ഗള്‍ഫില്‍ മഞ്ഞുരുക്കം: ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിച്ച് സല്‍മാന്‍ രാജാവ്
ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ക്ഷണം. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് രാജാവാണ് ഖത്തര്‍ ഭരണാധികാരിയെ ഉച്കോടിയിലേക്ക് ക്ഷണിച്ചത്. ജനുവരി അഞ്ചിന് സൗദി തലസ്ഥാനമായ റിയാദിലാണ് 41-ാമത് ജിസിസി സുപ്രീം കൗണ്‍സില്‍ യോഗം നടക്കുന്നത്. ഈ യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അമീറിന് ലഭിച്ചത്. ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നെയ്ഫ് ഫലാങ് അല്‍ ഹജ്റാഫ് ആണ് അമീരി ദിവാനിലെത്തി സൗദി രാജാവിന്‍റെ ക്ഷണപത്രം ഖത്തര്‍ അമീറിന് കൈമാറിയത്.
ഉച്ചകോടിയില്‍ ഖത്തര്‍ പ്രശ്നം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചന ഇതോടെ ശക്തമായി. കൗണ്‍സിലിലെ മറ്റ് അംഗങ്ങളെ സൗദി രാജാവ് നേരത്തെ തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. 2017 ജൂണില്‍ ഖത്തറിന് മേല്‍ സൗദി ഉള്‍പ്പടേയുള്ള ഏഴ് സഖ്യരാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള മൂന്നാമത് ഉച്ചകോടിയാണ് ഇപ്പോള്‍ സൗദിയില്‍ നടക്കുന്നത്. അംഗരാജ്യങ്ങൾക്കും രാജ്യാന്തര സമൂഹത്തിനും ഇടയിൽ ഏകീകരണം, പരസ്പരബന്ധം, വ്യാപാരം എന്നിവ വർധിപ്പിക്കുന്നതിനാണ് ജിസിസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇത്തവണ ബഹ്റൈന്‍ വേദിയാകേണ്ട ഉച്ചകോടിയാണ് റിയാദിലേക്ക് മാറ്റിയത്. കുവൈത്തിന്‍റെയും അമേരിക്കയുടേയും മധ്യസ്ഥ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ഖത്തര്‍ കൂടി ഉച്ചകോടിയുടെ ഭാഗമാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിസിസി യോഗത്തിൽ ഖത്തർ ഉപരോധം പിൻവലിക്കുന്ന കാര്യത്തിൽ അന്തിമകരാറിലെത്തുമെന്നാണ് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഗള്‍ഫ് മേഖലയിലെ വലിയൊരു പ്രതിസന്ധിക്കാവും ജിസിസി ഉച്ചകോടിയിലൂടെ സമാപനമാവുക.