ജോ ബൈഡന് എങ്ങനെയുള്ള പ്രസിഡന്റായിരിക്കും, കമലാ ഹാരിസ് പറയുന്നത് ഇങ്ങനെ, ലോകം ബഹുമാനിക്കും
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും മികച്ചതിനെ പ്രതിനിധീകരിക്കുന്ന പ്രസിഡന്റായിരിക്കും ജോ ബൈഡനെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ലോകം മുഴുവന്‍ ബഹുമാനിക്കുന്ന നേതാവായിരിക്കും അദ്ദേഹം. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും ബൈഡന്. നമ്മുടെ ഉള്ളിലെ ഏറ്റവും മികച്ച കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസിഡന്റായിരിക്കും അദ്ദേഹം. നമ്മുടെ കുട്ടികള്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തെ പോലൊരു രാഷ്ട്ര നേതാവിനെയാണെന്നും കമല ട്വീറ്റ് ചെയ്തു. അതേസമയം അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യത്തെ ഏഷ്യന്‍-അമേരിക്കന്‍ വംശജ എന്ന നേട്ടം കമല കൈവരിച്ചിരുന്നു.
രാജ്യത്തിന്റെ ഐക്യമാണ് ഈ അവസരത്തില്‍ വേണ്ടതെന്ന് ബൈഡന് പറഞ്ഞു. ഇത് നമ്മുടെ നിമിഷമാണ്. നമ്മുടെ രാജ്യത്തിന്റെയും കൂടുതല്‍ മികവുറ്റ അധ്യായം രചിക്കാന്‍ നമ്മള് ഒന്നിച്ച് നില്‍ക്കണമെന്നും ബൈഡന് ട്വീറ്റ് ചെയ്തു. കോവിഡ് വൈറസിനെ പ്രതിരോധിക്കുക എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം കൂടിയാണ്. നമ്മള് എടുക്കുന്ന ഓരോ തീരുമാനവും ഓരോ ആള്‍ക്കാരുടെ ജീവന് രക്ഷിക്കുന്നതായിരിക്കും. അത്തരം തീരുമാനങ്ങള്‍ ഈ ഘട്ടത്തില്‍ ആവശ്യമാണ്. നമ്മുടെ നട്ടെല്ല ബല്ലമേറിയതാണെന്ന് കാണിക്കാനുള്ള നിമിഷം കൂടിയാണിത്. ഈ പോരാട്ടത്തില്‍ നമ്മള് വിജയിക്കുമെന്നും ബൈഡന് പറഞ്ഞു.
അതേസമയം ഡൊണാള്‍ഡ് ട്രംപ് ഇതുവരെ ബൈഡന്റെ ജയം അംഗീകരിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം അക്കാര്യം അംഗീകരിക്കുന്നതിന്റെ വക്കിലാണ്. വിസ്കോന്സിനില് വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ട്രംപിന്റെ ആവശ്യം വലിയ തിരിച്ചടിയായിരിക്കുകയാണ്. വോട്ടെണ്ണിയതോടെ ബൈഡന് കൂടുതല്‍ വോട്ട് കിട്ടിയിരിക്കുകയാണ്. മില്‍വോക്കി കൗണ്ടിയില്‍ ബൈഡന് 132 വോട്ടിന്റെ ലീഡാണ് ഉള്ളത്. നാലര ലക്ഷത്തില്‍ അധികം വോട്ടുകളാണ് ഇവിടെയുള്ളത്. ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കം കിട്ടിയ മേഖലകളിലാണ് റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടത്. വിസ്കോന്‍സിന്‍ ഇരുപതിനായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് ട്രംപിന് നഷ്ടമായത്.
റീക്കൗണ്ട് നടത്തിയതോടെ ട്രംപ് ക്യാമ്പയിന് മൂന്ന് മില്യണാണ് നഷ്ടമായിരിക്കുന്നത്. ഇതുവരെ ബൈഡന് 306 ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളും. വിജയിക്കാന്‍ 270 വോട്ടായിരുന്നു ആവശ്യം. പോപ്പുലര്‍ വോട്ടിലും ബൈഡനായിരുന്നു മുന്നില്‍. ആറ് മില്യണ്‍ പോപ്പുലര്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ട്രംപിന്റെ അപ്പീലും കോടതി തള്ളി. പെനിസില്‍വാനിയയിലെ ജയമാണ് ചോദ്യം ചെയ്തത്. ട്രംപിന്റെ ഹര്‍ജി തീര്‍ത്തും തെളിവില്ലാത്തതാണെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പിനെ വഞ്ചനയെന്ന് വിളിക്കുന്ന ഗൗരവമാര്‍ന്ന കുറ്റമാണെന്നും കോടതി പറഞ്ഞു.