കശ്മീരിൽ പാകിസ്താന് തിരിച്ചടി, മോദിയുമായുളള കൂടിക്കാഴ്ചയിൽ കശ്മീർ വിഷയം ചൈനീസ് പ്രസിഡണ്ട് മിണ്ടില്ല!
ബെയ്ജിങ്: ഒക്ടോബറില്‍ ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്യിങ് ആണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. അടുത്ത മാസം ഷി ജിന്‍ പിങ്ങ് ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയിലാണ് ഇരു നേതാക്കളും തമ്മില്‍ അനൗദ്യോഗിക ഉച്ചകോടി നടക്കുക.
നരേന്ദ്ര മോദിയും ഷി ജിന്‍ പിങ്ങും തമ്മില്‍ നടക്കുക അനൗദ്യോഗിക ഉച്ചകോടി ആയത് കൊണ്ട് തന്നെ കശ്മീര്‍ വിഷയം അജണ്ടയിലുണ്ടോ എന്ന കാര്യത്തിന്‍ തനിക്ക് ഉറപ്പില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയുടെ തിയ്യതി തീരുമാനിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം വുഹാനില്‍ വെച്ചും മോദിയും ഷി ജിന്‍ പിങ്ങും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. ഒന്നോ രണ്ടോ പ്രത്യേക വിഷയങ്ങള്‍ ആയിരിക്കില്ല ഉച്ചകോടിയുടെ അജണ്ടയെന്നും വിപുലമായ നയതന്ത്ര വിഷയങ്ങള്‍ ആയിരിക്കുമെന്നു വിദേശകാര്യ വക്താവ് പ്രതികരിച്ചു. ഏതൊക്കെ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന് ഇരുനേതാക്കളും തീരുമാനിക്കണമെന്നും ഹുവാ വ്യക്തമാക്കി.
കൂടിക്കാഴ്ച വിജയകരമാക്കണം എന്ന് ഇരുരാജ്യങ്ങള്‍ക്കും നിര്‍ബന്ധമുളളത് കൊണ്ട് തന്നെ അഭിപ്രായ വ്യത്യാസമുളള കശ്മീര്‍ വിഷയം അതിന് തടസ്സമാകരുത് എന്നാണ് ഇരു കൂട്ടരും കരുതുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് പ്രസിഡണ്ട് കശ്മീര്‍ വിഷയം ഇന്ത്യയോട് ചര്‍ച്ച ചെയ്യില്ല എന്നത് പാകിസ്താന് തിരിച്ചടിയാണ്. കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ പിന്തുണ പാകിസ്താനാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചൈന രൂക്ഷമായി വിമര്‍ശിച്ചിരുന്നു.