ഖഷോഗിയുടെ മകനും കുടുംബവും അമേരിക്കയിലേക്ക് കുടിയേറി.... സൗദിക്ക് കുരുക്ക് മുറുകുന്നു!!
റിയാദ്: പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ സൗദി അറേബ്യ വീണ്ടും കുരുക്കിലേക്ക്. ആഗോള തലത്തില്‍ കുതിപ്പിനൊരുങ്ങുന്ന സൗദിക്ക് വന്‍ തിരിച്ചടികളാണ് കാത്തിരിക്കുന്നത്. അതിനിടെ ഖഷോഗിയുടെ മകനും കുടുംബവും സൗദി വിട്ട് അമേരിക്കയിലേക്ക് കുടിയേറിയിരിക്കുകയാണ്. കൊലപാതകം ആസൂത്രിതമാണെന്ന് സൗദി സമ്മതിച്ചതിന് പിന്നാലെയാണ് ഇവര്‍ അമേരിക്കയിലേക്ക് പോയത്. ഇത് അന്താരാഷ്ട്ര തലത്തില്‍ സൗദിയെ ഒറ്റപ്പെടുത്തുന്നതിന് സമാനമാണ്.
അതേസമയം നിക്ഷേപകര്‍ ഒന്നൊന്നായി സൗദിയെ കൈവിട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പാകിസ്താന് സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ക്ക് പകരം ധനസഹായവും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. ഖഷോഗിയെ കൊലപ്പെടുത്തുന്നതിന് മുമ്പുള്ള ഓഡിയോ ക്ലിപ്പിംഗുകള്‍ സിഐഎ ഡയറക്ടര്‍ ജിനാ ഹാസ്പല്‍ തുര്‍ക്കിയില്‍ നിന്ന് കേട്ടിരുന്നു. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപിനെ ബോധ്യപ്പെടുത്തും. ഇതോടെ സൗദിക്കെതിരെ ട്രംപ് നടപടി കടുപിക്കും എന്നാണ് റിപ്പോര്‍ട്ട്.
ഖഷോഗിയുടെ മകന് യുഎസ്സില്‍
ഖഷോഗിയുടെ മകന് സലാ ഖഷോഗി പിതാവിന്റെ മരണത്തിന് പിന്നാലെ യുഎസ്സില്‍ അഭയം തേടിയിരിക്കുകയാണ്. ഇയാള്‍ ഇരട്ടപൗരത്വം നേരത്തെ തന്നെ ഉണ്ട്. എന്നാല്‍ സൗദി ഇയാള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയതിനാല്‍ രാജ്യം വിടാന്‍ സാധിക്കുമായിരുന്നില്ല. കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് സലായെ നേരില്‍ കണ്ട് അനുശോചനം അറിയിച്ചിരുന്നു. ഇതിന് ശേഷം സലായ്ക്ക് യാത്രാ അനുമതി ലഭിച്ചെന്നാണ് സൂചന.
യുഎസ്സിന്റെ ഇടപെടല്‍
ഖഷോഗിയുടെ കുടുംബം സൗദി വിടാനുള്ള പ്രധാന കാരണം അമേരിക്കയുടെ ഇടപെടലാണ്. കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ സലായെയും അദ്ദേഹത്തിന്റെ കുടുംബത്തിനെയും എത്രയും പെട്ടെന്ന് യുഎസ്സിന് കൈമാറണമെന്ന് സൗദിയോട് ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ ഇരട്ടപൗരത്വം ചൂണ്ടിക്കാട്ടിയായിരുന്നു യുഎസ്സിന്റെ നിര്‍ദേശം. സമ്മര്‍ദത്തിന് വഴങ്ങിയാണ് മുഹമ്മദ് ബിന്‍ സല്മാന് ഖഷോഗിയുടെ മകന് യാത്രാനുമതി നല്‍കിയത്.
