കാനഡയുടെ നിലപാട് വ്യക്തമാക്കി ജസ്റ്റിന്‍ ട്രൂഡോ: ഇന്ത്യയുമായി ക്രിയാത്മക ബന്ധം തുടരും
ടൊറന്റോ: ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ വഷളാക്കാൻ കാനഡ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖാലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. കാനഡയ്ക്ക് ഇന്ത്യയിൽ നയതന്ത്രജ്ഞർ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും ഒട്ടാവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രൂഡോ പറഞ്ഞു.
62 കനേഡിയൻ നയതന്ത്രജ്ഞരിൽ 41 പേരെയും രാജ്യത്ത് നിന്ന് പുറത്താക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടിനിടയിലുമാണ് ട്രൂഡോയുടെ പ്രതികരണം. "വ്യക്തമായും, നമ്മള്‍ ഇപ്പോൾ ഇന്ത്യയുമായി വളരെ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോകുന്നത്," ട്രൂഡോയെ ഉദ്ധരിച്ച് കനേഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, 62 നയതന്ത്ര ഉദ്യോഗസ്ഥരിൽ 41 പേരെയും രാജ്യത്ത് നിന്ന് പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ട് സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ നീക്കം ചെയ്യാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് സർക്കാർ മറുപടി നല്‍കുമോയെന്ന ചോദ്യത്തിന് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാനാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു ട്രൂഡോയുടെ മറുപടി. "ഞങ്ങൾ പറഞ്ഞതുപോലെ, ഈ ദുഷ്‌കരമായ സമയത്തും ഇന്ത്യയുമായി ക്രിയാത്മകമായ ബന്ധം തുടരുന്നതിൽ പ്രാധാന്യമുള്ള ജോലിയാണ് ഞങ്ങൾ ചെയ്യാൻ പോകുന്നത്, ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് അവിടുത്തെ കനേഡിയൻ പൗരന്മാരെ സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" ട്രൂഡോയെ ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ജൂണ്‍ മാസത്തില്‍ ബ്രിട്ടീഷ് കൊളംബിയയിൽ വെച്ച് ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണമാണ് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത്. ഇക്കാര്യത്തില്‍ സർക്കാരിന് വിശ്വസനീയമായ വിവരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റില്‍ വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ രാജ്യത്തിനെതിരെ ട്രൂഡോ നടത്തിയ ആരോപണം അസംബന്ധമാണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞനോട് രാജ്യം വിടാനും നിർദേശിച്ചിരുന്നു. അതേസമയം, 'പ്രശ്നക്കാരുടെ' ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കിയേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓരോ കേസിന്റേയും അടിസ്ഥാനത്തില്‍ 'ചില വ്യക്തികൾക്കെതിരെ' സർക്കാർ ഈ നടപടി ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications