ട്രംപ് തോറ്റാല്‍ അമേരിക്ക പൊളിച്ചെഴുതും; ഇറാനുമായി വീണ്ടും കരാര്‍... വന്‍ പ്രഖ്യാപനങ്ങളുമായി കമല
വാഷിങ്ടണ്‍: രണ്ടാമൂഴം തേടുന്ന ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജ്യത്ത് സംഭവിക്കാനിരിക്കുന്നത് വന്‍ മാറ്റങ്ങള്‍. ട്രംപ് അധികാരത്തിലെത്തിയ വേളയില്‍ ബറാക് ഒബാമയുടെ കാലത്ത് നടപ്പാക്കിയ എല്ലാ പരിഷ്‌കാരങ്ങളും പദ്ധതികളും കരാറുകളും റദ്ദാക്കിയിരുന്നു.
Recommended Video
ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്നും ഇറാന്‍ ആണവ കരാറില്‍ നിന്നുമുള്ള അമേരിക്കയുടെ പിന്‍മാറ്റങ്ങള്‍. ഈ നടപടി അമേരിക്കയുടെ സൗഹൃദരാജ്യങ്ങളുടെ നെറ്റി ചുളിയാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ എല്ലാം തിരുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്....
അമേരിക്കയുടെ പദവി ഇടിഞ്ഞു
ആഗോള സമൂഹത്തിനിടയില്‍ അമേരിക്കയുടെ പദവി ഇടിഞ്ഞിരിക്കുന്നു. ഏഷ്യയിലെയും യൂറോപ്പിലെയും സഖ്യരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയ്ക്ക് വിശ്വാസ്യത നഷ്ടമായിരിക്കുന്നു. എല്ലാം തിരിച്ചുപിടിക്കുമെന്നാണ് കമല ഹാരിസിന്റെ പ്രഖ്യാപനം.
കമലയുടെ നിലപാടുകള്‍
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ആണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസും. ഇന്ത്യന്‍ വംശജയാണിവര്‍. ചെന്നൈയിലാണ് കമലയുടെ മാതാവിന്റെ ബന്ധുക്കളുള്ളത്. ഫണ്ട് റൈസിങ് പരിപാടിയില്‍ സംസാരിക്കവെയാണ് കമല നിലപാടുകള്‍ വ്യക്തമാക്കിയത്.
ട്രംപ് വരുത്തിയ മാറ്റങ്ങള്‍
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ വേളിയില്‍ പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയിരുന്നു. മാത്രമല്ല, ഇറാനുമായി ഒപ്പുവച്ച ആണവ കരാറില്‍ നിന്നും പിന്‍മാറുകയുണ്ടായി. ഇവ രണ്ടും വീണ്ടും നടപ്പാക്കുമെന്നാണ് കമലയുടെ പ്രഖ്യാപനം.
2017ല്‍ സംഭവിച്ചത്
ട്രംപ് വരുത്തിവച്ച കേടുപാടുകള്‍ പരിഹരിക്കുമെന്ന് കമല ഹാരിസ് പറഞ്ഞു. ലോക രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കക്കുള്ള പദവി തിരിച്ചുപിടിക്കുമെന്നും കമലഹാരിസ് പ്രഖ്യാപിച്ചു. പാരിസ് കരാറില്‍ നിന്ന് 2017ലാണ് അമേരിക്ക പിന്‍മാറിയത്.