സൗദിയുടെ കുറ്റസമ്മതം
നിയമവിരുദ്ധമായ കൊലപാതകമാണ് ഖഷോഗിയുടേതെന്ന് സൗദി സമ്മതിച്ചിട്ടുണ്ട്. യുഎന്‍ റിപ്പോര്‍ട്ടിലും ഇത്തരത്തില്‍ സൗദിയെ കുറ്റപ്പെടുത്തുന്നുണ്ട്. സൗദി ഭരണകൂടം അയച്ചവരാണ് കൊലനടത്തിയതെന്ന് യുഎന്‍ ആരോപിച്ചു. കൃത്യമായ അന്വേഷണം നടത്തുമെന്നും യുഎന്‍ വ്യക്തമാക്കി. അതേസമയം ഐക്യരാഷ്ട്ര സഭ അടക്കമുള്ളവര്‍ ഇടപെട്ടതോടെ സൗദിയുടെ കുറ്റസമ്മതം കൂടുതല്‍ വഷളായിരിക്കുകയാണ്. മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്തയാളുകള്ക്കെതിരെ നടപടിയെടുക്കേണ്ട അവസ്ഥയിലാണ് അദ്ദേഹം.
സിഐഎയും രംഗത്ത്
സൗദിയുടെ ഇടപെടലുകള്‍ അന്വേഷിക്കാന്‍ സിഐഎയും രംഗത്തെത്തിയിട്ടുണ്ട്. ഡയറക്ടര്‍ ജിനാ ഹാസ്പെല്‍ ഇതിന്റെ ഭാഗമായി തുര്‍ക്കിയിലെത്തിയിട്ടുണ്ട്. തുര്‍ക്കി കൊല നടക്കുന്ന സമയത്തെ നിര്‍ണായകമായ ഓഡിയോ ക്ലിപ്പിംഗുകള്‍ ഇവരെ കാണിച്ചിട്ടുണ്ട്. ഇത് ട്രംപിനെയും ഇവര്‍ ബോധിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അമേരിക്കയ്ക്കും ലഭിച്ചിട്ടുണ്ടെന്നാമ്മ സൂചന. എന്നാല്‍ ഇക്കാര്യങ്ങള്‍ ട്രംപോ സിഐഎയോ പുറത്തുവിട്ടിട്ടില്ല.
നിക്ഷേപകര്‍ കൈയ്യൊഴിയുന്നു
സൗദിയുടെ സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണായക വളര്ച്ചയേകുമെന്ന് കരുതിയിരുന്നത് വിദേശ നിക്ഷേപങ്ങളാണ്. 500 ബില്യണിന്റെ സിറ്റി ഓഫ് ഫ്യൂച്ചര്‍ എന്ന പദ്ധതിയായിരുന്നു മുഹമ്മദ് ബിന്‍ സല്മാന് ലക്ഷ്യമിട്ടത്. എന്നാല്‍ ഇവരൊക്കെ ഇപ്പോള്‍ സൗദിയെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സംരംഭക കോണ്‍ഫറന്‍സിലും പ്രതീക്ഷിച്ചത്ര നിക്ഷേപകര്‍ എത്തിയിരുന്നില്ല. ഇതിന് പുറമേ എണ്ണ വില കുറഞ്ഞതും രാജ്യത്തെ കടുത്ത രീതിയിലുള്ള തൊഴിലില്ലായ്മയും സൗദിയുടെ നട്ടെല്ലൊടിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതിസന്ധികള്‍ ഏറുന്നു
മുഹമ്മദ് ബിന്‍ സല്മാന് വികസനം മറയാക്കി തന്റെ ഏകാധിപത്യം നടപ്പാക്കുകയാണെന്നാണ് അന്താരാഷ്ട്ര തലത്തിലെ വിമര്‍ശനം. മുമ്പ് ലെബനീസ് പ്രധാനമന്ത്രി തട്ടിക്കൊണ്ടുപോയതും. റിയാദിലെ ആഢംബര ഹോട്ടലുകളില്‍ നിന്ന് നൂറിലധികം രാജകുടുംബാംഗങ്ങളെയും ബിസിനസുകാരെയും അറസ്റ്റ് ചെയ്തതും വലിയ പ്രതിസന്ധികളാണ് അദ്ദേഹത്തിന് ഉണ്ടാക്കിയത്. ഇതിന് പുറമേ യെമനിലെ യുദ്ധവും ഖത്തര്‍, ജര്‍മനി, കാനഡ എന്നിവരോടുള്ള പോരാട്ടവും സൗദിയെ അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ശത്രുക്കളില്‍ ഒരാളാക്കി മാറ്റുകയായിരുന്നു.
ഖഷോഗിയെ പ്രലോഭിപ്പിച്ചു
ഖഷോഗിയെ കൊല്ലാനുള്ള നീക്കം സൗദി അമേരിക്കയില്‍ വെച്ചാണ് തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ നിന്നാല്‍ വിവാഹ മോചന രേഖകള്ലഭിക്കില്ലെന്നും തുര്‍ക്കിയിലേക്ക് പോകണമെന്നും ഖഷോഗിയോട് സൗദി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഏറ്റവും എളുപ്പത്തില്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാനോ കൊലപ്പെടുത്താനോ സാധിക്കുന്നതിന് വേണ്ടിയായിരുന്നു. ഇതോടെയാണ് ഖഷോഗി തുര്‍ക്കിയിലെ സൗദി എംബസിയെ സമീപിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
എന്തുകൊണ്ട് അമേരിക്കയില്‍ നടന്നില്ല
കൊലപാതകം അമേരിക്കയില്‍ വെച്ച് നടത്താന്‍ സൗദി ഭയപ്പെട്ടിരുന്നു. കാരണം അവിടെ വെച്ച് കൊല്ലപ്പെട്ടാല്‍ ഏറ്റവും വലിയ സുഹൃത്തിനെ പിണക്കുന്നതിന് തുല്യമാവും. പോരാത്തതിന് പദ്ധതി വിജയകരമാവാതിരിക്കാനും സാധ്യതയുണ്ട്. തിരിച്ചടി ഭയന്നിട്ടാണ് സൗദി അമേരിക്കയില്‍ വെച്ച് ഈ നീക്കത്തിന് തയ്യാറാവാതിരുന്നതെന്നാണ് വ്യക്തമാക്കുന്നത്. ഖഷോഗിയുടെ സുഹൃത്തും ഇത് തന്നെയാണ് ആരോപിക്കുന്നത്. അതേസമയം ഇതിന് ഇതുവരെ സൗദി മറുപടി നല്‍കിയിട്ടില്ല.
വരാന്‍ പോകുന്നത് നടപടികള്‍...
സൗദിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വന്‍ നടപടികളാണ് ഒരുങ്ങുന്നത്. ഇതിനിടെ വിര്‍ജിന്‍ ഗ്രൂപ്പ് സൗദിയുമായുള്ള ബന്ധം ഒഴിവാക്കുകയാണെന്ന് ചെയര്മാന് റിച്ചാര്‍ഡ് ബ്രാന്സണ് പറഞ്ഞു. സൗദിയുടെ പൊതുമേഖലയില്‍ ഒരു ബില്യണിന്റെ നിക്ഷേപമായിരുന്നു റിച്ചാര്‍ഡ് ബ്രാന്സണ് ലക്ഷ്യമിട്ടിരുന്നത്. നേരത്തെ സൗദിക്കെതിരെ ബ്രാന്സണ് തുറന്നടിച്ചിരുന്നു. അതേസമയം സൗദിയുമായി കൈകോര്‍ത്തിരിക്കുന്നത് മുഴുവന്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രാജ്യങ്ങളാണ്. യൂറോപ്പും അമേരിക്കയുമടക്കം സൗദിയെ കൈവിട്ടിരിക്കുകയാണ്.
ഖത്തറിലേക്ക് നിക്ഷേപം ഒഴുകുന്നു; ഖത്തറിനെ പുകഴ്ത്തി സൗദി രാജകുമാരന്!! അപൂര്‍വ പ്രതികരണം
പന്തളം കൊട്ടാരത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രി അവഹേളിച്ചു... തുറന്നടിച്ച് എന്‍എസ്എസ്