കുവൈത്തിലേക്ക് എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രവേശനാനുമതി: ഫെബ്രുവരി 21 മുതൽ നിയന്ത്രണം നീങ്ങും
കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനത്തോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്. ഇതോടെ എല്ലാ രാജ്യത്തുനിന്നുള്ളവർക്കും കുവൈത്തിലേക്ക് പ്രവേശിക്കാം. ഈ മാസം 21 മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും നേരിട്ട് കുവൈത്തിലേക്ക് പ്രവേശിക്കാൻ വ്യോമയാന അധികൃതർ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ഇതിനായി വ്യവസ്ഥകളും കൊണ്ടുവന്നിട്ടുണ്ട്. കൊവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസവും അല്ലാത്ത രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് എത്തുന്നവർ ഏഴ് ദിവസവും രാജ്യത്ത് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയണം.
കൊവിഡ് നിയന്ത്രണങ്ങൾ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി ബഹ്റൈൻ.. കർശന നിർദ്ദേശം
അതേ സമയം ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, തനിച്ച് യാത്ര ചെയ്യുന്ന 18 വയസ്സിന് താഴെ പ്രായമുള്ളവർ എന്നിവർക്ക് ഈ വ്യവസ്ഥ ബാധകമല്ല. ഇവർ കുവൈത്തിലെത്തി ഒരാഴ്ച വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. ഇതോടെ നേരത്തെ കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ 35 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്ത് പ്രവേശിക്കാൻ കഴിയും. ഇന്ത്യ, ഇറാൻ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രണ്ട് പിസിആർ പരിശോധനകൾ നടത്തേണ്ടിവരും, ഒന്ന് കുവൈത്തിലെത്തുമ്പോഴും മറ്റൊന്ന് അവരുടെ ക്വാറന്റൈൻ പൂർത്തിയാകുമ്പോഴുമാണ്.
മറ്റ് അനുവദനീയമായ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് സ്വന്തം ചെലവിൽ ഒരു ഹോട്ടലിൽ ഒരാഴ്ചത്തേക്ക് ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. തുടർന്ന് ആറാം ദിവസം പിസിആർ പരിശോധന നടത്തും. ഫലം നെഗറ്റീവ് ആണെങ്കിൽ, യാത്രക്കാർ അവരുടെ വസതിയിൽ ഒരാഴ്ച കൂടി ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. എല്ലാ കുവൈറ്റ് ഇതര പൗരന്മാർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള രണ്ടാഴ്ചത്തെ വിലക്ക് ഫെബ്രുവരി 21ന് നീക്കുമെന്നാണ് കുവൈത്ത് ഭരണകൂടം വ്യക്തമാക്കിയത്.
യാത്രക്കാർ കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് "ശ്ലോണിക്", "കുവൈറ്റ് മൊസാഫർ" ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയിട്ടുള്ള പിസിആർ ടെസ്റ്റിന്റെ ഫലം. നെഗറ്റീവ് ആവുന്നവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. നേരത്തെയുള്ള രീതിയിൽ വിമാനത്താവളത്തിലെത്തിയ ശേഷം യാത്രക്കാർക്ക് അധികൃതർ സന്ദർശക വിസ നൽകുന്നില്ല. വിസകളും മുൻകൂട്ടി ഇലക്ട്രോണിക് രീതിയിൽ ലഭ്യമല്ല. എല്ലാ എൻട്രി വിസകൾക്കും ആദ്യം കുവൈത്തിന്റെ കൊറോണ എമർജൻസി മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
വിവാഹങ്ങൾ, വിരുന്നുകൾ, ശവസംസ്കാരങ്ങൾ എന്നിവയുൾപ്പെടെ കൂടുതൽ ആളുകൾ ഒത്തുചേരുന്ന പരിപാടികൾക്ക് നിരോധനം നിലവിലുണ്ട്. മാസ്ക് ധരിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടാൽ നിയമലംഘകർക്ക് പിഴയോ മൂന്ന് മാസം വരെ തടവോ ലഭിക്കാം. അതേ സമയംചൈന, ഹോങ്കോംഗ്, ഇറാൻ എന്നിവയുൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ നിന്ന് പുറപ്പെടുന്നതോ ഈ രാജ്യങ്ങൾ വഴി വരുന്നതോ ആയ വിദേശ കപ്പലുകൾക്ക് കുവൈറ്റ് തുറമുഖങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യുകെയിലേക്കും തിരിച്ചുമുള്ള കമേഴ്സ്യൽ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. എന്നാൽ ചരക്ക് നീക്കത്തെ ഈ നിയന്ത്രണങ്ങൾ ബാധിക്കില്ല.