കാബൂള്‍ ഭീകരാക്രമണമത്തിന് പിന്നിൽ താലിബാൻ: മരിച്ചവരുടെ എണ്ണം 18ആയി, 14 പേര്‍ വിദേശികള്‍
കാബൂൾ: അഫ്ഗാനിസ്താനിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. ഇവരിൽ 14 പേർ വിദേശികളാണ്. സൈനിക യൂണിഫോമിലെത്തിയ ഭീകരരാണ് ഹോട്ടലിനുള്ളിൽ കടന്ന് വെടിയുതിർത്തത്. 13 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സസ് ഭീകരരെ വധിച്ച് ബന്ദികളെ മോചിപ്പിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടന താലിബാൻ രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് താലിബാൻ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയ താലിബാൻ വക്താവ് വ്യക്തമാക്കിയിരുന്നു.
നേരത്തെ അഞ്ച് അക്രമികളാണ് ആയുധങ്ങളുമായി ഹോട്ടലിനുള്ളില്‍ കടന്ന് ആക്രമണം നടത്തിയതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇവരിൽ നാല് പേര്‍ അഫ്ഗാനിസ്താന്‍ പൗരന്മാരും ഒരു വിദേശിയുമാണെന്ന് അഫ്ഗാന്‍ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. അഞ്ച് പേര്‍ മരിച്ചെന്ന വാർത്തകളായിരുന്നു ആദ്യം അഫ്ഗാൻ അധികൃതർ പുറത്തുവിട്ട വിവരം. എന്നാൽ പിന്നീട് മരണനിരക്ക് 18 ലെത്തുകയായിരുന്നു.
ഇന്റർകോണ്ടിനെന്റല്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയതായി അഫ്ഗാനിലെ പ്രാദേശിക വാർത്താ ഏജൻസി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ പുറത്തുവിട്ടതിനേക്കാള്‍ പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആക്രമണത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് വ്യക്തമാക്കിയത്. എന്നാൽ ഈ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല.
തങ്ങളുടെ ക്രൂ അംഗങ്ങളും പൈലറ്റുമാരുമുൾപ്പെടെ 40 പേര്‍ ഹോട്ടലിൽ കഴിഞ്ഞിരുന്നതായും അതിൽ പത്ത് പേർ കൊല്ലപ്പെട്ടതായും പ്രാദേശിക എയര്‍ലൈൻ കാം എയർ ഡയറക്ടർ വ്യക്തമാക്കി. മരിച്ചവരില്‍ വെനസ്വേലന്‍ പൗരന്മാരും ഉക്രൈൻ പൗരന്മാരും ഉൾപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഹോട്ടൽ കെട്ടിടത്തിന് ഭീകരാക്രമണത്തോടെ തീപിടിച്ചതോടെ 150 ഓളം സന്ദര്‍ശകരെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്.