കുവൈത്തിൽ സർക്കാരും പാർലമെന്റും തമ്മിൽ ഭിന്നത രൂക്ഷം; മന്ത്രിമാർ രാജി സമർപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാരും പാര്‍ലമെന്റുമായുള്ള ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. പ്രധാനമന്ത്രിക്കെതിരെയും പുതിയ സര്‍ക്കാരിനെതിരെയും 38 എംപിമാര്‍ ചേര്‍ന്ന് കുറ്റവിചാരണ പ്രമേയം പാര്‍ലമെന്റ് സ്പീക്കറിന് മുന്നില്‍ വച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബയും മറ്റ് മന്ത്രിമാരും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഹാമദ് അല്‍ സബാഹിന് രാജി സമര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം, പ്രധാനമന്ത്രിയും പ്രതിരോധമന്ത്രി ഹമദ് ജാബര്‍ അല്‍ സബയുമായും മറ്റ് സര്‍ക്കാര്‍ മന്ത്രിമാരുമായും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയെന്നും ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശ്നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കില്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു എംപിമാര്‍. മന്ത്രിസഭ കാര്യ മന്ത്രിയായ അനസ് അല്‍ സാലിഹിനെയാണ് എംപിമാര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പുതിയ മന്ത്രിസഭ അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുന്നോടിയാണ് മന്ത്രിമാര്‍ രാജിവയ്ക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 14നാണ് ഷെയ്ഖ് സബാഹ് അല്‍ ഹാമദ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ അധികാരമേറ്റത്. അതേസമയം, മന്ത്രിമാര്‍ രാജിവച്ച പശ്ചാത്തലത്തില്‍ മന്ത്രിസഭ പുനസംഘടനയുണ്ടാകും. ഇങ്ങനെ ചെയ്യുമ്പോള്‍ നിലവിലെ ഏതൊക്കെ മന്ത്രിമാര്‍ ഇടംപിടിക്കുമെന്ന കാര്യം വ്യക്തമല്ല.