യേശുക്രിസ്തു ലൈംഗിക പീഡനത്തിന്റെ ഇര? ഞെട്ടിപ്പിക്കുന്ന നിരീക്ഷണ റിപ്പോർട്ട്; കുരിശേറ്റത്തിന് മുന്പ്
യേശുക്രിസ്തുവിന്റെ കുരിശുമരണം എക്കാലത്തും ഹൃദയമുള്ളവര്‍ക്ക് വേദനാജനകമായ ഒരുകാര്യമാണ്. ദൈവപുത്രന്‍ എങ്കിലും, ഈ ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ ഏറ്റെടുത്തുകൊണ്ടാണ് യേശു ആ പീഡനങ്ങള്‍ സ്വീകരിച്ചത്.
എന്നാല്‍ ഇപ്പോള്‍ ആ കുരിശുമരണത്തിന് മുമ്പുള്ള മറ്റ് ചില കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. കുരിശിലേറ്റുന്നതിന് മുമ്പ് യേശുക്രിസ്തു അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റപ്പെട്ടിരുന്നു. ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്.
എന്നാല്‍ കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് യേശുക്രിസ്തു ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്ന് പറഞ്ഞാലോ? ആരെങ്കിലും വെറുതേ പറയുന്നതല്ല ഇത്, പണ്ഡിതര്‍ തന്നെ പറയുന്നതാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഇപ്പോള്‍ ഉയര്‍ന്നുകഴിഞ്ഞു.
കുരിശിലേറ്റുന്നതിന് മുമ്പ്
ഈ നീതിമാന്റെ രക്തത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് പീലാത്തോസ് കൈ കഴുകുകയും കയ്യഫസിന്റെ അനുയായികള്‍ യേശുവിനെ അതിഭീകരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. അതിനും ശേഷം ആയിരുന്നു അദ്ദേഹത്തെ കുരിശിലേറ്റിയത്. കുരിശില്‍ തറയ്ക്കുന്നതിന് മുമ്പുള്ള യാത്രയില്‍ ഒരു മനുഷ്യന് ഒരിക്കലും താങ്ങാനാകാത്ത വിധത്തിലുള്ള പീഡനങ്ങളായിരുന്നു യേശുക്രിസ്തു ഏറ്റുവാങ്ങിയത്. അതിനിടയില്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ ഊരിയെറിയുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോഴത്തെ വിവാദ വിഷയം.
അത് ലൈംഗിക പീഡനം
കുരിശിലേറ്റപ്പെടുക എന്നത് ഏറ്റവും ക്രൂരമായ ഒരു ശിക്ഷയാണ്. എന്നാല്‍ അതിന് മുമ്പായി യേശു ക്രിസ്തുവിന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റിയത് ലൈംഗിത അതിക്രമമായി പരിഗണിക്കേണ്ടതാണ് എന്നാണ് പറയുന്നത്. അത് അപമാനത്തിന്റേയും ലിംഗാധിഷ്ഠിതമായ ഹിംസയുടേയും ശക്തമായ ഒരു പ്രകടനം ആണെന്നാണ് ഡോ കാറ്റീ എഡ്വേര്‍ഡ് പറയുന്നത്. ദ കോണ്‍വെര്‍സേഷന്‍ എന്ന വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ ആണ് ഈ പരാമര്‍ശം. ഇതിനെതിരെ ക്രിസ്തുമത വിശ്വാസികള്‍ ഇപ്പോള്‍ വ്യാപകമായി രംഗത്തെത്തിയിട്ടുണ്ട്.
മീ ടൂ... അല്ല, ഹിം ടൂ...
ഹിം ടു എന്ന ഹഷ്ടാഗില്‍ ആണ് ലേഖനത്തിന്റെ തലക്കെട്ട് തുടങ്ങുന്നത്. എന്തുകൊണടാണ് യേശുക്രിസ്തുവിനെ ലൈംഗികാതിക്രമങ്ങളുടെ ഒരു ഇരയായി കണക്കാക്കാത്തത് എന്നാണ് തലക്കെട്ടിലെ ചോദ്യം. ന്യൂസിലാന്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡിലെ അക്കാഡമിക് ആണ് ഡോ കാറ്റീ എഡ്വേര്‍ഡ്. ഒറ്റാഗോ യൂണിവേഴ്‌സിറ്റിയിലെ ഡേവിഡ് ടോംബ്‌സിന് ഒപ്പമാണ് ഈ ലേഖനം ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. ഹോളിവുഡില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച 'മീ ടൂ' കാമ്പയിനുമായി ചേര്‍ത്തുവച്ചാണ് ഇവര്‍ യേശുക്രിസ്തു നേരിട്ട പീഡനങ്ങളെ വായിക്കുന്നത്.
കുരിശുമരണത്തില്‍ മുങ്ങിപ്പോയി
അതി ക്രൂരമായ കുരിശേറ്റല്‍ എന്ന ശിക്ഷാവിധിയില്‍ മുങ്ങിപ്പോവുകയായിരുന്നു മറ്റ് പീഡനങ്ങള്‍ എന്നാണ് ഇവര്‍ പറയുന്നത്. കുരിശിലേറ്റുന്നതിന് മുമ്പായി വസ്ത്രങ്ങള്‍ ഊരിമാറ്റുന്നത് ഒരു സ്വാഭാവിക നടപടിയായി കണക്കാന്‍ ആവില്ല. വസ്ത്രാക്ഷേപം എന്നത്, തങ്ങള്‍ ശിക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ അധിക്ഷേപിക്കുന്നതിനുള്ള റോമാക്കാരുടെ കരുതിക്കൂട്ടിയുള്ള നടപടിയാണ് എന്നും ഇവര്‍ വിലയിരുത്തുന്നുണ്ട്. ശാരീരികമായ ഒരു ശിക്ഷയ്ക്കപ്പുറം വൈകാരികവും മന:ശാസ്ത്രപരവും ആയ ഒരു ശിക്ഷ കൂടിയാണ് നടപ്പിലാക്കുന്നത് എന്നും ഇവര്‍ വിലയിരുത്തുന്നുണ്ട്. പില്‍ക്കാലത്ത്, കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിനെ പ്രതിപാദിക്കുമ്പോള്‍ എല്ലാം അദ്ദേഹത്തിന്റെ ശരീരം മറക്കുന്ന ഒരു വസ്ത്രച്ചീള്‍ കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ചരിത്രപരമായ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സാധിക്കും എന്നും ഇവര്‍ പറയുന്നുണ്ട്.
എന്തുകൊണ്ട് ഇങ്ങനെ...?
ഈ നിരീക്ഷണങ്ങള്‍, ചരിത്രപരമായ രേഖകളെ തിരുത്തുന്ന ഒന്ന് മാത്രമല്ലെന്നാണ് പറയുന്നത്. യേശുക്രിസ്തുവിനെ ലൈംഗിക അതിക്രമത്തിന്റെ ഇരയായി രേഖപ്പെടുത്തുന്നത് വലിയ ചില മാറ്റങ്ങള്‍ക്ക് വഴിതെളിക്കും എന്നാണ് ഇവര്‍ വിലയിരുത്തുന്നത്. മീ ടൂ പോലുള്ള കാമ്പയിനുകളോട് സഭാനേതൃത്വം പുലര്‍ത്തിയ നിലപാടുകള്‍ മാറാനും, വിശാലമായ ഒരു സമൂഹത്തിലേക്ക് കൂടുതല്‍ പുരോഗമനാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനും സാധിക്കും എന്നാണ് ഡോ കാറ്റിയും പ്രൊഫസര്‍ ഡേവിഡും പറയുന്നത്. ലോകമാസകലവും ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ചും വലിയ മാറ്റങ്ങള്‍ ഇതുവഴി സംഭവിക്കും എന്നാണ് ഇവരുടെ പ്രതീക്ഷ.
സ്ത്രീകളുടെ നഗ്നത മാത്രമോ
സ്ത്രീകള്‍ നഗ്നരാക്കപ്പെടുമ്പോള്‍ അതിനെ ലൈംഗിക അതിക്രമം ആയി വളരെ പെട്ടെന്ന് തന്നെ വിലയിരുത്തപ്പെടും. അതുപോലെ തന്നെയാണ് പുരുഷന്റെ കാര്യവും എന്നാണ് ഇവര്‍ പറയുന്നത്. പുരാതന റോമാക്കാരുടെ ശിക്ഷാരീതികള്‍ വിശദീകരിക്കുന്ന ചില കാര്യങ്ങളും ഇവര്‍ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. യേശുക്രിസ്തുവിന്റെ സ്ഥാനത്ത് ഒരു സ്ത്രീ ആയിരുന്നെങ്കില്‍ കുരിശേറ്റത്തിന് മുമ്പ് നടന്ന വസ്ത്രാക്ഷേപത്തെ നാം നേരത്തെ തന്നെ ലൈംഗിക അതിക്രമമായി വിലയിരുത്തിയേനെ എന്നും ഇവര്‍ പറയുന്നുണ്ട്.
രൂക്ഷമായ പ്രതികരണങ്ങള്‍
എന്തായാലും ഇവരുടെ ലേഖനത്തിനോട് അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്ത് വരുന്നുണ്ട്. യേശുക്രിസ്തുവിനെ ഇത്തരം ഒരു കാര്യത്തിലേക്ക് വലിച്ചിഴക്കുന്നത് അപഹാസ്യകരമാണ് എന്നാണ് ചിലര്‍ പറയുന്നത്. ഇത് ചരിത്രത്തെ നിഷേധിക്കുന്ന ഒന്നാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ബൈബിള്‍ പരമായോ ചരിത്രപരമായോ ഒരു തെളിവുകളും ഇല്ലെന്നും ചിലര്‍ വാദിക്കുന്നുണ്ട്.