എട്ട് മാസത്തിനുള്ളിൽ മൂന്ന് കാമുകൻമാരെ കൊന്ന 'കറുത്ത വിധവ'... ഇപ്പോൾ അവൾക്ക് കിട്ടിയത്
ടോക്യോ: ഒരാൾ എത്ര പേരെ പ്രണയിക്കണം, എത്രപേർക്കൊപ്പം കിടക്ക പങ്കിടണം എന്നതൊക്കെ ഓരോ വ്യക്തിയുടേയും ഇഷ്ടമാണ്. അതിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ല. എന്നാൽ ഒരാൾക്ക് എത്ര പേരെ കൊല്ലാം? ഒരാളെ പോലും കൊല്ലാൻ പാടില്ലെന്നാണ് ചട്ടം.
പക്ഷേ ഈ ജാപ്പനീസ് സ്ത്രീ കൊന്നുകളഞ്ഞത് മൂന്ന് പുരുഷൻമാരെയാണ്. അതും ചെറിയ ഇടവേളകൾക്കുള്ളിൽ. മൂന്ന് പേരേയും പ്രണയിച്ച് തന്നെ കൊന്നു.
ആ സ്ത്രീക്ക് ഇനി അധിക നാൾ ജീവിക്കാനാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. സുപ്രീം കോടതി അവരുടെ വധശിക്ഷ ശരിവച്ചു. ഞെട്ടിപ്പിക്കുന്ന ആ സംഭവങ്ങളിലേക്ക്.... കറുത്ത വിധവ എന്നാണ് ഇവർ വിശേഷിപ്പിക്കപ്പെടുന്നത്.
കനായേ കിജിമയ്ക്ക് ഇപ്പോൾ 42 വയസ്സാണ് പ്രായം. എന്നാൽ കൊലപാതക കേസിൽ അറസ്റ്റിലാകുമ്പോൾ അവർ 33 വയസ്സുള്ള ഒരു സുന്ദരി ആയിരുന്നു.
മൂന്ന് കൊലപാതകങ്ങളാണ് ഇവർ നടത്തിയത്. 2009 ജനുവരിയിൽ ആയിരുന്നു ആദ്യത്തേത്. ഓഗസ്റ്റിൽ മൂന്നാമത്തേയും. അതിനടയിൽ മെയ് മാസത്തിലായിരുന്നു രണ്ടാമത്തെ കൊലപാതകം.
ഒരു തുള്ളി രക്തം പോലും ചീന്താതെയായിരുന്നു മൂന്ന് കൊലപാതകങ്ങളും. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തിൽ അവ കൊലപാതകങ്ങൾ പോലും അല്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീടാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
ഓൺലൈൻ ഡേറ്റിഹ് സൈറ്റുകൾ വഴി പരിചയപ്പെട്ടവരായിരുന്നു കിജിമയുടെ ഇരകൾ. ആദ്യത്തെ ഇരയ്ക്ക് 52 വയസ്സായിരുന്നു പ്രായം. രണ്ടാമന് 80 വയസ്സ്. മൂന്നാമന് 41 വയസ്സും.
മൂന്ന് പേരും ശ്വാസം മുട്ടി മരിച്ചതായാണ് കണ്ടെത്തിയത്. ഒരാൾ ടോക്യോവിൽ മറ്റൊരാൾ വീട്ടിനകത്ത്. മൂന്നാമൻ കാറിനകത്ത്.
തന്ത്രപരമായിരുന്നു കിജിമയുടെ നീക്കങ്ങൾ. ഉറക്കഗുളിക കൊടുത്ത് ഉറക്കിക്കെടുത്തും. അതിന് ശേഷം കൽക്കരി കത്തിച്ച് കാർബൺ മോണോക്സൈഡ് സൃഷ്ടിക്കും. ഉറക്കത്തിൽ വിഷപ്പുക ശ്വസിച്ച് മരിക്കും.
കിജിമയാണ് കൊലപാതകങ്ങൾ നടത്തിയത് എന്ന് തെളിയിക്കാൻ സാക്ഷികളോ ദൃക്സാക്ഷികളോ ഇല്ല. ജപ്പാനിൽ ശിക്ഷിക്കപ്പെടാൻ നിർമായകമായ കാര്യങ്ങളാണ് ഇവ. പക്ഷേ എന്നിട്ടും പരമോന്നത കോടതി ഒടുവിൽ വധശിക്ഷ തന്നെ വിധിക്കുകയായിരുന്നു.
കൊല്ലപ്പെട്ട മൂന്ന് വ്യക്തികളുമായും കിജിമയ്ക്ക് ബന്ധമുണ്ടായിരുന്നു എന്ന കാര്യത്തിന് ഡിജിറ്റൽ തെളിവുകൾ ഉണ്ട്. കൊല്ലപ്പെടുന്നതിന് അധികനാൾ മുമ്പല്ലാതെ തുടങ്ങിയ ബന്ധങ്ങളായിരുന്നു ഇവയെല്ലാം. പിന്നെ കൽക്കരി വാങ്ങിയതിന്റെ തെളിവും പോലീസിന് ലഭിച്ചു.
പണത്തിന് വേണ്ടിയായിരുന്നു കിജിമ ഇതെല്ലാം ചെയ്തത്. പണം തട്ടിയെടുത്തതിന് ശേഷം ആയിരുന്നു കൊലപാതകങ്ങൾ അരങ്ങേറിയത്.
കൊലക്കുറ്റത്തിന് അറസ്റ്റിലായതിന് ശേഷം ജയിലാണ് കിജിമ. ഇക്കാലത്താണ് അവർ ഒരു ബ്ലോഗ് എഴുത്ത് തുടങ്ങിയത്. അതാണെങ്കിൽ വൻ ഹിറ്റാവുകയും ചെയ്തു. വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്നായിരുന്നു അവാസന ബ്ലോഗിൽ പറഞ്ഞിരുന്നത്.