മോദിയെ ചുംബിച്ച് കശ്മീരി പണ്ഡിറ്റ്, 7 ലക്ഷം പേർക്ക് വേണ്ടി നന്ദി!പുതിയ കശ്മീരുണ്ടാക്കാമെന്ന് മോദി
ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവുകയാണ്. ഹൂസ്റ്റണില്‍ അരലക്ഷത്തോളം ഇന്ത്യക്കാര്‍ പങ്കെുക്കുന്ന ഹൗഡി മോദി പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുന്നുണ്ട്. ഹൂസ്റ്റണില്‍ എത്തിയ നരേന്ദ്ര മോദി അവിടുത്തെ കശ്മീരി പണ്ഡിറ്റുകളുമായി കൂടിക്കാഴ്ച നടത്തി. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യുകയും രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം അറിയിക്കാനാണ് കശ്മീരി പണ്ഡിറ്റുകള്‍ പ്രധാനമന്ത്രിയെ കണ്ടത്.
കശ്മീരി പണ്ഡിറ്റുകളുടെ സംഘത്തിലൊരാള്‍ പ്രധാനമന്ത്രിയുടെ കൈ ചുംബിച്ചു. ലോകമെമ്പാടുമുളള 7 ലക്ഷം കശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി പ്രധാനമന്ത്രിയെ ഇദ്ദേഹം നന്ദി അറിയിച്ചു. സര്‍ക്കാരിന്റെ ചുവടുവെയ്പ്പുകളെ പിന്തുണയക്കുന്ന കശ്മീരി പണ്ഡിറ്റ് സമൂഹത്തെ നരേന്ദ്ര മോദി നന്ദി അറിയിച്ചു.
കഴിഞ്ഞ 70 വര്‍ഷങ്ങളായി കശ്മീരി പണ്ഡിറ്റുകള്‍ ഏറെ ദുരിതം അനുഭവിച്ചെന്നും പുതിയ കശ്മീര്‍ സൃഷ്ടിക്കാര്‍ സര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കശ്മീരി പണ്ഡിറ്റായ സുരീന്ദര്‍ കൗള്‍ എഎന്‍എയോട് പറഞ്ഞു. സമാധാനപരവും എല്ലാവരും സന്തോഷവാന്മാരുമായ ഒരു കശ്മീര്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാരിന് എല്ലാ പിന്തുണയുമുണ്ടെന്ന് കശ്മീരി സമൂഹം വ്യക്തമാക്കി.
കശ്മീരിലെ ഏക ഹിന്ദു വിഭാഗമായ കശ്മീരി പണ്ഡിറ്റുകളില്‍ വലിയൊരു പക്ഷവും ഇവിടെ നിന്ന് പലായനം ചെയ്യേണ്ടി വന്നവാണ്. 1990കളില്‍ ഇവര്‍ക്കെതിരെ വ്യാപകമായി ആക്രമണങ്ങള്‍ നടന്നിരുന്നു. കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിച്ച് പുനരധിവസിപ്പിക്കാന്‍ വിവിധ സര്‍ക്കാരുകള്‍ ശ്രമം നടത്തിയിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യാനുളള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ തീരുമാനത്തിന് മുന്നോടിയായി കശ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയുമുണ്ടായി.