ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ജിസിസി തകരും: കുവൈത്ത്
കുവൈത്ത് സിറ്റി: ഖത്തര്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധിക്ക് സത്വര പരിഹാരം കണ്ടെല്ലെങ്കില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സംവിധാനം തന്നെ തകരുമെന്ന് കുവൈത്തിന്റെ മുന്നറിയിപ്പ്. ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാനുമായി ചര്‍ച്ച നടത്തിയ ശേഷം കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഖാലിദ് അല്‍ ജാറല്ലയാണ് ഇങ്ങനെ പറഞ്ഞത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴികള്‍ ഇരുനേതാക്കളും ആലോചിച്ചതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
ഗള്‍ഫ് പ്രതിസന്ധി തുടരുന്നിടത്തോളം കാലം ജിസിസിക്കുണ്ടാകുന്ന പരിക്ക് വര്‍ധിക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്ന കാര്യം എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടെന്നും കുവൈത്ത് മന്ത്രി പറഞ്ഞു. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ ആരോപണം ഖത്തര്‍ നിഷേധിച്ചിരുന്നു.
പ്രതിസന്ധി കാരണം ജിസിസിയുടെ പല സംരംഭങ്ങളും മുടങ്ങിക്കിടക്കുകയാണെന്നും ജാറല്ല പറഞ്ഞു. ഖത്തര്‍ ഉപരോധത്തിനു ശേഷം ജി.സി.സി യോഗങ്ങള്‍ നിലച്ചതോടെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട പൊതു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദിയില്ലെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് വേഗത്തില്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ മേഖലയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് പ്രശ്‌നം സങ്കീര്‍ണമാവും ലോകരാജ്യങ്ങളുമായുള്ള ഗള്‍ഫ് നാടുകളുടെ വ്യാപാര ബന്ധങ്ങളെയും അത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളെ കുവൈത്ത് മന്ത്രി പ്രശംസിച്ചു. പ്രതിസന്ധിയില്‍ അയവ് വരാത്ത പശ്ചാത്തലത്തില്‍ ഏപ്രിലില്‍ വാഷിംഗ്ടണില്‍ നടത്താനിരുന്ന യു.എസ്-ജി.സി.സി ഉച്ചകോടി സപ്തംബറിലേക്ക് മാറ്റിവച്ചിരുന്നു.