നികൃഷ്ടം, കമല ഹാരിസിന് എതിരായ ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് എതിരെ ജോ ബൈഡൻ
വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെതിരായ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ രംഗത്ത്. കമല ഹാരിസിനെ കുറിച്ചുളള ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ നികൃഷ്ടമെന്നാണ് ജോ ബൈഡന്‍ തുറന്നടിച്ചത്. വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുളള സംവാദത്തിന് ശേഷം ആണ് കമല ഹാരിസിനെതിരെ ട്രംപ് രംഗത്ത് വന്നത്.
ബുധനാഴ്ചയാണ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളായ കമല ഹാരിസും മൈക്ക് പെന്‍സും തമ്മിലുളള സംവാദം നടന്നത്. ഈ സംവാദത്തില്‍ കൊവിഡ് കൈകാര്യം ചെയ്യുന്ന വിഷയത്തിലും തൊഴില്‍ പ്രശ്‌നത്തിലും ചൈന, വംശീയത, കാലാവസ്ഥ അടക്കമുളള വിഷയങ്ങളിലും കമല ഹാരിസ് പ്രസിഡണ്ട് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് കമല ഹാരിസിനെ കടന്നാക്രമിച്ചത്.
കഴിഞ്ഞ ദിവസത്തേത് ഒരു മത്സരം പോലുമായി താന്‍ കണക്കാക്കുന്നില്ല. ഇതിലും മോശമായ ഒന്ന് നിങ്ങള്‍ക്ക് കിട്ടുമെന്ന് കരുതുന്നില്ല. കമല ഹാരിസ് ഒരു കമ്മ്യൂണിസ്റ്റാണ്. നമുക്ക് ഒരു കമ്മ്യൂണിസ്റ്റിനെ കിട്ടാന്‍ പോകുന്നു. ജോ ബൈഡന്‍ രണ്ട് മാസം പോലും പ്രസിഡണ്ട് സ്ഥാനം തികയ്ക്കില്ലെന്നും ട്രംപ് പറഞ്ഞു.
ജോ ബൈഡന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു മാസത്തിനകം തന്നെ കമ്മ്യൂണിസ്റ്റായ കമല ഹാരിസ് പ്രസിഡണ്ട് സ്ഥാനത്ത് അവരോധിക്കപ്പെടും എന്നും ട്രംപ് പറഞ്ഞു. കമല ഹാരിസ് ഒരു സോഷ്യലിസ്റ്റ് അല്ല. അതിനുംഅപ്പുറത്താണ്. ഒരു കമ്മ്യൂണിസ്റ്റാണ് എന്ന് ട്രംപ് ആവര്‍ത്തിച്ചു. കമല ഹാരിസിന്റെ അഭിപ്രായ പ്രകടനങ്ങള്‍ ശ്രദ്ധിക്കൂ എന്നും അമേരിക്കന്‍ അതിര്‍ത്തി വഴി കൊലപാതകികളേയും പീഡകരേയും കടത്തി വിടണം എന്നാണ് അവരുടെ ആവശ്യം എന്നും ട്രംപ് പറഞ്ഞു.