വിദേശത്ത് കൊവിഡ് വാക്സിൻ എടുത്തവർക്കും പിസിആർ പരിശോധന നിർബന്ധം: വിശദീകരിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവർക്ക് പുതിയ നിർദേശവുമായി കുവൈത്ത് അധികൃതർ. വിദേശത്ത് കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരാണെങ്കിലും കുവൈത്തിലേക്ക് വരുന്നതിന് പിസിആർ പരിശോധന നിർബന്ധമാണെന്നാണ് നിർദേശം. മറ്റ് രാജ്യങ്ങളിൽ നിന്ന് കുവൈത്തിലെത്തിയാൽ നിർബന്ധമായും ക്വാറന്‍റൈന്‍ വ്യവസ്ഥകൾ പാലിക്കേണ്ടതും നിർബന്ധമാണ്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വാക്സിനേഷൻ ആരംഭിച്ച സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.
എറണാകുളത്ത് 1000 കടന്ന് കൊവിഡ് ബാധിതർ: 24 മണിക്കൂറിൽ 1046 പേർക്ക് വൈറസ് ബാധ
ഇപ്പോൾ സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്ത് പ്രവേശിക്കാൻ പിസിആർ പരിശോധന നിര്‍ബന്ധമാണ് . 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും നിര്‍ബന്ധമാണ്. വിദേശരാജ്യങ്ങളിൽ നിന്ന് കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച ശേഷം കുവൈത്തിലെത്തുന്ന ആർക്കും പിസിആർ പരിശോധനയിൽ ഇളവ് നൽകില്ല. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കാത്ത ആർക്കും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. കുവൈത്ത് പൌരനോ വിദേശികൾക്കോ ഒരു തരത്തിലുള്ള ഇളവും ലഭിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
അതേ സമയം വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ കൊറോണ വൈറസ് വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തവർക്ക് കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിവിധ രാജ്യങ്ങൾ സർട്ടിഫിക്കേഷൻ നടപടികൾ ആരംഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് അതിന് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളും അംഗീകാരവും ഏകീകൃത രൂപവും നൽകിയാൽ കുത്തിവെപ്പ് എടുത്തവരെ പിസിആർ പരിശോധനയിൽനിന്ന് ഒഴിവാക്കാനുള്ള സാധ്യതയുണ്ട്. ജനുവരി 17 മുതൽ യാത്രക്ക് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ നടത്തിയ പിസിആർ പരിശോധന നടത്തിയ ശേഷമുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റാണ് കുവൈത്ത് അംഗീകരിക്കുക.