പർവേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി: നടപടി ഭരണഘടനാവിരുദ്ധമെന്ന് ലാഹോർ ഹൈക്കോടതി
ഇസ്ലാമാബാദ്: മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി. ലാഹോർ ഹൈക്കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി റദ്ദാക്കിയത്. മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി രൂപീകരിച്ചതുൾപ്പെടെയുള്ള നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും ലാഹോർ ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. മുഷററിനെതിരെ 2013ൽ രജിസ്റ്റർ ചെയ്ത കേസിൽ ആറ് മാസത്തെ വിചാരണ പൂർത്തിയായ ശേഷം 2019 ഡിസംബർ 17നാണ് വധശിക്ഷ വിധിച്ചത്.
പെരുമാറ്റം മോശമായാല്‍ ഉദ്ധവ് രാജിവെക്കും, ത്രികക്ഷി സഖ്യത്തിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ്!!
ജസ്റ്റിസുമാരായ സയീദ് മസാഹർ അലി അക്ബർ നഖ് വി, മുഹമ്മദ് അമീർ ഭട്ടി, ചൌധരി മസൂദ് ജഹാംഗീർ എന്നിവരടങ്ങുന്ന ലാഹോർ ഹൈക്കോടതിയുടെ മുന്നംഗ ബെഞ്ച് ഏകകണ്ഠേനയാണ് പ്രത്യേക കോടതി വിധി റദ്ദാക്കിയിട്ടുള്ളത്. തനിക്കെതിരെയുള്ള വധശിക്ഷ വിധിച്ച പ്രത്യേക കോടതി രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ്. പ്രത്യേക കോടതിയുടെ വിധി അനധികൃതമാണെന്നും അധികാരപരിധിയിൽ വരുന്നതല്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ച മുഷറഫ് വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രത്യേക കോടതി രൂപീകരിക്കാൻ അനുമതി നൽകിയ ഫെഡറൽ സർക്കാരിനോട് വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസ് നഖ് വി നിർദേശിച്ചിട്ടുണ്ട്.
2007ൽ മുഷറപ് ഭരണഘടന മരവിപ്പിക്കുകയും പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടുള്ള കേസിലാണ് പാകിസ്താനിലെ പ്രത്യേക കോടതി ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. പട്ടാള മേധാവിയായിരിക്കെ പട്ടാള അട്ടിമറിയിലൂടെ മുഷഖറഫ് പുറത്താക്കിയ നവാസ് ഷെറീഫ് 2013ൽ വീണ്ടും പാക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതോടെയാണ് പാക് സർക്കാർ മുഷറഫിനെതിരെ കേസെടുത്തത്. 1999ലാണ് നവാസ് ഷെറീഫിന്റെ പാകിസ്താൻ സർക്കാരിനെ പട്ടാളഅട്ടിമറിയിലൂടെ താഴെയിറക്കിയത്.