ജറുസലേമില്‍ ട്രംപ് തൊട്ടത് തീക്കളി; അറബ് ലോകം കത്തും!! ഒരു ജനതയെ ഞെക്കിക്കൊന്ന കഥ
അന്താരാഷ്ട്ര സമ്മര്‍ദ്ദം കണക്കിലെടുത്ത് ഇസ്രായേല്‍ അമിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തില്ല. അല്‍ അഖ്‌സ പള്ളി നില്‍ക്കുന്ന പ്രദേശത്തിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നത് ഇസ്രായേല്‍ സൈന്യമാണ്.
അറബ് ലോകത്തെ ഇന്ന് കാണുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും ഒരു കാരണം ജറുസലേമുമായി ബന്ധപ്പെട്ടതാണ്. മുസ്ലിംകളുടെ മൂന്ന് വിശുദ്ധ ആരാധനാലയങ്ങളില്‍ ഒന്നായ അല്‍ അഖ്‌സ പള്ളി ഇവിടെയാണ്. ഫലസ്തീനിലെ അറബികളെ ആട്ടിയോടിച്ച് യൂറോപ്പില്‍ നിന്നുള്ള ജൂത മതസ്ഥര്‍ക്ക് ഇവിടെ താമസിക്കാനുള്ള അവകാശം നല്‍കിയ 1948 മുതല്‍ തുടങ്ങുന്നു ഒടുവില്‍ നാം കാണുന്ന പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളും യുദ്ധങ്ങളും.
എന്നാല്‍ മുസ്ലിംകള്‍ക്ക് മാത്രമല്ല, ക്രിസ്ത്യന്‍, ജൂത മതങ്ങള്‍ക്കും ജറുസലേം പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ എല്ലാ മതസ്ഥരും പരിഭാവനമായ കേന്ദ്രമായാണ് ജറുസലേമും അവിടെ സ്ഥിതി ചെയ്യുന്ന അഖ്‌സ പള്ളിയും പരിസരവുമെല്ലാം കരുതുന്നത്. അമേരിക്കയും യൂറോപ്യന്‍ ശക്തികളും ചേര്‍ന്ന് ജൂത മതസ്ഥരെ ഇങ്ങോട്ട് എത്തിച്ചതോടെ സ്ഥിതിഗതികള്‍ മാറി മറിയുകയായിരുന്നു. ജറുസലേമുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇങ്ങനെ...
35 ഏക്കര്‍ ഭൂമിയില്‍
ജറുസലേമില്‍ 35 ഏക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പള്ളിയും പരിസരവുമാണ് അല്‍ അഖ്‌സ എന്നറിയപ്പെടുന്ന മുസ്ലിംകളുടെ പുണ്യ ആരാധനാലയം. മക്ക, മദീന എന്നിവ കഴിഞ്ഞാല്‍ മുസ്ലിംകളുടെ പ്രധാന ആരാധനാലയം ഇതാണ്. ജറുസലേമിലെ ഓള്‍ഡ് സിറ്റിയോട് ചേര്‍ന്നാണിത്. യുനെസ്‌കോ ലോക പൈതൃക നിര്‍മിതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രദേശമാണിത്.
ജൂത മതസ്ഥര്‍ക്കും പ്രധാനം
ജൂത മതസ്ഥര്‍ക്ക് വളരെ പ്രാധാന്യമുള്ള ടെംബിള്‍ മൗണ്ട് സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. ക്രിസ്ത്യാനികളും ഇവിടം പുണ്യഭൂമിയായി കരുതുന്നു. പ്രവാചകന്‍ എബ്രഹാമിന്റെ പരമ്പരകളില്‍ നിന്നു വന്ന മതങ്ങളായതു കൊണ്ടാകണം ഈ മൂന്ന് മതസ്ഥര്‍ക്കും ജറുസലേം പുണ്യഭൂമിയായത്. എല്ലാവര്‍ക്കും അവരുടേതായ ചരിത്രങ്ങള്‍ ഈ ഭൂമിയെ കുറിച്ചു പറയാനുണ്ട്.
ജൂതരെ കുടിയിരുത്തി
ഇവിടെ അധികാര തര്‍ക്കം വരുന്നത് ഇസ്രായേല്‍ രാഷ്ട്രം രൂപീകരിച്ചതോടെയാണ്. ജൂതര്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുകയായിരുന്നു. യൂറോപ്പിലെ ജൂതരെ ഒരുമിച്ച് താമസിപ്പിക്കാന്‍ ഒരു കേന്ദ്രം തിരഞ്ഞ ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയുമെല്ലാം കണ്ടെത്തിയതാണ് ഫലസ്തീന്‍ ഭൂമി. വിവിധ ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷം ഐക്യരാഷ്ട്ര സഭ ഇക്കാര്യം അംഗീകരിച്ചു.
ഫലസ്തീന്‍ രണ്ടാക്കി
ഫലസ്തീന്‍ വിഭജിക്കാന്‍ ഐക്യരാഷ്ട്ര സഭ അനുമതി നല്‍കി. അന്ന് ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു ഫലസ്തീന്‍. ഈ ഭൂമി രണ്ടാക്കി. ഒന്ന് ഫലസ്തീന്‍കാര്‍ക്കും മറ്റൊന്ന് ജൂതര്‍ക്കും. ഫലസ്തീന്റെ 55 ശതമാനം പ്രദേശം ജൂതര്‍ക്ക് നല്‍കി. ബാക്കി ഫലസ്തീന്‍കാര്‍ക്കും. അതുവരെ ആ പ്രദേശങ്ങളില്‍ താമസിച്ചുവന്ന അറബികളായ ഫലസ്തീന്‍കാരെ ആട്ടിയോടിച്ചും കൊലപ്പെടുത്തിയുമായിരുന്നു അന്ന് ഇസ്രായേല്‍ സ്ഥാപിച്ചത്.
അറബികള്‍ തോറ്റ യുദ്ധം
എങ്കിലും പ്രശ്‌നങ്ങള്‍ അവിടെ തീര്‍ന്നില്ല. ജറുസലേം ഇസ്രായേലിന്റെ ഭാഗമായിരുന്നില്ല. അത് നിയന്ത്രണത്തിലാക്കാന്‍ ഇസ്രായേല്‍ നീക്കം ശക്തമാക്കി. ഇതിന്റെ ഫലമായിരുന്നു 1967ലെ യുദ്ധം. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള ഫലസ്തീന്റെ ഭൂരിഭാഗം പ്രദേശവും ആ യുദ്ധത്തോടെ ഇസ്രായേല്‍ പിടിച്ചടക്കി. അറബികള്‍ തോറ്റ യുദ്ധമായിരുന്നു അത്.
പ്രത്യേക പദവി നല്‍കി
പിന്നീട് നടന്ന ചര്‍ച്ചകളുടെ ഫലമായി ഗസയും വെസ്റ്റ് ബാങ്കും ഇസ്രായേല്‍ ഫലസ്തീന്‍കാര്‍ക്ക് തന്നെ കൈമാറി. ജറുസലേം ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിലുള്ള ഭരണത്തിലായി. സുരക്ഷാ കാര്യങ്ങള്‍ ഇസ്രായേല്‍ സൈന്യം തന്നെയാണ് നോക്കിയിരുന്നത്. ഈ പ്രദേശത്തിന് പ്രത്യേക പദവി നല്‍കുകയും ചെയ്തു.
ആദ്യ അറബ്-ഇസ്രായേലി യുദ്ധം
ഇസ്രായേല്‍ രാഷ്ട്രം പ്രഖ്യാപിച്ചത് 1948ലാണ്. തൊട്ടുപിന്നാലെ അറബ്-ഇസ്രായേലി യുദ്ധം നടന്നു. ഇതില്‍ 78 ശതമാനം ഫലസ്തീന്‍ പ്രദേശവും ഇസ്രായേല്‍ സൈന്യം നിയന്ത്രണത്തിലാക്കി. വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗസ എന്നിവ ഈജിപ്തിന്റെയും ജോര്‍ദാന്റെയും നിയന്ത്രണത്തില്‍ വന്നു.
ഒഴിഞ്ഞുപോയില്ല
വീണ്ടും ഇസ്രായേല്‍ അധിനിവേശം ശക്തിപ്പെടുത്തിയതോടെയാണ് 1967ലെ രണ്ടാം അറബ്-ഇസ്രായേല്‍ യുദ്ധം നടന്നത്. ഈ യുദ്ധത്തില്‍ കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ പിടിച്ചു. തുടര്‍ന്ന് അല്‍ അഖ്‌സ പള്ളിയുടെയും ഓള്‍ഡ് സിറ്റിയുടെയും പ്രദേശമെല്ലാം ഇസ്രായേല്‍ നിയന്ത്രണത്തിലായി. ഇതിനെതിരേ അന്താരാഷ്ട്ര സമൂഹം രംഗത്തുവന്നെങ്കിലും ജറുസലേം പൂര്‍ണമായി ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ തയ്യാറായില്ല.
സംഘര്‍ഷത്തിലേക്ക് നയിച്ചു
എങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദം കണക്കിലെടുത്ത് ഇസ്രായേല്‍ അമിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തില്ല. അല്‍ അഖ്‌സ പള്ളി നില്‍ക്കുന്ന പ്രദേശത്തിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നത് ഇസ്രായേല്‍ സൈന്യമാണ്. പള്ളിയില്‍ വരുന്ന മുസ്ലിംകള്‍ക്ക് സൈന്യം നിയന്ത്രണമേര്‍പ്പെടുത്തി. ഈ നടപടി പലപ്പോഴും അവിടെ സംഘര്‍ഷത്തിന് കാരണമായി.
ഇപ്പോള്‍ സംഭവിച്ചത്
1980ല്‍ ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച് നിയമം പാസാക്കി. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു ഇസ്രായേലിന്റെ നടപടി. ഇതുവരെ ആരും ഇസ്രായേലിന്റെ ആ നടപടിയെ പിന്തുണച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യമായി അമേരിക്ക അംഗീകരിച്ചിരിക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ നടപടിക്കെതിരേ അറബ് ലോകത്തിന് പുറമെ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും രംഗത്തുവന്നിരിക്കുകയാണ്.
ബ്രിട്ടന്റെ നിലപാട്
ജനകീയ വിപ്ലവത്തിലേക്ക് പുതിയ സംഭവങ്ങള്‍ നയിച്ചേക്കുമെന്ന സൂചനയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്. അമേരിക്ക തെല്‍ അവീവില്‍ നിന്ന് എംബസി ജറുസലേമിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ എംബസി തെല്‍ അവീവില്‍ തന്നെ നിലനിര്‍ത്തുമെന്ന് ബ്രിട്ടന്‍ അറിയിച്ചു.
നാല് ലക്ഷം ഫലസ്തീനികള്‍
ജറുസലേമില്‍ നാല് ലക്ഷം ഫലസ്തീനികളാണ് താമസിക്കുന്നത്. ഇവര്‍ക്ക് സ്ഥിരം താമസത്തിനുള്ള അനുമതിയുണ്ടെങ്കിലും ഇസ്രായേല്‍ പൗരത്വമില്ല. ജറുസലേമില്‍ തന്നെ ജനിച്ചവരാണിവര്‍. പക്ഷേ, ജൂത മതസ്ഥരാകട്ടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇങ്ങോട്ട് കുടിയേറി പാര്‍ത്തവരുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ജൂതര്‍ക്ക് ഇസ്രായേല്‍ ഇപ്പോഴും പൗരത്വം നല്‍കുന്നത് തുടരുകയാണ്.