പാരീസിനെ നടുക്കി ഭീകരാക്രമണം; രണ്ട് പേർ കുത്തേറ്റ് മരിച്ചു, അക്രമിയെ വെടിവെച്ചു കൊന്നു...
അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് അക്രമി കത്തിക്കുത്ത് നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
പാരീസ്: ഫ്രാൻസിനെ നടുക്കി വീണ്ടും ഭീകരാക്രമണം. തലസ്ഥാന നഗരമായ പാരീസിൽ കത്തിയുമായെത്തിയ ഭീകരൻ രണ്ട് പേരെ കുത്തിക്കൊന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു.
പാരീസിലെ ഒട്ടേറെ ബാറുകളും റസ്റ്റോറന്റുകളും സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. വാരാന്ത്യ ദിനമായതിനാൽ നിരവധിപേർ തെരുവിലുണ്ടായിരുന്നു. അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് അക്രമി കത്തിക്കുത്ത് നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അഞ്ചു പേർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ ഒരാൾ സംഭവസ്ഥലത്ത് വച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചും മരണപ്പെട്ടു.

കത്തിക്കുത്ത് നടത്തിയ അക്രമിയെ പിന്നീട് പോലീസ് വെടിവെച്ചു കൊന്നു. ഇയാൾ ഐസിസ് ഭീകരനാണെന്നും, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുണ്ടായ വിവിധ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ സുരക്ഷ ശക്തമാക്കിയിരിക്കെയാണ് കത്തി ഉപയോഗിച്ച് ഭീകരാക്രമണമുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications