പണാപഹരണം; മുന്‍ പ്രധാനമന്ത്രിയുടെ മകന് 7 വര്‍ഷം തടവ്
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖലീദാ സിയയുടെ മൂത്ത മകന് ഏഴു വര്‍ഷം തടവ്. ബംഗ്ലാദേശിലെ ഹൈക്കോടതിയാണ് പണാഹരണ കേസില്‍ താരിഖ് റഹ്മാന് തടവ് വിധിച്ചത്. കേസില്‍ മൂന്നു വര്‍ഷം മുന്‍പ് കീഴ്‌ക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇത് റദ്ദാക്കിയാണ് ഇപ്പോഴത്തെ വിധി.
2008 മുതല്‍ ബ്രിട്ടനില്‍ താമസിക്കുന്ന റഹ്മാന്‍ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ ആണ്. ആന്റി കറപ്ഷന്‍ ബ്യൂറോയാണ് റഹ്മാനെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 200 മില്യണ്‍ താക്കാസ് ഫൈന്‍ അടക്കാന്‍ റഹ്മാനോടും മറ്റൊരു പ്രതിയായ ജിയാസുദ്ദീന്‍ അല്‍ മാമുനോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ കീഴ്‌ക്കോടതി റഹ്മാനെ കുറ്റവിമുക്തനാക്കിയപ്പോള്‍ മാമുനെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ കീഴ്‌ക്കോടതി വിധിച്ച 400 താക്കാസ് ഫൈന്‍ ഹൈക്കോടതി 200 ആയി കുറച്ചു. നിലവില്‍ ലണ്ടനിലുള്ള റഹ്മാനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഇത് അസാധ്യമാണെന്നാണ് വിലയിരുത്തല്‍.
ബ്രിട്ടനും ബംഗ്ലാദേശും തമ്മില്‍ ഇക്കാര്യത്തില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. 2003-2007 കാലയളവില്‍ 1 മില്യണ്‍ തക്കാസ് സിംഗപ്പൂരിലേക്ക് കുഴല്‍പ്പണമായി കടത്തിയെന്നതാണ് പ്രതികള്‍ക്കെതിരെയുളള കുറ്റം. സിയയുടെ മൂത്തമകന് ശിക്ഷ ലഭിച്ചത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സിയയുടെ പാര്‍ട്ടിയും ജമാ അത്തെ പാര്‍ട്ടിയും തമ്മില്‍ സഹകരണമുണ്ടെന്ന് ഭരണകക്ഷി ആരോപിക്കുമ്പോഴാണ് കോടതിവിധി പുറത്തുവന്നിരിക്കുന്നത്.