സൗദി ഭരണകൂടം ജാഗ്രതയോടെ; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം, മരണം 30 ആയി!! 4000 പേരെ ഒഴിപ്പിച്ചു
റിയാദ്: പശ്ചിമേഷ്യയില്‍ മോശം കാലാവസ്ഥ തുടരുന്നു. കുവൈത്തില്‍ ശക്തമായ മഴ പെയ്തതിന് പിന്നാലെ സൗദിയുടെ പല ഭാഗങ്ങളിലും മഴ കനക്കുമെന്നാണ് സൂചന. സൗദി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജിദ്ദയില്‍ ശക്തമായ കാറ്റോട് കൂടിയുള്ള മഴയുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
പ്രളയ സാധ്യതയും കല്‍പ്പിക്കുന്നുണ്ട്. വെള്ളംകയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്. കുവൈത്തില്‍ മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായിട്ടുണ്ട്. കുവൈത്ത് അന്താഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തു. സൗദിയിലെയും കുവൈത്തിലെയും കാലാവസ്ഥാ വിവരങ്ങള്‍ ഇങ്ങനെ....
ശക്തമായ കാറ്റോട് കൂടി
ശക്തമായ കാറ്റോട് കൂടിയുള്ള മഴ ജിദ്ദിയിലുണ്ടാകുമെന്നാണ് കരുതുന്നത്. ജിദ്ദയില്‍ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൗദിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മോശം കാലാവസ്ഥയാണ്. കാലാവസ്ഥാ കെടുതിയില്‍പ്പെട്ട് രാജ്യത്ത് 30 മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
4000 പേരെ മാറ്റി
മക്കയില്‍ പത്ത് പേരാണ് മരിച്ചത്. അല്‍ബഹ, അസീര്‍, ഹയില്‍, ജസാന്‍, തബൂക്ക്, റിയാദ്, അല്‍ജൗഫ്, നജ്റാന് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പ്രളയ സാധ്യത മുന്‍കൂട്ടി കണ്ട 4000 ത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വരുംദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രത്യേക കൂടാരങ്ങള്‍
അല്‍ജൗഫില്‍ 2000 പേര്‍ക്ക് താമസിക്കാനുള്ള കൂടാരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കുവൈത്തിലും ശക്തമായ കാറ്റും മഴയുണ്ടായിരുന്നു. ഖത്തറിലും മഴ പെയ്തു. യുഎഇയിലെ ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിച്ചു. ഗള്‍ഫ് രാജ്യങ്ങളെല്ലാം കാലാവസ്ഥാ കെടുതികള്‍ നേരിടാനുള്ള എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കുവൈത്തിലെ സാഹചര്യം
കഴിഞ്ഞദിവസമുണ്ടായ പേമാരിയെ തുടര്‍ന്നുള്ള ഞെട്ടല്‍ മാറും മുമ്പാണ് കുവൈത്തില്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സ്കൂളുകളും സര്‍ക്കാര്‍ കാര്യാലയങ്ങളും അടച്ചിട്ടു. ആവശ്യത്തിനുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കരുതിവെക്കാനും മെഴുകുതിരികള്‍ സൂക്ഷിച്ചുവയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
അടിയന്തര സേവനം
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. സൗദി, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടും നഴ്സുമാരോടും അടിയന്തര സേവനത്തിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. മുമ്പുണ്ടായിട്ടാല്ലാത്ത കാലാവസ്ഥയാണ് കുവൈത്തില്‍ അനുഭവപ്പെടുന്നത്.
