ട്രംപിന്റെ ജെറുസലേം തീരുമാനത്തെ എതിര്‍ത്തു; ജോര്‍ദാനെതിരേ സൗദി-യുഎഇ സഖ്യത്തിന്റെ പടയൊരുക്കം
Recommended Video
അമ്മാന്‍: ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാത്തതിന് ജോര്‍ദാനെ അറബ് രാജ്യങ്ങള്‍ ഞെരിച്ചുകൊല്ലുന്നതായി ആരോപണം. ജോര്‍ദാന്‍ പാര്‍ലമെന്റംഗം വഫ ബനി മുസ്ഥഫയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കന്‍ താല്‍പര്യത്തിന് എതിരേ ഫലസ്തീന്‍ താല്‍പര്യത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ജോര്‍ദാനെ സാമ്പത്തികമായി ബുദ്ധമുട്ടിച്ചുകൊണ്ടിരിക്കുകയാണ് അറബ് രാഷ്ട്രങ്ങളെന്നും വഫ കുറ്റപ്പെടുത്തി.
ഫലസ്തീന്‍ അനുകൂല നിലപാടിനെതിരേ
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് ഫലസ്തീനികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയിലുള്ള അമേരിക്കന്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്. തങ്ങളുടെ വരുതിയില്‍ വരുന്നതുവരെ ജോര്‍ദാന്‍ സാമ്പത്തിക രംഗത്തിന്റെ കഴുത്തുഞെരിക്കാനാണ് സൗദി കിരീടാവകാശി ബിന്‍ സല്‍മാനും യു.എ.ഇയും ചേര്‍ന്ന് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ജെറൂസലേം വിഷയത്തില്‍ അമേരിക്കന്‍ നിലപാട് തള്ളിയ ജോര്‍ദാന്‍, ഈ വിഷയത്തില്‍ ഫലസ്തീനികള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ തീരുമാനം തള്ളിയ ജോര്‍ദാനിലെ അബ്ദുല്ല രാജാവ് രണ്ടാമന്‍, തീരുമാനം മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും അപകടകരമാംവിധം പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അമ്മാനില്‍ നടന്ന കൂറ്റന്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അട്ടിമറിക്കാന്‍ യു.എസ്സും ഇസ്രായേലും സൗദി അറേബ്യയും ചേര്‍ന്ന നടത്തുന്ന ഗൂഢാലോചനയ്‌ക്കെതിരേ ശക്തമായി രംഗത്ത് വന്നിരുന്നു.
ജോര്‍ദാനെ ചര്‍ച്ചയില്‍ നിന്നൊഴിവാക്കി
ഫലസ്തീന്‍ അനുരഞ്ജനവുമായി ബന്ധപ്പെട്ട് ഫത്ഹ്-ഹമാസ് നേതാക്കളെ പങ്കെടുപ്പിച്ച് ഈജിപ്തില്‍ നടന്ന ചര്‍ച്ചകളില്‍ നിന്ന് ജോര്‍ദാനെ ഒഴിവാക്കിയതിനു പിന്നിലും ഈ രാജ്യങ്ങളുടെ കരങ്ങളാണെന്നാണ് ബനി മുസ്ഥഫയുടെ ആരോപണം. ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന കരാര്‍ നേരിട്ട് ബാധിക്കുന്ന ഒരേയൊരു അറബ് രാജ്യമെന്ന പരിഗണന പോലും നല്‍കാതെയായിരുന്നു ജോര്‍ദാനെ ഒഴിവാക്കിയത്. ദശലക്ഷക്കണക്കിന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ കഴിയുന്ന രാജ്യമാണ് ജോര്‍ദാന്‍. ജോര്‍ദാന്‍ രാജാവാണ് ജെറൂസലേമിലെ പുണ്യ ഗേഹങ്ങളുടെ കസ്റ്റോഡിയന്‍. അവിടത്തെ ജീവനക്കാര്‍ക്ക് രാജാവാണ് ശമ്പളം നല്‍കുന്നത്.
