സ്വകാര്യ മേഖലയിലും സ്വദേശിവൽക്കരണം: പരിഷ്കാരത്തിനൊരുങ്ങി കുവൈത്ത്, ഇന്ത്യക്കാർക്ക് തിരിച്ചടി
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലും സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങി കുവൈത്ത്. സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ സന്നദ്ധരായി കൂടുതൽ സ്വദേശികൾ എത്തിയതോടെയാണ് സ്വദേശിവൽക്കരണം ഈ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനം.
ഖത്തറുമായുള്ള യാത്ര, വ്യാപാരം ബന്ധം ഒരാഴ്ച്ചക്കകം പുനസ്ഥാപിക്കും- യുഎഇ
പബ്ലിക് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തവരിൽ 52.3 ശതമാനം പേരും സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യപ്പെടുന്നവരാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടെ കുവൈത്തിൽ ഇത്രയധികം പേർ സ്വകാര്യ മേഖലയെ ജോലിചെയ്യാൻ താൽപ്പര്യമുള്ള ഇടമായി തിരഞ്ഞെടുക്കുന്നത് ആദ്യമായിട്ടാണ്. ഇത്തരക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെയാണ് സ്വദേശിവൽക്കരണം സ്വകാര്യ മേഖലയിൽ കൂടി നടപ്പിലാക്കാമെന്ന് കുവൈത്ത് തീരുമാനിക്കുന്നത്.
എന്നാൽ സർക്കാർ പൊതു മേഖലകളിൽ ജോലിക്കായി രജിസ്റ്റർ ചെയ്ത തൊഴിൽ അന്വേഷകരുടെ എണ്ണം 2020ൽ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തെ അപേക്ഷിച്ച് ഏറ്റവും കുറച്ച് പേർ മാത്രമാണ് ഈ മേഖലയിൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നതെന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. എന്നാൽ കുവൈത്ത് സ്വകാര്യ മേഖലയിൽ കൂടി സ്വദേശിവൽക്കരണം കൊണ്ടുവരുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയായിത്തീരും.