തുടര്‍ച്ചയായ രണ്ടുദിവസം അവധി
കഴിഞ്ഞാഴ്ച ശക്തമായ മഴയില്‍ പ്രളയമായിരുന്നു കുവൈത്തില്‍. ഇതേ സാഹചര്യം ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതല യോഗം വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്. മഴ സാധ്യത വിട്ടുമാറിയിട്ടില്ലാത്തതിനാല്‍ വ്യാഴാഴ്ചയും അവധി നല്‍കിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ കുവൈത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
എല്ലാം അടച്ചു
ബുധനാഴ്ച തലസ്ഥാന നഗരയിലെ ചില റോഡുകള്‍ അടച്ചിരുന്നു. രാജ്യത്തെ തുറമുഖങ്ങള്‍, തലസ്ഥാനത്തെ വിമാനത്താവളം, സര്‍ക്കാര്‍ ഓഫീസുകള്‍, സ്കൂളുകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയും പ്രവര്‍ത്തനം നിര്‍ത്തിവച്ചെന്നാണ് വിവരം. വിമാനങ്ങള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. മോശം കാലാവസ്ഥ കാരണമാണ് വിമാന സര്‍വീസ് റദ്ദാക്കിയതെന്ന് വ്യോമയാന ഉദ്യോഗസ്ഥര്‍ വിശദമാക്കി. കുവൈത്ത് ഓഹരി വിപണിയും പ്രവര്‍ത്തിക്കുന്നില്ല.
ആളുകള്‍ വിട്ടുനില്‍ക്കണം
കുവൈത്തില്‍ കഴിഞ്ഞാഴ്ച പെയ്ത മഴയില്‍ ഒരാള്‍ മരിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജിവക്കെന്നതിലേക്കും കാര്യങ്ങള്‍ നയിച്ചു. കുവൈത്ത് പെട്രോളിയത്തിന്റെ ഓഫീസ് പോലും ബുധനാഴ്ച പ്രവര്‍ത്തിച്ചില്ല. അസ്ഥിരമായ കാലാവസ്ഥയും ഇടിയോടു കൂടിയുള്ള മഴ പെയ്തേക്കുമെന്നുമാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയില്‍ അപ്രതീക്ഷിതം
അപ്രതീക്ഷിതമായ മാറ്റമാണ് പശ്ചിമേഷ്യന്‍ കാലാവസ്ഥയില്‍ സംഭവിക്കുന്നത്. ഖത്തറിലും തുണീഷ്യയിലും ജോര്‍ദാനിലും അടുത്തിടെ ശക്തമായ മഴ പെയ്തിരുന്നു. ജോര്‍ദാനില്‍ ഒക്ടോബറിലും നവംബറിലുമായി 30 ലധികം പേരാണ് മരിച്ചത്. ജോര്‍ദാനിലെ വിദ്യാഭ്യാസ, വിനോദസഞ്ചാര വകുപ്പ് മന്ത്രിമാര്‍ രാജിവെക്കുകയും ചെയ്തിരുന്നു.
ഇനി അറിയിപ്പുണ്ടാകുംവരെ
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. ബുധനാഴ്ച രാത്രി മുതലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത്. കുവൈത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ റിയാദ്, ദമ്മാം, ബഹ്റൈനിലെ മനാമ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിമാനത്താവളം പ്രവര്‍ത്തിക്കില്ലെന്നാണ് വ്യോമയാന ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.
സൗദി മുമ്പും സാക്ഷ്യംവഹിച്ചു
സൗദി ഇതിന് മുമ്പും പ്രളയത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2009ല്‍ ജിദ്ദയിലുണ്ടായ പ്രളയത്തില്‍ 123 പേരാണ് മരിച്ചത്. 2011ല്‍ വീണ്ടും പ്രളയമുണ്ടായി. അന്ന് പത്ത് പേരാണ് മരിച്ചത്. കഴിഞ്ഞവര്‍ഷം മഴക്കെടുതിയില്‍ രണ്ടുപേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. നഷ്ടങ്ങള്‍ കണക്കാക്കുന്നതിനും മറ്റുമായി സൗദി സിവില്‍ ഡിഫന്‍സ് എട്ട് കമ്മിറ്റികള്‍ക്കാണ് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്.
ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍; പ്രത്യേക പദ്ധതിയുമായി ഇറാന്, തീരുമാനമെടുക്കാതെ ഖത്തര്‍ ഭരണകൂടം