കുവൈത്തിൽ കൊവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി;വാക്സിൻ എടുക്കാൻ ആരേയും നിർബന്ധിക്കില്ല
കുവൈത്ത് സിറ്റി; കുവൈത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ എത്തിയാൽ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി ഡോ.ബാസില്‍ അല്‍ സബാഹെന്ന് റിപ്പോർട്ട്. വാക്സിനെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ശക്തമായ സന്ദേശം പകരാൻ ആരോഗ്യമന്ത്രിയുടെ നടപടി സഹായിക്കുമെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.

അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിൽ നിന്നുള്ള 10 ലക്ഷം വാക്സിനുകൾ അടുത്ത മാസത്തോടെ കുവൈത്തിലെത്തിയേക്കും. വാക്സിന്റെ പരീക്ഷണഘട്ടം പൂർത്തിയാക്കിയ ശേഷം ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച ഉടനെ മരുന്ന് കുവൈത്തിൽ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ഫൈസർ കൂടാതെ മഡോണ, ഓക്സ്ഫോഡ് തുടങ്ങിയ വാക്സിനുകളുും ചർച്ചയിലുണ്ട്.
വാക്സിൻ എത്തിയാൽ അവ വിതരണ ചെയ്യുന്നതടക്കമുള്ള സജ്ജീകരണങ്ങളിലേക്ക് അധികൃതർ കടന്ന് കഴിഞ്ഞു. ജനംസഖ്യ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അധികൃതർ തേടുകയാണ്.താമസക്കാരുടെ പ്രായം ,പൗരത്വം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ , പ്രായമായർ, അസുഖബാധിതർ എന്നിവർക്കാകും വാക്സിൻ നൽകിയേക്കുക.
അതേസമയം വാക്സിൻ എടുക്കാൻ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആരേയും നിർബന്ധിക്കില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു.പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയിൽ നൂറുശതമാനം ഉറപ്പില്ലാത്തതിനാലാണിത്.
അതിനിടെ ശനിയാഴ്ച രാജ്യത്ത് 426 പേർക്ക് കൂടികൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 139,734 ആയി. 511 പേർക്കാണ് രോഗമുക്തി. ആകെ മരണസംഖ്യ 863 ആയി. നിലവില്‍ 7,311 പേരാണ് ചികിത്സയിലുള്ളത്.












Click it and Unblock the Notifications