ജോര്‍ദാനുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തി
ഫലസ്തീനെതിരായ നിലപാട് അംഗീകരിക്കാത്തതിന്റെ പേരില്‍ സൗദി, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ ജോര്‍ദാന് നല്‍കി വരുന്ന 3.6 ബില്യന്‍ ഡോളറിന്റെ അഞ്ച് വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായ പദ്ധതി ഇത്തവണ പുതിക്കിയില്ലെന്നും അവര്‍ വ്യക്തമാക്കി. സൗദി-അമേരിക്കന്‍ സഖ്യം സാമ്പത്തികമായി കഷ്ടപ്പെടുത്തുന്ന ഈ വേളയില്‍ സഹായത്തിനായി ചൈന, റഷ്യ, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് ജോര്‍ദാന്‍. ഈ രാജ്യങ്ങളുമായി കൂട്ടുചേര്‍ന്ന് അമേരിക്കന്‍ തീരുമാനം പിന്‍വലിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ബനി മുസ്ഥഫ പറഞ്ഞു.
കുഷ്‌നര്‍-ബിന്‍ സല്‍മാന്‍ സഖ്യം
അമേരിക്കയുമായും ഇസ്രായേലുമായും നല്ല ബന്ധം സ്ഥാപിച്ചെടുക്കുന്നതിന്റെ ഭാഗമായി ഫലസ്തീന്റെ അവകാശങ്ങള്‍ അടിയറ വയ്ക്കുന്ന രീതിയിലുള്ള നീക്കങ്ങളാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് ഫലസ്തീന്‍ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖങ്ങളിലാണ് മുതിര്‍ന്ന ഫലസ്തീന്‍ നേതാക്കള്‍ സൗദി-ഇസ്രായേല്‍ അവിശുദ്ധ കൂട്ടുകെട്ടിനെതിരേ രംഗത്തുവന്നത്.
ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനും അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റാനുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ ഉപദേശകനും മകളുടെ ഭര്‍ത്താവുമായ ജാരെദ് കുഷ്‌നെറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള അടുത്ത ബന്ധത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളാണെന്നായിരുന്നു ഫലസ്തീന്‍ നേതാക്കളുടെ ആരോപണം. ഇതിനെ ശരിവയ്ക്കുന്നതാണ് ജോര്‍ദാന്‍ പാര്‍ലമെന്റംഗത്തിന്റെ പുതിയ പ്രസ്താവന.
സമാധാന പാക്കേജ് ഫലസ്തീനികള്‍ക്കെതിര്
ഫലസ്തീന്‍ സമാധാനശ്രമങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദ് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കഴിഞ്ഞ മാസം ചര്‍ച്ച ചെയ്തിരുന്നതായും തികച്ചും ഫലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങള്‍ ബലികഴിക്കുന്നതും ഇസ്രായേലിന് അനുകൂലവുമായിരുന്നു കിരീടാവകാശി മുന്നോട്ടുവച്ച പാക്കേജിന്റെ ഉള്ളടക്കമെന്നും ആരോപണമുണ്ട്.
പുണ്യനഗരമായ ജെറൂസലേമിന്റെ അവകാശം പൂര്‍ണമായും ഇസ്രായേലിന് നല്‍കിക്കൊണ്ട് ഗസയും വെസ്റ്റ്ബാങ്കിന്റെ ചില പ്രദേശങ്ങളും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതോടെ ഇസ്രായേല്‍ അധിനിവേശ കാലത്ത് കിഴക്കന്‍ ജെറൂസലേമില്‍ നിന്ന് പുറത്താക്കപ്പെട്ട് വിവിധ രാജ്യങ്ങളിലായി കഴിയുന്ന ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് നാട്ടിലേക്ക് തിരികെ വരാനുള്ള അവകാശം നിഷേധിക്കപ്പെടുകയാവും ഫലം.