അമേരിക്കയിൽ ഇന്ത്യൻ ടെക്കിയെ വെടിവെച്ച് കൊന്ന സംഭവം; മുൻ യുഎസ് നാവിക ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ്...
കാൻസസിലെ ഒരു ബാറിൽ 2017 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
വാഷിങ്ടൺ: അമേരിക്കയിൽ വംശീയ ആക്രമണത്തിന്റെ ഭാഗമായി ഇന്ത്യൻ ടെക്കിയെ കൊലപ്പെടുത്തിയ കേസിൽ മുൻ യുഎസ് നാവിക ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ്. ആന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീനിവാസ് കുച്ചിഭോട്ട്ലയെ വെടിവെച്ച് കൊന്ന സംഭവത്തിലാണ് 52കാരനായ ആദം പുരിന്റണിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
അമേരിക്കയിലെ കാൻസസിലെ ഒരു ബാറിൽ 2017 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോകു എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു മുൻ യുഎസ് നാവിക ഉദ്യോഗസ്ഥനായ ആദം പ്യൂരിന്റൻ ഇന്ത്യൻ പൗരന്മാർക്ക് നേരെ വെടിയുതിർത്തത്. ആദം നടത്തിയ വെടിവെപ്പിൽ ശ്രീനിവാസ് കുച്ചിഭോട്ട്ല കൊല്ലപ്പെടുകയും സുഹൃത്തായ അലോക് മദാസനിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കേസിന്റെ വിചാരണ കാലയളവിൽ ആദം പ്യൂരിന്റൻ കുറ്റം നിഷേധിച്ചെങ്കിലും തെളിവുകളെല്ലാം അദ്ദേഹത്തിന് എതിരായിരുന്നു. കഴിഞ്ഞദിവസം വിചാരണ പൂർത്തിയാക്കിയ കേസിൽ ആദം പ്യൂരിന്റൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഫെഡറൽ ജഡ്ജ് ശിക്ഷാവിധിയും പ്രസ്താവിച്ചത്. പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത് കൊണ്ട് തന്റെ ഭർത്താവിനെ തിരികെ നൽകാനാവില്ലല്ലോ എന്നായിരുന്നു ശ്രീനിവാസ് കുച്ചിഭോട്ട്ലയുടെ ഭാര്യ ദുമല ശ്രീനിവാസിന്റെ പ്രതികരണം. അതേസമയം, വംശീയവിദ്വേഷത്തിനെതിരായ ശക്തമായ സന്ദേശമാണ് ഈ വിധിയെന്നും അവർ കൂട്ടിച്ചേർത്തു. കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തിയ ഒലാത്തെ പോലീസിനോടും കോടതിയിൽ വാദിച്ച ഡിസ്ട്രിക്ട് അറ്റോർണി ഓഫീസറോടും നന്ദിയുണ്ടെന്നും ദുമാല പറഞ്ഞു.
രാജസ്ഥാനിലും പഞ്ചാബിലും പൊടിക്കാറ്റ്! ഉത്തർപ്രദേശിൽ പേമാരി... മരണം നൂറ് കടന്നു...
ഇന്ത്യക്കാർക്ക് ട്രംപിന്റെ 'മുട്ടൻ പണി'! ഇനി ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കാം...