അമേരിക്കയ്ക്ക് ഒപ്പം ചേർന്നത് ഭൂലോക മണ്ടത്തരം! ട്രംപിന്റെ നാട്ടിൽ ചെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ
ന്യൂയോര്‍ക്ക് സിറ്റി: സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ആഗോള രാഷ്ട്രീയത്തില്‍ സംഭവ ബഹുലമായ മാറ്റങ്ങളാണ് ഉണ്ടായത്. ലോക പോലീസ് എന്ന അമേരിക്കയുടെ ധാര്‍ഷ്ട്യത്തിനേറ്റ വന്‍ അടിയായിരുന്നു 9/11. ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന് ശേഷം അമേരിക്ക ആരംഭിച്ച ഭീകര വേട്ടയ്ക്ക് പാകിസ്താന്റെ കൂടി പിന്തുണ ഉണ്ടായിരുന്നു.
എന്നാല്‍ ഭീകരതയ്ക്ക് എതിരെയുളള പോരാട്ടത്തില്‍ അമേരിക്കയ്ക്ക് ഒപ്പം ചേരാനുളള പാകിസ്താന്റെ തീരുമാനം ചരിത്രപരമായ മണ്ടത്തരമായിപ്പോയി എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഇമ്രാന് ഖാന്റെ പ്രസ്താവന. അല്‍ഖ്വയ്ദയെ പാക് ആര്‍മിയും ഐഎസ്ഐയും ചേര്‍ന്നാണ് പരിശീലിപ്പിച്ചത് എന്നും പാക് പ്രധാനമന്ത്രി അമേരിക്കയിൽ ചെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ:
പാകിസ്താനോട് താൽപര്യം കുറഞ്ഞ് യുഎസ്
പാകിസ്താനോട് അകലുകയും ഇന്ത്യയോട് കൂടുതല്‍ അടുക്കുകയുമാണ് അമേരിക്ക. ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുകയും ഇമ്രാന് ഖാനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിലെ ആരും എത്താതിരിക്കുകയും ചെയ്തതിലൂടെ തന്നെ ഇരുരാജ്യങ്ങളോടുമുളള അമേരിക്കയുടെ മനോഭാവം വ്യക്തമാണ്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ നല്‍കാനും അമേരിക്ക തയ്യാറായിട്ടില്ല. അതിനൊക്കെ ഇടയിലാണ് അമേരിക്കയ്ക്ക് ഒപ്പം ഭീകര വിരുദ്ധ പോരാട്ടത്തില്‍ ചേര്‍ന്നത് മണ്ടത്തരമായിപ്പോയി എന്ന് ഇമ്രാന് ഖാന് പറഞ്ഞിരിക്കുന്നത്.
Recommended Video
ആ തീരുമാനം മണ്ടത്തരം
9/11ന് ശേഷം അല്‍ഖ്വയ്ദ ഭീകരരെ ഇല്ലാതാക്കാന്‍ അമേരിക്ക നടത്തിയ വേട്ടയില്‍ പിന്തുണ നല്‍കുകയായിരുന്നു അന്നത്തെ പാക് ഭരണകൂടം. പാക് സൈന്യത്തില്‍ നിന്നടക്കം ഉയര്‍ന്ന എതിര്‍പ്പുകളെ മറികടന്നാണ് അന്നത്തെ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് അമേരിക്കയ്ക്ക് ഒപ്പം നിന്നത്. മുഷറഫിന്റെ ആ തീരുമാനത്തെ മണ്ടത്തരമെന്ന് വിമര്‍ശിച്ച ഇമ്രാന് ഖാന്, നടപ്പിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളെ കുറിച്ച് ഉറപ്പ് നല്കാന് പാടില്ലായിരുന്നു എന്നും കുറ്റപ്പെടുത്തി.
