കുട്ടികളിൽ അമിത വണ്ണം കൂടുന്നത് തടയാൻ നടപടി: ജങ്ക് ഫുഡ് പരസ്യങ്ങൾക്ക് ബ്രിട്ടണിൽ വിലക്ക്
കുട്ടികളെ ആകർഷിക്കുന്ന ടെലി വിഷൻ പരസ്യങ്ങൾക്ക് നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. പുതിയ നിയമം പത്ര മാധ്യമങ്ങൾക്കും ബാധകമായിരിക്കും.
ജങ്ക് ഫുഡ് കമ്പനികൾക്ക് തിരിച്ചടിയായി ബ്രിട്ടണിൽ പുതിയ നിയമം. കുട്ടികളെ ലക്ഷ്യമിട്ടുള്ള കമ്പനികളുടെ ഓൺലൈൻ പരസ്യങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കുട്ടികളിൽ അമിത വണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. ടിവി കാണുന്നതിനേക്കാൾ കൂടുതൽ സമയം കുട്ടികൾ ഓൺലൈനിൽ ചിലവഴിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ദ കമ്മറ്റി ഓൺ അഡ്വർടൈസിംഗ് പ്രാക്ടീസ് വ്യക്തമാക്കി. 2017 ജൂലൈ മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
കുട്ടികളെ ആകർഷിക്കുന്ന ടെലി വിഷൻ പരസ്യങ്ങൾക്ക് നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. പുതിയ നിയമം പത്ര മാധ്യമങ്ങൾക്കും ബാധകമായിരിക്കും. എന്നാൽ പുതിയ നടപടി യാതൊരു വിധത്തിലുള്ള മാറ്റവും സൃഷ്ടിക്കില്ലെന്ന് വിദഗ്ദർ വിലയിരുത്തുന്നു.
16 വയസിന് താഴെയുള്ള കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ കാർട്ടൂൺ കഥാപാത്രങ്ങൾ, സൂപ്പർ ഹീറോസ് തുടങ്ങിയവയെ ഒന്നും ഇനി പരസ്യങ്ങളിൽ ഉപയോഗിക്കാനാകില്ല. കുട്ടികളെ അമിത വണ്ണക്കാരാക്കുന്ന പഞ്ചസാരയുടെ അളവ് കൂടിയ പാനീയങ്ങൾ, ബർഗർ അടക്കമുള്ള ജങ്ക്ഫുഡ് തുടങ്ങിയവക്കെല്ലാം പുതിയ നിയമം ബാധകമായിരിക്കും. എന്നാൽ ഭക്ഷണ പാക്കറ്റുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രം നൽകുന്നതിന് വിലക്കില്ല.
ബ്രിട്ടണിൽ നാലിനും അഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികളിൽ 22.6 ശതമാനം അമിത ഭാരമുള്ളവരാണ്. പത്തിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 33.5 ശതമാനവും 11നും പതിനഞ്ചിനും ഇടയിൽ പ്രായമുള്ളവരിൽ 35.1 ശതമാനവും അമിത വണ്ണമുള്ളവരാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു.