കുവൈത്ത് തുടക്കമിട്ടു; യുഎഇയും തയ്യാര്‍... സൗദിയുടെ നിലപാട് അവ്യക്തം, ഇറാന് ആഹ്ലാദം
ദുബായ്: പശ്ചിമേഷ്യയിലെ പോര്‍മുഖങ്ങളില്‍ എപ്പോഴും ഒരുഭാഗത്തുള്ള രാജ്യമാണ് ഇറാന്‍. സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഇറാനുമായി കൊമ്പുകോര്‍ക്കല്‍ പതിവാണ്. സിറിയ, ഇറാഖ്, യമന്‍ തുടങ്ങി സംഘര്‍ഷ മേഖലകളില്‍ ഈ രണ്ടു ചേരിയും സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തവുമാണ്. എന്നാല്‍ ഇറാനുമായി അകന്നു കഴിയുന്നത് എന്തിന്, അനാവശ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കി സാധ്യമാകുന്ന മേഖലകളില്‍ ഒരുമിക്കാമല്ലോ, ഭിന്നത കാരണം പശ്ചിമേഷ്യയുടെ വികസനവും വളര്‍ച്ചയും മുരടിക്കുന്നു... തുടങ്ങിയ വാദങ്ങളും സജീവമാണ്.
ഈ സാഹചര്യത്തിലാണ് ഇറാനുമായി സഹകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആലോചിക്കുന്നത്. ഇപ്പോള്‍ പുതിയ മാറ്റങ്ങള്‍ വരികയാണ്. കുവൈത്ത് ഇറാനിലേക്ക് അംബാസഡറെ നിയോഗിച്ചു. യുഎഇ ഉടന്‍ അയക്കുമെന്ന് അറിയിച്ചിരിക്കുന്നു....

2016ല്‍ സൗദി അറേബ്യയിലെ ഷിയാ പണ്ഡിതനായ നിംറുല്‍ നിംറിനെ തൂക്കിലേറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഇറാനില്‍ നടന്നത്. ടെഹ്‌റാനിലെ പ്രക്ഷോഭകര്‍ സൗദിയുടെ കാര്യാലയം ഉപരോധിച്ചു. ഇതോടെ ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എംബസി പൂട്ടി അംബാസഡറെ സൗദി തിരിച്ചുവിളിച്ചതോടെ മറ്റു ജിസിസി രാജ്യങ്ങളും സമാനമായ നിലപാടെടുക്കുകയായിരുന്നു.

ഇറാനുമായി സഹകരിച്ചു മുന്നോട്ടുപോകാം എന്ന നിലപാട് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കള്‍ക്കുണ്ട്. ഇതിന്റെ ഭാഗമായി പലതവണ ചര്‍ച്ചകള്‍ നടന്നിരുന്നു. കുവൈത്ത് ഈ മാസം ആദ്യത്തിലാണ് ഇറാനിലേക്ക് അംബാസഡറെ അയച്ചത്. 2016ന് ശേഷം ആദ്യമായിട്ടാണ് കുവൈത്ത് അംബാസഡര്‍ ഇറാനിലെത്തുന്നത്. പിന്നാലെ യുഎഇയുമായി ഇറാന്‍ ചര്‍ച്ച നടത്തി.

ഇറാനിലേക്ക് അംബാസഡറെ അയക്കാന്‍ യുഎഇ ധാരണയിലെത്തിയിട്ടുണ്ട്. സെയ്ഫ് മുഹമ്മദ് അല്‍ സഅബി തന്നെയാകും അംബാസഡര്‍. വൈകാതെ അദ്ദേഹം ടെഹ്‌റാനിലേക്ക് തിരിക്കുമെന്ന് യുഎഇ അറിയിച്ചു. 2016ലെ സംഭവത്തിന് ശേഷം ഇറാനുമായുള്ള നയതന്ത്ര ബന്ധം യുഎഇ തരം താഴ്ത്തിയിരുന്നു. വീണ്ടും അംബാസഡറെ നിയമിക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

ഇറാന്റെയും യുഎഇയുടെയും വിദേശകാര്യ മന്ത്രിമാര്‍ കഴിഞ്ഞാഴ്ച ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചത് ഈ ചര്‍ച്ചയിലാണ്. അംബാസഡര്‍മാരെ നിയമിക്കാനും ധാരണയുണ്ടാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മേഖലയ്ക്ക് നേട്ടമുണ്ടാക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ലയും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്‍ അങിയാനും വിലയിരുത്തി.

2019ല്‍ യുഎഇയില്‍ ചില സംശയകരമായ ആക്രമണങ്ങള്‍ നടന്നിരുന്നു. സൗദി ചരക്കുകപ്പല്‍ ചെങ്കടലില്‍ വച്ച് ആക്രമിക്കപ്പെടുകയുമുണ്ടായി. ഇതിന് പിന്നില്‍ ഇറാനാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് ശേഷം യുഎഇ ഇറാനുമായി ചര്‍ച്ചയ്ക്ക് തുടക്കമിടുകയാണ് ചെയ്തത്. അകന്നു നില്‍ക്കുന്നത് ശത്രുത വര്‍ധിപ്പിക്കുകയേ ഉള്ളൂ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച.

കഴിഞ്ഞ വര്‍ഷം മുതല്‍ സൗദി അറേബ്യയും ഇറാനുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. ആണവ കരാര്‍ വിഷയത്തില്‍ അമേരിക്ക ഇറാനുമായി ചര്‍ച്ച നടത്തി വരികയാണ്. ഇതിനിടെയാണ് കുവൈത്ത് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. ശേഷം യുഎഇയും സമാനമായ നിലപാട് എടുത്തിരിക്കുന്നു. ഖത്തറും ഒമാനും ഇറാനുമായി നേരത്തെ സഹകരിച്ചു മുന്നോട്ടു പോകുന്നുണ്ട്.

വന്‍തോതില്‍ എണ്ണ-വാതക നിക്ഷേപമുള്ള രാജ്യമാണ് ഇറാന്‍. എന്നാല്‍ അമേരിക്കന്‍ ഉപരോധവും അയല്‍രാജ്യങ്ങളുടെ നിസ്സഹകരണവും കാരണം ഖനനവും വിതരണവും സമ്പൂര്‍ണമായ തോതില്‍ നടക്കുന്നില്ല. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കിയാല്‍ രാജ്യം പുരോഗതി പ്രാപിക്കുമെന്ന് ഇറാന്‍ കരുതുന്നു. ഇറാന്‍-ജിസിസി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് നേരത്തെ ഖത്തര്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. പുതിയ മാറ്റങ്ങള്‍ ഇറാന് സന്തോഷം പകരുന്നതാണ്.












Click it and Unblock the Notifications