ട്രംപ് പറഞ്ഞ കാരണങ്ങള്‍
പാരിസ് കാലാവസ്ഥാ ഉച്ചകോടി അമേരിക്കക്ക് ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നഷ്ടമാണ് വരുത്തി വയ്ക്കുക എന്നായിരുന്നു ട്രംപിന്റെ നിലപാട്. കരാര്‍ കാരണം തൊഴിലുകള്‍ ഇല്ലാതാകും. എണ്ണയും വാതകവും കല്‍ക്കരിയും തടയപ്പെടും. വ്യവസായ മേഖല തകരാനിടയാകും എന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇറാന്‍ കരാര്‍
2015ലാണ് ലോകത്തെ ആറ് വന്‍ ശക്തി രാജ്യങ്ങള്‍ ഇറാനുമായി കരാര്‍ ഒപ്പുവച്ചത്. യുഎന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള രാജ്യങ്ങള്‍ക്ക് പുറമെ ജര്‍മനിയും ഉള്‍പ്പെടുന്നതായിരുന്നു കരാര്‍. എന്നാല്‍ 2018ല്‍ അമേരിക്ക ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്‍മാറിയത് യൂറോപ്യന്‍ രാജ്യങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
അമേരിക്കയെ ശാക്തീകരിക്കും
സൈനികമായും സാമ്പത്തികമായും മാത്രമല്ല, എല്ലാ തലത്തിലും അമേരിക്കയെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. ഓട്ടോ ഇന്‍ഡസ്ട്രി പുരോഗതിയിലേക്ക് നീങ്ങാനുള്ള നടപടികളുണ്ടാകും. മധ്യവര്‍ഗത്തെ സുസ്ഥിരമാക്കുന്നതിന് ശ്രമിക്കുമെന്നും കമലഹാരിസ് പറഞ്ഞു.
കമല കരുത്തുറ്റ വനിത
അമേരിക്കന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലെ ഡെമോക്രാറ്റിക് അംഗമാണ് കമല ഹാരിസ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് കമല ഹാരിസ്. ജമൈക്കക്കാരനാണ് കമല ഹാരിസിന്റെ പിതാവ്. പേര് ഡൊണാള്‍ഡ് ഹാരിസ്. അമ്മ ശ്യാമള ഗോപാലന്‍. ചെന്നൈ സ്വദേശിയാണ്.
ഇന്ത്യാ സന്ദര്‍ശനം
ശ്യാമള ഗോപാലനൊപ്പമാണ് കമല ഹാരിസും സഹോദരി മായ ലക്ഷ്മിയും വളര്‍ന്നത്. ശ്യാമള ഗോപാലന്‍ 2009ല്‍ മരിക്കുന്നതിന് മുമ്പും ശേഷവും കമല ഹാരിസ് ഇടക്കിടെ ചെന്നൈയില്‍ വരുമായിരുന്നു. ശ്യാമള ഗോപാലന്റെ അച്ഛന്‍ പിവി ഗോപാലന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു.
രാഷ്ട്രീയ ജീവിതം
അമേരിക്കയില്‍ ശക്തമായ വംശീയതക്കെതിരെ കടുത്ത നിലപാടെടുക്കുന്ന വനിതയാണ് കമല. 2004ലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നത്.2011 ല്‍ കാലഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ വനിത, ആദ്യ കറുത്ത വര്‍ഗക്കാരിയായ അമേരിക്കന്‍ പൗര, ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ എന്നിവയെല്ലാമായിരുന്നു കമല ഹാരിസ്.
ചരിത്ര നിമിഷം
അടുത്ത നവംബറിലാണ് അമേരിക്കയില്‍ പൊതു തിരഞ്ഞെടുപ്പ്. ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥേക്ക് കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടാല്‍ ചരിത്ര നിമിഷമാകും അത്. പക്ഷേ, ദേശീയതും വംശീയതയും അപരവിദ്വേഷവും പരത്തുന്ന പ്രചാരണവുമായി ട്രംപ് കളം നിറയുകയാണ്. കമല വൈസ് പ്രസിഡന്റാകാന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണ് എന്നാണ് ട്രംപ് പറയുന്നത്.
സ്വീഡനില്‍ ഖുറാന്‍ കത്തിക്കല്‍ റാലി; തീവ്ര വലത് നേതാവിനെ തടഞ്ഞു, ആളിപ്പടര്‍ന്ന് കലാപം