്നു.
ഓഹരി വിപണി ഇടിഞ്ഞു
റിയാദ് ഓഹരി വിപണി കനത്ത നഷ്ടത്തിലാണ്. ഞായറാഴ്ച ചരിത്ര തകര്‍ച്ചയാണ് ഓഹരി വിപണിയില്‍ കണ്ടത്. വിദേശകമ്പനികള്‍ നിക്ഷേപം പിന്‍വലിച്ചതാണ് തിരിച്ചടിയായത്. സൗദിക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുമെന്ന് കരുതിയാണ് നിക്ഷേപകരുടെ പിന്‍മാറ്റം.
മൂന്ന് രാജ്യങ്ങള്‍ സൗദിക്കെതിരെ
മാധ്യമപ്രവര്‍ത്തകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വന്‍കിട രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് പ്രസ്താവന ഇറക്കിയത്. മാധ്യമപ്രവര്‍ത്തകന് എന്തുപറ്റിയെന്ന് സൗദി വിശദീകരിക്കണമെന്നാണ് മൂന്ന് രാജ്യങ്ങളുടെയും ആവശ്യം. എന്നാല്‍ എന്ത് നടപടിയുണ്ടായാലും ശക്തമായി പ്രതിരോധിക്കുമെന്ന് സൗദി അറിയിച്ചു.
സൗദിയുടെ ശക്തി
ലോക സമ്പദ് വ്യവസ്ഥയില്‍ മുഖ്യ പങ്ക് നല്‍കുന്ന രാജ്യമാണ് സൗദി. സൗദിക്കെതിരെ സാമ്പത്തിക-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടായാല്‍ പ്രതിരോധിക്കും. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സൗദിക്കെതിരായ എല്ലാ ആരോപണങ്ങളും വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. റിയാദിലെ തദവ്വുല്‍ ഓഹരി വിപണി കൂപ്പുകുത്തിയ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
മാധ്യമസ്ഥാപനങ്ങളും പിന്‍മാറി
അടുത്താഴ്ച നടക്കുന്ന റിയാദിലെ സമ്മേളനത്തില്‍ നിന്ന് കമ്പനികള്‍ പിന്‍മാറിയതിന് പുറമെ മാധ്യമസ്ഥാപനങ്ങളും പിന്‍മാറിയിട്ടുണ്ട്. ബ്ലൂംബെര്‍ഗ്, സിഎന്‍എന്‍ എന്നീ മാധ്യമങ്ങള്‍ സമ്മേളനത്തിന് എത്തില്ലെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ജെപി മോര്‍ഗാനും ഫോര്‍ഡും റിയാദ് നിക്ഷേപ സമ്മേളനത്തില്‍ നിന്ന് പിന്‍മാറാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
ഉപരോധം വേണമെന്ന് സെനറ്റര്‍മാര്‍
സൗദിക്കെതിരെ ഉപരോധം കൊണ്ടുവരണമെന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. ട്രംപ് ഭരണകൂടം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. തുര്‍ക്കിയും ഖത്തറും ഒത്തുചേര്‍ന്നുള്ള നീക്കമാണിതെന്ന് സൗദി സംശയിക്കുന്നുണ്ടെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപരോധത്തിന് ധൈര്യമുണ്ടോ
സൗദിക്കെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവരാന്‍ അമേരിക്ക ധൈര്യപ്പെടില്ലെന്നണ് നിരീക്ഷണം. ഇറാനെതിരെ അടുത്തമാസം മുതല്‍ ഉപരോധം ശക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ കിട്ടാതാകും. സൗദിയാണ് പകരം എണ്ണ കൂടുതല്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ സൗദിക്കെതിരെ ഉപരോധം കൊണ്ടുവന്നാല്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.
എവിടെയാണ് ജമാല്‍ ഖഷോഗി
എന്നാല്‍ എവിടെയാണ് ജമാല്‍ ഖഷോഗി എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. സൗദിയിലെ പ്രമുഖ എഴുത്തുകാരനാണ് ജമാല്‍ ഖഷോഗി. രണ്ടാംതിയ്യതി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റ് ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല. ജമാല്‍ എവിടെ എന്ന ചോദ്യത്തിന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി ആശങ്കപ്പെടുത്തുന്നതാണ്. ജമാല്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ശ്രമം നടക്കുന്നുവെന്ന് സൗദി
ജമാലിനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് തുര്‍ക്കി ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയത്. കോണ്‍സുലേറ്റില്‍ അദ്ദേഹം പോയിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ അവിടെ വച്ച് കൊല്ലപ്പെട്ടുവെന്നാണ് മനസിലാകുന്നതെന്നും ഉദ്യോഗസ്ഥര്‍ ബിബിസിയോട് പറഞ്ഞു. സൗദി അറേബ്യന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിച്ചു. ജമാലിനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് സൗദി പ്രതികരിച്ചു.
കോണ്‍സുലേറ്റില്‍ പോയത്
വാഷിങ്ടണ്‍ പോസ്റ്റില്‍ ലേഖനം വന്നതിന് പിന്നാലെയാണ് ജമാലിനെ കാണാതായത്. തുര്‍ക്കിക്കാരി ഹാറ്റിജ് ജെന്‍ഗിസുമായി പ്രണയത്തിലാണ് ജമാല്‍. ആദ്യഭാര്യയെ അദ്ദേഹം വിവാഹമോചനം നടത്തി. ഇതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം ലഭിക്കാനാണ് കോണ്‍സുലേറ്റില്‍ പോയത്. ഹാറ്റിജ് ജെന്‍ഗിസിനോടൊപ്പമാണ് ജമാല്‍ കോണ്‍സുലേറ്റില്‍ പോയത്. ഹാറ്റിജിനെ പുറത്തുനിര്‍ത്തി ജമാല്‍ കോണ്‍സുലേറ്റിന് അകത്തേക്ക് കയറിപ്പോയി. പിന്നീട് തിരിച്ചുവന്നില്ല. 11 മണിക്കൂര്‍ ഹാറ്റിജ് കോണ്‍സുലേറ്റിന് പുറത്ത് കാത്തിരുന്നു. പിന്നീട് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ല.
ഭാര്യ പറയുന്നത്
കോണ്‍സുലേറ്റില്‍ എത്തിയ ശേഷം ചില സംശയകരമായ നീക്കം നടന്നുവെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ജമാലിന്റെ മൊബൈല്‍ ഫോണ്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്രെ. ഈ വേളയില്‍ ജമാല്‍ ഹാറ്റിജുമായി സംസാരിച്ചു. താന്‍ തിരിച്ചുവന്നില്ലെങ്കില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ജമാല്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ട് താന്‍ വിശ്വസിക്കില്ലെന്ന് ഹാറ്റിജ് പറഞ്ഞു. അതൊരിക്കലുമുണ്ടാകില്ലെന്ന് അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
പള്ളി നിര്‍മാണത്തിനുള്ള ഫണ്ട് ഹവാല പണം വഴിയെന്ന്: ഇമാം അറസ്റ്റിലായ കേസില്‍ വെളിപ്പെടുത്തല്‍!