ജെറുസലേം ഇസ്രായേല്‍ തലസ്ഥാനം: അമേരിക്കന്‍ നടപടിയെ യുഎന്‍ അപലപിച്ചു
ന്യുയോര്‍ക്ക്: ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ശക്തമായി അപലപിച്ചു. അമേരിക്കയുടെ നടപടി ഫലസ്തീന്‍ പ്രദേശത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്നിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് എട്ട് രാജ്യങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ അവഗണിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കുന്നതായും അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചത്. ഇതിനെതിരേ ലോകത്തെങ്ങും പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലാണ് യു.എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നത്.

സമാധാനശ്രമങ്ങളെ അഗണിച്ചതായി യു.എന്‍
ഫലസ്തീന്‍ വിഷയത്തിലെ ഏറ്റവും വൈകാരികമായ വിഷയമാണ് ജെറൂസലേമെന്നും അതിന്റെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നത് സമാധാനപ്രക്രിയയെ തകിടംമറിക്കുമെന്നുമാണ് യു.എന്നിന്റെ പ്രഖ്യാപിത നിലപാടെന്നും ഇതിനെതിരായ സമീപനമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും യു.എന്‍ മിഡിലീസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ നിക്കൊളായ് മ്ലദനോവ് പറഞ്ഞു. ഇത് മേഖലയിലൊട്ടാകെ വലിയ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇസ്രായേല്‍ താന്തോന്നിത്തത്തിനുള്ള സമ്മാനം- ഫലസ്തീന്‍
ജെറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടി ഇസ്രായേലിന്റെ താന്നോന്നിത്ത നിലപാടുകള്‍ക്കുള്ള സമ്മാനമാണെന്ന് ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. ജെറൂസലേമിന്റെ നിയമപരവും രാഷ്ട്രീയവും ചരിത്രപരവുമായ യാഥാര്‍ഥ്യത്തെ അവഗണിച്ചുകൊണ്ടുള്ള അമേരിക്കയുടെ നടപടി സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീനികളുടെ ആഗ്രഹത്തിന്റെ നിഷേധം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് തീരുമാനം തള്ളുന്നതായി ജോര്‍ദാന്‍
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന അമേരിക്കന്‍ തീരുമാനം തള്ളിക്കളയുന്നതായി ജെറൂസലേമിലെ മുസ്ലിം-ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളുടെ കസ്റ്റോഡിയന്‍ കൂടിയായ ജോര്‍ദാന്‍ യു.എന്നിനെ അറിയിച്ചു. ജെറൂസലേമിലെ തല്‍സ്ഥിതിക്ക് മാറ്റം വരുത്തുന്ന നടപടി നിലനില്‍ക്കാത്തതാണെന്ന് ജോര്‍ദാന്‍ പ്രതിനിധി സിമ ബഹൂസ് പറഞ്ഞു. എല്ലാമതവിശ്വാസികളുടെ ആരാധനാസ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുന്ന നടപടിയാണ് വേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

ജെറൂസലേമിന്റെ നിജസ്ഥിതിയില്‍ മാറ്റമില്ല- ഈജിപ്ത്
അമേരിക്കയുടെ നടപടി ജെറൂസലേമിന്റെ നിജസ്ഥിതിയില്‍ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്നും നടപടിയെ തള്ളിക്കളയുന്നതായും യു.എന്നിലെ ഈജിപ്ത് അംബാസഡര്‍ അംറ് അബ്ദുല്ലത്തീഫ് പറഞ്ഞു. അറബ് മേഖലയെയാകെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുന്ന നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടത്- ബ്രിട്ടന്‍
ബ്രിട്ടീഷ് എംബസി ജെറൂസലേമിലേക്ക് മാറ്റാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്നും ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് രാജ്യം മുന്നോട്ടുവയ്ക്കുന്നതെന്നും ബ്രിട്ടീഷ് അംബാസഡര്‍ മാത്യു റെയ്‌ക്രോഫ്റ്റ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. ജെറൂസലേം ഇരു രാജ്യങ്ങളുടെയും തലസ്ഥാനമായി വീതിക്കപ്പെടണമെന്നതാണ് ബ്രിട്ടിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസാധുതയില്ലാത്ത തീരുമാനം- ഫ്രാന്‍സ്
അമേരിക്കയുടെ തിരുമാനം അന്താരാഷ്ട്ര നിയമങ്ങളുമായി എങ്ങനെയാണ് യോജിച്ചുപോവുകയെന്ന് അവര്‍ വ്യക്തമാക്കണമെന്ന് ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്കോയിസ് ദിലാത്രെ ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെയല്ലാതെ ജെറൂസലേമിന്റെ ഭാവി തീരുമാനിക്കാനാവില്ല. രണ്ട് രാഷ്ട്രങ്ങളുടെയും തലസ്ഥാനമായിരിക്കണം ജെറൂസലേം എന്നു തന്നെയാണ് തങ്ങളെടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എന്‍ പ്രമേയത്തിന്റെ ലംഘനം- സ്വീഡന്‍
അമേരിക്കന്‍ നടപടി യു.എന്‍ പ്രമേയങ്ങളുടെ ലംഘനമാണെന്നും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇത് ഉണ്ടാക്കാന്‍ പോകുന്നതെന്നും സ്വീഡിഷ് അംബാസര്‍ ഒലോഫ് സ്‌കൂഗ് അഭിപ്രായപ്പെട്ടു. ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിച്ച നടപടിയുമായി സ്വീഡന്‍ പൂര്‍ണമായും വിയോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ നടപടി ഗൗരവതരം- റഷ്യ
വളരെ ഗൗരവത്തോടെയാണ് അമേരിക്കയുടെ നടപടിയെ റഷ്യ നോക്കിക്കാണുന്നതെന്ന് അംബാസഡര്‍ വാസിലി നെബെന്‍സ്യ പറഞ്ഞു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ പ്രമേയങ്ങളുമാണ് അടിസ്ഥാനമാകേണ്ടത്. ഇരുവിഭാഗങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട വിഷയത്തില്‍ അമേരിക്ക കൈക്കൊണ്ട ഈ തീരുമാനം അവര്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ചയിലൂടെ പരിഹാരം കാണണം- ജപ്പാന്‍
ഫലസ്തീന്‍ വിഷയത്തില്‍ ജപ്പാന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അംബാസഡര്‍ കോറോ ബെഷോ വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരമാണ് ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ജപ്പാന്‍ ആഗ്രഹിക്കുന്നത്. അമേരിക്കന്‍ തീരുമാനത്തെ തുടര്‍ന്ന് മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ജപ്പാന് ഉല്‍കണ്ഠയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications