ഗുവാമിൽ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാർ !!! ഇനി എല്ലാം ട്രംപിന്റെ കയ്യിൽ!!! നാവൊന്നു പിഴച്ചാൽ...
അമേരിക്കയുടെ ഭാഗത്തു നിന്നുള്ള നടപടിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി
സോൾ: ഉത്തര കൊറിയ- അമേരിക്ക പോർ മുറുകുന്നു. ഗുവാമിലെ അമേരിക്കൻ സൈനിക താവാളത്തിൽ ആക്രമണം നടത്താനുള്ള പദ്ധതി ഉത്തര കൊറിയ തയ്യാറാക്കിയതായി റിപ്പോർട്ട്.പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ കിം ജോങ് ഉന്നിനെ ധരിപ്പിച്ചതായി സൂചന. ഇനി അമേരിക്കയുടെ ഭാഗത്തു നിന്നുള്ള നടപടിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി സ്വീകരിക്കുകയെന്ന് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ അതിർത്തിയിലുള്ള ഗുവാമിൽ മിസൈൽ ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ താക്കീതും മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ ഭാഗത്തു നിന്നുള്ള ഈ നീക്കം.
തുനിഞ്ഞിറങ്ങി ഉത്തര കൊറിയ
കഴിഞ്ഞ് കുറെ നാളുകളായി ഉത്തരകൊറിയ-അമേരിക്ക വാക്പോർ തുടർന്ന് വരുകയായിരുന്നു. എന്നാൽ രൂക്ഷമായ വാക്പോരുകൾക്കൊടുവിൽ ഇരു രാജ്യങ്ങളും നേർക്കുനേർ ഏറ്റമുട്ടാൻ പോകുന്നുവെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. അമേരിക്കയുടെ പസിഫിക് അതിര്‍ത്തി മേഖലയായ ഗുവാമില്‍ മിസൈൽ ആക്രമണത്തിന് ഉത്തരകൊറിയ പദ്ധതി തയാറാക്കി കഴിഞ്ഞു.
അന്തിമ തീരുമാനം ഉന്നിന്റേത്
ഉത്തര കൊറിയ തയ്യാറാക്കിയ മിസൈൽ പദ്ധതി കിം ജോങ് ഉൻ പരിശോധിച്ചു. മിസൈൽ ആക്രണത്തെ പറ്റിയുള്ള സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിക്കഴിഞ്ഞു.
നാലു മിസൈലുകൾ സജ്ജം
അമേരിക്കയുടെ പസിഫിക് അതിര്‍ത്തി മേഖലയായ ഗുവാമില്‍ നാല് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ അറിയിച്ചിട്ടുണ്ടായിരുന്നു. ഈ മിസൈൽ ജപ്പാന്റെ തലക്കു മീതെയാകും പറക്കുക.
ട്രംപിന്റെ നാവ്
ഇനിയെല്ലാം ട്രംപിന്റെ കയ്യിലാണ്. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള തുടർ നടപടിയുടെ അടിസ്ഥാനത്തിലായിരിക്കും മിസൈൽ ആക്രമണം നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.
ട്രംപിന്റെ വെല്ലുവിളി
ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറു പ്രകോപനങ്ങള്‍ പോലും നോക്കി നില്‍ക്കില്ലെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് അങ്ങനെ സംഭവിച്ചാല്‍ ഇന്ന് വരെ കാണാത്ത നടപടികള്‍ക്കായിരിക്കും ലോകം സാക്ഷ്യം വഹിക്കുകയെന്നും ട്രംപ് മുന്നറിയിപ്പും നല്‍കിയിരുന്നു.
എന്തിനു സജ്ജം
അമേരിക്കയുടെ സൈനികസജ്ജതയെ കുറിച്ച് വിശദീകരിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കൻ സൈന്യം എന്തിനും തയ്യാറാണ്. ഉത്തര കൊറിയ എന്തെങ്കിലും മണ്ടത്തരം കാട്ടിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.