പാക് സൈന്യം ഞങ്ങളുടെ കയ്യിലെ പാവ:തുറന്നുകാണിച്ച് ഭീകരൻ, ഇന്ത്യയ്ക്കെതിരെ ഭീഷണി!
ഭീകരനേതാവിന്‍റെ വെളിപ്പെടുത്തലിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്
ദില്ലി: പാക് സൈന്യത്തെ തുറന്നുകാണിച്ച് പാക് ഭീകര സംഘടന ജമാത്ത് ഉദ് ദവ തലവൻ. പാക് സൈന്യം തങ്ങളുടെ കയ്യിലെ പാവയാണെന്നുമാണ് ഹാഫിസ് അബ്ജുൾ റഹ്മാൻ മാക്കിയുടെ പരിഹാസം. മുൻ പാക് സൈനിക മേധാവി റഹീല്‍ ഷെരീഫ് ജിഹാദിനെ പിന്തുണയ്ക്കുന്ന ആളാണെന്നും അവകാശപ്പെട്ടതായി മാക്കിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക് സൈന്യത്തിനെതിരെ ഭീകരനേതാവിന്‍റെ വെളിപ്പെടുത്തലിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയെയും ഇന്ത്യയെയും മക്കി പരസ്യമായി വീഡിയോയില്‍ വെല്ലുവിളിക്കുന്നുണ്ട്. പാകിസ്താന്‍റെ ജിഹാദാണ് അമേരിക്കയെ അഫ്ഗാനിസ്താനിൽ തോൽപ്പിച്ചതെന്നും മക്കി വീഡിയോയിൽ അവകാശപ്പെടുന്നു.
ഇന്ത്യയ്ക്കും യുഎസിനുമെതിരെ
ഇന്ത്യയെയും അമേരിക്കയേയും നശിപ്പിക്കുമെന്ന് വെല്ലുവിളിച്ച മക്കി നാറ്റോ രാഷ്ട്രങ്ങളെയും വെല്ലുവിളിക്കുന്നുണ്ട്. യുഎസിനെ അഫ്ഗാനിസ്താനിൽ തോൽപ്പിച്ചത് പാകിസ്താന്‍റെ ജിഹാദാണെന്നും യുഎസിനെ പുറത്തുചാടിച്ചതിന് പിന്നാലെ സഖ്യസേനയായ നാറ്റോയെ പരാജയപ്പെടുത്തുമെന്നും മക്കി അവകാശപ്പെടുന്നു. അമേരിക്കയും റഷ്യയും ലോകത്തെ പ്രധാനപ്പെട്ട ശക്തികളാണെങ്കിലും പാകിസ്താന്‍റെ ജിഹാദിന് മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും മക്കി അവകാശപ്പെടുന്നു.
മുഷറഫിനെ തുരത്തിയത് ആര്!!
പാക് പ്രസിഡന്‍റ് പർവേസ് മുഷറഫ് രാജ്യം വിട്ടതിന് പിന്നില്‍ ജമാഅത്തെ ഉദ് ദവയാണെന്ന് അവകാശപ്പെട്ട മക്കിയെ തള്ളി മുഷറഫ് തന്നെ രംഗത്തെത്തിയിരുന്നു. താൻ പാകിസ്താൻ വിട്ടത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും, മക്കിയ്ക്ക് യാഥാർത്ഥ്യമറിയില്ലെന്നും വ്യക്തമാക്കി. ഇന്നത്തെ മുസ്ലിം ലോകത്തെക്കുറിച്ചോ ലോകത്തിന്റെ വിഗതികളെക്കുറിച്ചോ അറിവില്ലെന്നും മുഷറഫ് ചൂണ്ടിക്കാണിച്ചു.
സയീദ് വീട്ടുതടങ്കലിൽ
ജനുവരി 30നാണ് പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ ഹാഫിസ സയീദിനെയും മൂന്ന് കൂട്ടാളികളെയും തടവിലാക്കിയത്. ഇതിന് പുറമേ സംഘടനയുടെ ഓഫീസും ഫലാഹി ഇന്‍സാനിയത്തിന്റെ ഓഫീസും അടച്ചുപൂട്ടിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി പാകിസ്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കമെന്ന് നേരത്തെ സയീദ് ട്വിറ്ററില്‍ ആരോപിച്ചിരുന്നു. ഇതിനിടെ സംഘടനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനിടെ തെഹരീക്ക് ആസാദി എന്ന് സംഘടനയുടെ പേരിലും മാറ്റം വരുത്തിയിരുന്നു. യുഎന്നിന്റെ പ്രമേയം അംഗീകരിക്കുന്നതിന്റെ ഭാഗമായിരുന്നു നീക്കമെന്നാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
അഞ്ച് പേർ വീട്ടുതടങ്കലിൽ
ജമാഅത്തുദ്ദഅ് വ നേതാക്കളായ സഫർ ഇക്ബാൽ, അബ്ദുല്ല ഉബൈദ്, ഖാസി കാസിഫ് നിയാസ്, അബ്ദുൽ റഹ്മാൻ ആബിദ് എന്നിവരാണ് ഹാഫിസ് സയീദിനൊപ്പം പാകിസ്താന്‍ ത ടവിലാക്കിയിട്ടുള്ളത്. എന്നാല്‍ വീട്ടുതടങ്കലിലാക്കിയതിനെതിരെ ഹാഫിസ് സയീദും സംഘവും ലാഹോർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ട്രംപിൻറെ നീക്കം പാകിസ്താന് തിരിച്ചടി
ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് യുഎസ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന് ഉപരോധമേർപ്പെടുത്തുമെന്നും സഹായങ്ങൾ പിൻവലിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പാകിസ്താൻ സയീദിനെ വീട്ടുതടങ്കലിലാക്കിയത്
ഭീകരസംഘടന മുഖംമാറ്റി
ഹാഫിസ് സയീദ് ഉൾപ്പെടെ അഞ്ച് പേർ വീട്ടുതടങ്കലിലായതോടെ ഭീകരസംഘടനയുടെ ചുമതലകൾ സഹോദരൻ ഹാഫിസ് റഹ്മാൻ മക്കിക്ക് സയീദ് കൈമാറിയിരുന്നു. സംഘടനയ്ക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കമുണ്ടെന്ന റിപ്പോർട്ടുകൾ വരികയും ഭീകരനിയമത്തിന്റെ പരിധിയിൽ വരികയും ചെയ്തതോടെ ഭീകരസംഘടനയുടെ ഓഫീസുകളില്‍ മിക്കതും അടച്ചുപൂട്ടിയിരുന്നു. നിരോധനത്തെ പ്രതിരോധിക്കാൻ തെഹ്രീക് ആസാദി ജമ്മു കശ്മീകർ എന്ന് പേരും സംഘടന സ്വീകരിച്ചിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം
ഹാഫിസ് സയീദിന്‍റെ വീട്ടുതടങ്കൽ കാലാവധി നീട്ടിയതായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രാലയമാണ് വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു കാലാവധി നീട്ടിയതെന്ന് ആഭ്യന്തര മന്ത്രി ചൗധരി നിസ്സാർ പറഞ്ഞു.