കാഫ്കയുടെ കൈയ്യെഴുത്ത് പ്രതികളും ഇസ്രായേല്‍ സ്വന്തമാക്കി...
ടെല്‍ അവീവ്: ലോക സാഹിത്യത്തിലെ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളാണ് ഫ്രാന്‍സ് കാഫ്ക. മെറ്റമോര്‍ഫസിസ്, ദ ട്രയല്‍, ദ കാസില്‍ തുടങ്ങിയ നോവലുകളിലൂടെ ലോകത്തെ ഞെട്ടിപ്പിച്ച എഴുത്തുകാരന്‍ എന്ന് വേണമെങ്കില്‍ പറയാം.
ആ ഫ്രാന്‍സ് കാഫ്കയ്ക്ക് ഇസ്രായേലുമായി എന്താണ് ബന്ധം? പ്രേഗില്‍ ജനിച്ച് ഓസ്ട്രിയയില്‍ മരിച്ച ജര്‍മന്‍ എഴുത്തുകാരനായ ഫ്രാന്‍സ് കാഫ്ക ഒരു ജൂതനായിരുന്നു എന്നത് സത്യം. പക്ഷേ കാഫ്കയുടെ എഴുത്തുകളുടെ കൈയ്യെഴുത്ത് പ്രതികള്‍ എങ്ങനെ ഇസ്രായേലിന് സ്വന്തമാകും?
സംഗതി ഇത്തിരി കുഴഞ്ഞുമറിഞ്ഞ കേസ് ആണ്. തന്റെ കൈയ്യെഴുത്ത് പ്രതികളെല്ലാം കത്തിച്ചുകളയണം എന്നായിരുന്നു മരിക്കുന്നതിന് മുമ്പ് കാഫ്ക തന്റെ സുഹൃത്തായ മാക്‌സ് ബ്രോഡിനോട് പറഞ്ഞത്. 1924 ല്‍ ആണ് കാഫ്ക ക്ഷയരോഗബാധിതനായി മരിക്കുന്നത്.
കൈയ്യെഴുത്ത് പ്രതികളെ മൂല്യനിധികളായി കണ്ട ബ്രോഡ് അത് കത്തിച്ചില്ല. നാസി അധിനിവേശ ചെക്‌സ്ലോവ്യയില്‍ നിന്ന് അയാള്‍ പലസ്തീനിലേക്ക് കുടിയേറി. 1968 ല്‍ ബ്രോഡ് മരിക്കുമ്പോള്‍ കൈയ്യെഴുത്ത് പ്രതികള്‍ തന്റെ സെക്രട്ടറിയായ എസ്തര്‍ ഹോഫറിന് നല്‍കി. ഹീബ്രു സര്‍വ്വകലാശാലയ്‌ക്കോ, മറ്റേതെങ്കിലും ലൈബ്രറിയ്‌ക്കോ ഈ രേഖകള്‍ കൈമാറണം എന്നായിരുന്നു ബ്രോഡിന്റെ നിര്‍ദ്ദേശം.
എങ്ങനെയാണോ ബ്രോഡ്, കാഫ്കയുടെ നിര്‍ദ്ദേശം പാലിക്കാതിരുന്ന്, അതുപോലെ എസ്തറും ചെയ്തു. വിഖ്യാത എഴുത്തുകാരന്റെ കൈപ്പട പതിഞ്ഞ പേപ്പറുകള്‍ തന്റെ രണ്ട് മക്കള്‍ക്കുമായി പകുത്ത് നല്‍കി.
ഇവിടെ തുടങ്ങുകയാണ് നിയമയുദ്ധം. എസ്തറിന്റെ മക്കള്‍ കൈയ്യെഴുത്ത് പ്രതികളുടെ ഉടമസ്ഥതയെ ചൊല്ലി നിയമയുദ്ധം തുടങ്ങി. ഒടുവില്‍ ഇസ്രായേല്‍ സുപ്രീം കോടതി പറഞ്ഞു, ആ കൈയ്യെഴുത്തു പ്രതികള്‍ ഇസ്രായേല്‍ ദേശീയ ലൈബ്രറിയ്ക്ക് കൈമാറാന്‍.
എന്തുകൊണ്ടാണ് ഈ കൈയ്യെഴുത്ത് പ്രതികള്‍ക്ക് വേണ്ടി ഇത്രയും വലിയ നിയമ പോരാട്ടം നടന്നത് എന്നറിയാമോ? കാഫ്കയുടെ ഏറ്റവും ശ്രദ്ധേയമായ നോവല്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന 'ദ ട്രയ'ലിന്റെ കൈയ്യെഴുത്ത് പ്രതി എസ്തര്‍ വിറ്റത് 13 കോടി രൂപയ്ക്കായിരുന്നു.
ജന്മംകൊണ്ട് ജൂതനായിരുന്നു കാഫ്ക. എന്നാല്‍ സയണിസ്റ്റ് ആയിരുന്നില്ല. അദ്ദേഹം ഒരു സോഷ്യലിസ്റ്റ് ആയിരുന്നു.