യുവന്റസ് താരത്തിന് കൊറോണ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പടേയുള്ള താരങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍
ടൂറിന്: ലോകത്താകെ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. 121 രാജ്യങ്ങളിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 4300 പേരാണ് ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 121, 000 കവിഞ്ഞിട്ടുണ്ട്. ഇതോടെ വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുകയും ചെയ്തു.
Recommended Video
കൊറോണയല്ല ആദ്യത്തെ മഹാമാരി, കോറോണയ്ക്ക് മുൻപ് ലോകത്തെ വിറപ്പിച്ച മഹാമാരികൾ ഇവ
വിഖ്യാത ഹോളിവുഡ് നടന് ടോം ഹോങ്ക്സ് ഉള്‍പ്പടെ നിരവധി പ്രമുഖര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. താരത്തിന്റെ ഭാര്യയും നടിയുമായ റീത്ത വില്‍സണും കൊറണോ ബാധിച്ചിട്ടുണ്ട്. കായിക ലോകത്ത് നിന്നും കൊറോണ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഇറ്റലിയുടെ യുവന്റസ് ഫുട്ബാള്‍ താരം ഡാനിയേല റൂഗാനിയ്ക്കാണ് കൊവിഡ് 19 ബാധയുള്ളതായി സ്ഥിരീകരിച്ചത്.
ഡാനിയേൽ റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ താരവുമായി ഈ അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി യുവന്റസ് അധികൃതര്‍ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും താരത്തിന്റെ ആരോഗ്യ നില ഗുരുതരമല്ലെന്നും യുവന്റസ് അറിയിച്ചു.
യുവന്റസിന്റെ സൂപ്പര്‍താരം റൊണാള്‍ഡോ അടക്കമുള്ളവര്‍ കര്‍ശന നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിയമപ്രകാരം ഐസോലെഷന്‍ നടപടികള്‍ ആരംഭിച്ചതായും ക്ലബ് വ്യക്തമാക്കി. ഇന്റര്‍മിലാനെതിരായ യുവന്റസിന്റെ അവസാന മത്സരത്തില്‍ റൂഗാനി കളിക്കളത്തില്‍ ഇറങ്ങിയിരുന്നില്ല. കൊറോണ മുന്നറയിപ്പ് നിലനില്‍ക്കുന്നതിനാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു അന്ന് മത്സരം സംഘടിപ്പിച്ചിരുന്നത്.
കൊറോണ ഭീതി; അമേരിക്കയിലും യാത്രാ വിലക്ക്, യൂറോപ്പില്‍ നിന്നുള്ള യാത്രാ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിച്ച് ഡാനിയേല്‍ റുഗാനി രംഗത്ത് എത്തി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താന്‍ സന്തോഷവാനാണെന്നും കൊവിഡ് 19 നെ നേരിടാനുള്ള മുന്നൊരുക്കങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും റുഗാനി ആവശ്യപ്പെട്ടു. അതേസമയം ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ വന്‍തോതില്‍ പടര്‍ന്ന് പിടിച്ചതിനാല്‍ സ്വന്തം നാടായ പോര്‍ച്ചുഗലിലാണ് റോണോ ഇപ്പോള്‍ ഉള്ളതെന്നാണ് സൂചന.
ഇറ്റലിയില്‍ സാഹചര്യങ്ങള്‍ നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ സീരീസ് എ മത്സരങ്ങള്‍ ഏപ്രില്‍ അവസാനം വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് കായിക മത്സരങ്ങള്‍ക്ക് ഏപ്പില്‍ 3 വരേയും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനകഴിഞ്ഞാല്‍ കൊറോണ വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറ്റലിയിലാണ്.