ടൈം മാഗസിന്‍റെ പേഴ്സണ്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട് ജോ ബൈഡനും കമല ഹാരിസും
ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്നിവരെ ടൈം മാസികയുടെ 2020 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഭിന്നതയ്ക്കുമേല്‍ സഹാനുഭൂതിയുടെ മാറ്റം കൊണ്ടുവന്നതിനാണ് ഇരുവര്‍ക്കും ബഹുമതിയെന്ന് ടൈം മാഗസിന്‍ അറിയിച്ചു. മറ്റ് മൂന്ന് ഫൈനലിസ്റ്റുകളെ മറികടന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ ജോ ബൈഡനും കമലാ ഹാരിസും വിജയം കരസ്ഥമാക്കിയത്. ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ വർക്കർമാർ, പകര്‍ച്ചാ വ്യാധി വിദഗ്ധന്‍ ആന്റണി ഫൗസി, നിലവിലെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍.
അവർ ഒരുമിച്ച് ഒരു ടിക്കറ്റിൽ പുനഃസ്ഥാപനവും പുതുക്കലും വാഗ്ദാനം ചെയ്തു. അവർമുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ അമേരിക്ക സ്വീകരിച്ചു. ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ നാല് വര്‍ഷമായി ഭിന്നിപ്പിക്കലിന്‍റെ ശക്തിയായിരുന്നെന്നും ടൈം മാഗസിന്‍ അഭിപ്രായപ്പെട്ടു. രാജ്യം ഏത് ദിശയില്‍ സഞ്ചരിക്കുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ് ജോ ബൈഡനും ഹാരിസും നല്‍കുന്നത്. ബഹു വംശീയതകളുടേയും വ്യത്യസ്ത ജീവിതാനുഭവങ്ങളുടേയും ലോകവീക്ഷണങ്ങളുടേയും സങ്കലനമാണ് ജോ ബൈഡനും കമല ഹാരീസും മുന്നോട്ട് വെക്കുന്നത്. അമേരിക്കയ്ക്ക് അതിജീവിക്കാന്‍ അതിലൂടെ മൂന്നോട്ട് പോവേണ്ടതുണ്ടെന്നും ടൈം മാഗസിന്‍ അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ 306 ഇലക്ടറൽ കോളേജ് വോട്ടുകള്‍ നേടിയായിരുന്നു ജോ ബൈഡന്‍ വിജയിച്ചത്. 232 ഇലക്ട്രല്‍ വോട്ടുകളാണ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചിരുന്നത്. റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ എതിരാളിയേക്കാൾ ഏഴ് ദശലക്ഷം കൂടുതൽ വോട്ടുകൾ ബൈഡന് ലഭിച്ചു. അതേസമയം തന്‍റെ തോല്‍വി ഇതുവരെ പൂര്‍ണ്ണമായം അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. അമേരിക്കൻ ചരിത്രത്തിൽ പത്താം തവണയാണ് നിലവിലുള്ള പ്രസിഡന്‍റിനെ പരാജയപ്പെടുത്തി പുതിയ ഒരാള്‍ ആ സ്ഥാനത്തേക്ക് വരുന്നത്.
Recommended Video
ഹരിയാനയിൽ ഞെട്ടി ബി ജെ പി; സഖ്യം അവസാനിപ്പിക്കാൻ ജെ ജെ പി? അതപ്തി ശക്തം.. ഉറ്റുനോക്കി കോൺഗ്രസ്