അന്ന് ജിഹാദികൾ ഹീറോകൾ
1980കളില്‍ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന് അധിനിവേശം നടത്തിയപ്പോള്‍ അതിനെതിരെ പാകിസ്താനും അമേരിക്കയും പോരാട്ടത്തിനിറങ്ങി. സോവിയറ്റ് യൂണിയന് എതിരെ ജിഹാദ് നടത്താന്‍ ലോകത്തെ വിവിധ മുസ്ലീം രാജ്യങ്ങളില്‍ നിന്ന് തീവ്രവാദികളെ എത്തിച്ച് പാക് ചാര സംഘടനയായ ഐഎസ്ഐ പരിശീലനം നല്കി. ഈ തീവ്രവാദ ഗ്രൂപ്പുകളെ സോവിയറ്റിനെതിരെ നമ്മളാണ് ഉണ്ടാക്കിയത്. അന്ന് ജിഹാദ് മഹത്തരമായിരുന്നു. ജിഹാദികള്‍ ഹീറോകളായിരുന്നു.
അമേരിക്ക എത്തിയപ്പോൾ തീവ്രവാദം
പിന്നീട് 1989ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് സോവിയറ്റ് യൂണിയന് പിന്‍വാങ്ങി. പിന്നാലെ അമേരിക്കയും സ്ഥലം വിട്ടു. ഇതോടെ ഭീകരവാദ സംഘടനകള്‍ പാകിസ്താന്റെ തലയില്‍ ആവുകയായിരുന്നു. 9/11ന് ശേഷം പാകിസ്താന് 180യില്‍ യൂടേണ്‍ എടുത്തു. അമേരിക്കയ്ക്ക് ഒപ്പം ചേര്‍ന്ന പാകിസ്താന് ഇതേ ഗ്രൂപ്പുകള്‍ക്കെതിരെ തീവ്രവാദ പോരാട്ടം നടത്തി. അന്ന് വിദേശ ആധിപത്യത്തിന് എതിരെയുളള ജിഹാദ് ആയിരുന്നുവെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക എത്തിയതോടെ അത് തീവ്രവാദമായി മാറി.
വേണ്ടത് സമാധാന ചർച്ചകൾ
70,000 പേരെയാണ് പാകിസ്താന് നഷ്ടമായത്. 150 ബില്യന്റെയോ 200 ബില്യണിന്റെയോ സാമ്പത്തിക നഷ്ടമാണ് പാകിസ്താന് ഉണ്ടായതെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. അതിലുപരി അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ തിരിച്ചടിക്ക് തങ്ങളാണ് ബലിയാടാക്കപ്പെട്ടത്. ഈ പ്രശ്നത്തില്‍ പാകിസ്താന് ഒരു പക്ഷത്തും ചേരാന്‍ പാടില്ലായിരുന്നു'' വെന്നും ഇമ്രാന് ഖാന് ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. സൈനിക ഇടപെടല്‍ അഫ്ഗാനിസ്ഥാനില്‍ പ്രശ്ന പരിഹാരമല്ലെന്നും സമാധാന ചര്‍ച്ചകളാണ് വേണ്ടതെന്നും അക്കാര്യം ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇമ്രാന് ഖാന് വ്യക്തമാക്കി.
ഒസാമയെ കുറിച്ച് അറിവില്ലായിരുന്നു
അബോട്ടാബാദില്‍ ഒമാസ ബിന്‍ ലാദന് ഒളിവില്‍ കഴിഞ്ഞിരുന്നതിനെ കുറിച്ച് പാക് സൈന്യത്തിന് യാതൊരു അറിവും ഇല്ലായിരുന്നുവെന്നും ഇമ്രാന് ഖാന് പറഞ്ഞു. പാക് സൈനിക മേധാവിക്കോ ഐഎസ്ഐ തലവനോ അതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് പാകിസ്താന് ഇന്ന് കടന്ന് പോകുന്നത് എന്ന് പറഞ്ഞ ഇമ്രാന് ഖാന് സഹായവുമായി കൂടെ നില്ക്കുന്ന ചൈനയ്ക്ക് നന്ദി പറയുകയും ചെയ്തു. അതേസമയം പാകിസ്താനെ കുറിച്ചുളളതിനേക്കാള് ആശങ്ക തനിക്ക് ഇന്ത്യയെ കുറിച്ചുണ്ടെന്നും ഗാന്ധിയുടേയും നെഹ്രുവിന്റെയും ഇന്ത്യയല്ല ഇന്നത്തേത് എന്നും ഇമ്രാന് കൂട്ടിച്ചേര്‍ത്തു.