ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സമാധാനത്തെ തകര്‍ക്കുന്നു; ഇസ്രായേലിനെതിരേ വിമര്‍ശനവുമായി ട്രംപും
തെല്‍അവീവ്: വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം തുടരുന്ന ഇസ്രായേലിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേലിന്റെ ഏതെങ്കിലുമൊരു നടപടിയെ ട്രംപ് വിമര്‍ശിക്കുന്നത് ഇതാദ്യമായാണ്. ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇസ്രായേലിന്റെ നടപടികള്‍ വച്ചുനോക്കുമ്പോള്‍, സമാധാനശ്രമങ്ങളില്‍ അവരുടെ ആത്മാര്‍ഥതയില്‍ തനിക്ക് സംശയമുണ്ടെന്നും ട്രംപ് പറഞ്ഞു. ഇസ്രായേല്‍ ഹായോം എന്ന ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഇസ്രായേല്‍ വിമര്‍ശനം. അമേരിക്കന്‍ കോടീശ്വരനും ട്രംപ് അനുകൂലിയുമായ ഷെല്‍ഡന്‍ അഡെല്‍സന്റെ ഉടമസ്ഥതയിലുള്ള പത്രമാണിത്. സമാധാന ശ്രമങ്ങളില്‍ വിലങ്ങുതടിയായി മാറുകയാണ് കൂടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനം. അത് എപ്പോഴും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ ഇക്കാര്യത്തില്‍ ഇസ്രായേല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്- ട്രംപ് മുന്നറിയിപ്പ് നല്‍കി.
അഫ്ഗാനില്‍ സര്‍ക്കാര്‍ അനുകൂല സായുധസേനയില്‍ നുഴഞ്ഞുകയറിയ താലിബാന്‍ 16 പേരെ വെടിവച്ചുകൊന്നു
അതേസമയം, ജെറൂസലേം വിഷയത്തില്‍ ഇനിയൊരു ചര്‍ച്ചയില്ലെന്നും ട്രംപ് വ്യക്തമാക്കി. ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്നും യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റുമെന്നുമുള്ള പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ തീരുമാനത്തിനെതിരേ യു.എന്‍ പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും വലിയ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇസ്രായേലിന്റെ അംഗീകൃത അതിര്‍ത്തികള്‍ക്കു പുറത്ത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കു വിരുദ്ധമായി ഏഴര ലക്ഷത്തോളം ഇസ്രായേലികള്‍ കുടിയേറി താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
അതോടൊപ്പം, ഫലസ്തീനികളും സമാധാനത്തിന് അനുഗുണമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അതേസമയം, ട്രംപിന്റെ പ്രസ്താവനയെ ഇസ്രായേല്‍ നയത്തിലെ മാറ്റമായി കാണേണ്ടതില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇസ്രായേലിന് അനുകൂലമായി ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്ന അമേരിക്കയെ സമാധാനശ്രമങ്ങളില്‍ മധ്യസ്ഥനായി അംഗീകരിക്കില്ലെന്ന ഫലസ്തീന്റെ ഉറച്ച നിലപാടാണ് ഇസ്രായേലിനെതിരേ ഇത്തരമൊരു വിമര്‍ശനം ഉന്നയിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.