പാകിസ്താൻ ഇന്ത്യയുടെ വഴിയെ: ദയാഹർജിയിൽ തീരുമാനമാകാതെ കുൽഭൂഷന്‍റെ ശിക്ഷ നടപ്പാക്കില്ലെന്ന് പാകിസ്താൻ
ദയാഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ വധശിക്ഷ നടപ്പാക്കില്ലെന്നാണ് പാക് സർക്കാർ അറിയിച്ചത്
ഇസ്ലാമാബാദ്: മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന്‍റെ ശിക്ഷ ഉടൻ നടപ്പാക്കില്ലെന്ന് പാകിസ്താൻ. ദയാഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ വധശിക്ഷ നടപ്പാക്കില്ലെന്നാണ് പാക് സർക്കാർ അറിയിച്ചത്. അ ന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഇന്ത്യ നല്‍കിയ ഹര്‍ജി നിലനിൽക്കില്ലെന്ന കോടതിയില്‍ ഉന്നയിച്ച വാദം പാക് വിദേശകാര്യ വക്താവ് ആവർത്തിച്ചെങ്കും ഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇന്ത്യൻ രഹസ്യാന്വേഷണ എജന്‍സി റോയുടെ ചാരനാണെന്ന് ആരോപിച്ച് പാകിസ്താൻ അറസ്റ്റ് ചെയ്ത യാദവ് തെറ്റുകാരനല്ലെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ഇന്ത്യ ഹാജരാക്കിയിട്ടില്ലെന്നും പാക് വക്താവ് ചൂണ്ടിക്കാണിച്ചു. മാധ്യമങ്ങളെ ഉപയോഗിച്ച് തെറ്റായ പ്രചാരണം നടത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പാകിസ്താൻ ആരോപിക്കുന്നു.
ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക് സൈന്യം പിടികൂടി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ യാദവിന്‍റെ വധശിക്ഷ ഇന്ത്യ രാജ്യാന്തര കോടതിയുടെ ഇടപെടൽ തേടിയതിനെ തുടർന്ന് സ്റ്റേ ചെയ്യുകയായിരുന്നു. യാദവിനെ യാദവുമായി ബന്ധപ്പെടാനുള്ള ഇന്ത്യയുടെ ശ്രമം 16 തവണയും തള്ളിക്കളഞ്ഞ പാകിസ്താന്‍റെ നടപടി വിയന്ന പ്രമേയത്തിന്‍റെ ലംഘനമാണെന്ന് ഇന്ത്യ വാദിച്ചിരുന്നു. ഇത് രാജ്യാന്തര കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.
2003വരെ ഇന്ത്യൻ നാവിക സേനയിൽ സേവനമനുഷ്ടിച്ചിരുന്ന യാദവ് വിരമിച്ച ശേഷം ഇറാനില്‍ വ്യാപാരം നടത്തിവരികെയാണ് ഇറാൻ അതിർത്തിയില്‍ വച്ച് പാക് സൈന്യം യാദവിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ ബലൂചിസ്താനില്‍ നിന്നാണ് യാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക് വാദം.