അഫ്ഗാന്‍ ഹോട്ടല്‍ ആക്രമിച്ച തീവ്രവാദിക്ക് പരിശീലനം നല്‍കിയത് പാക് ചാര സംഘടന
വാഷിംഗ്ടണ്‍: 40 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കാബൂളിലെ പ്രശസ്തമായ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന തീവ്രവാദി അക്രമണങ്ങളില്‍ പാകിസ്ഥാന്റെ കരങ്ങളുണ്ടെന്ന ഗുരുതരമായ ആരോപണവുമായി അഫ്ഗാനിസ്ഥാന്‍. ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി മഹ്മൂദ് സെയ്ഗാളാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തീവ്രവാദികളില്‍ ഒരാളായ അബ്ദുള്‍ കഹാറിന് ഐഎസ്‌ഐ പരിശീലനം സിദ്ധിച്ചതായി ഇയാളുടെ പിതാവ് വ്യക്തമാക്കിയതായി സെയ്ഗാള്‍ ട്വീറ്റ് ചെയ്തു.
ജനുവരി 20-നാണ് ഹോട്ടലിലെ മുറികളില്‍ അതിക്രമിച്ച് കടന്ന താലിബാന്‍ സംഘം കലാഷ്‌നിക്കോവ് തോക്കുകളും, ബോംബുകളുമായി വിദേശികളെ കൊന്നൊടുക്കിയത്. 12 മണിക്കൂര്‍ നീണ്ട അക്രമണത്തില്‍ 40-ഓളം പേര്‍ കൊല്ലപ്പെട്ടു. ഇതിനിടെ അഫ്ഗാന്‍ അധികൃതര്‍ അബ്ദുള്‍ കഹാറിനെ പിടികൂടി. ഇയാള്‍ക്ക് പാക് ചാരസംഘടന പരിശീലനം നല്‍കിയെന്ന് സ്വന്തം പിതാവ് തന്നെ വ്യക്തമാക്കിയതായി സെയ്ഗാള്‍ ട്വീറ്റില്‍ വ്യക്തമാക്കി.

പാക് മണ്ണിലുള്ള ഒരു മദ്രസയിലാണ് ഹോട്ടലില്‍ നടന്ന അക്രമണത്തിന്റെ ഗൂഢാലോചന നടന്നതെന്ന് യുഎസിലെ അഫ്ഗാന്‍ എംബസി ഉദ്യോഗസ്ഥന്‍ മജീദ് കരാറും പറയുന്നു. ബ്രിട്ടീഷ് കമ്പനിയില്‍ നിന്നും പാക് സൈന്യം വാങ്ങിയ നൈറ്റ് വിഷന്‍ ഗോഗിള്‍സാണ് തീവ്രവാദികള്‍ ഉപയോഗിച്ചത്. കശ്മീരിലെ ലഷ്‌കര്‍ തീവ്രവാദികള്‍ക്കും, അഫ്ഗാന്‍ താലിബാനുമാണ് ഇത് നല്‍കിയതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടല്‍ അക്രമണത്തിന് പിന്നാലെ താലിബാന്‍ നടത്തിയ ആംബുലന്‍സ് സ്‌ഫോടനത്തില്‍ നൂറോളം ജീവനുകളാണ് പൊലിഞ്ഞത്. അതിനിടെ, അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി നടന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ അമേരിക്കയും, യുഎന്‍ സുരക്ഷാ കൗണ്‍സിലും രംഗത്തെത്തി. താലിബാനും, അവരെ പിന്തുണയ്ക്കുന്നവര്‍ക്കും എതിരെ നടപടി വേണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.












Click it and Unblock the Notifications