ജെറുസലേമില്‍ മാത്രം ഇസ്രായേല്‍ തകര്‍ത്തത് 5000 പലസ്തീനി വീടുകള്‍
ജെറൂസലേം: ഇസ്രായേല്‍ അധിനിവേശത്തിന്റെ ഭാഗമായി കിഴക്കന്‍ ജെറൂസലേമില്‍ മാത്രം തകര്‍ക്കപ്പെട്ടത് ഫലസ്തീനികളുടെ അയ്യായിരത്തിലേറെ വീടുകളെന്ന് റിപ്പോര്‍ട്ട്. 1967 മുതലുള്ള കണക്കാണിത്. ലാന്റ് റിസേര്‍ച്ച് സെന്റര്‍ എന്ന സംഘടനയാണ് ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജെറൂസലേമില്‍ ഇപ്പോഴുള്ള 3.8 ലക്ഷം ഫലസ്തീനികള്‍ക്ക് താമസിക്കാന്‍ 2000 പുതിയ വീടുകള്‍ കൂടി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെറൂസലേം മുനിസിപ്പാലിറ്റിയുടെ കര്‍ശനമായ വ്യവസ്ഥകള്‍ കാരണം ഫലസ്തീകള്‍ക്ക് നിയമവിധേയമായി വീടുവയ്ക്കാന്‍ കിഴക്കന്‍ ജെറൂസലേമില്‍ സാധിക്കാറില്ല. അതുകാരണം പകുതിയിലേറെ വീടുകളും ലൈസന്‍സില്ലാതെ നിര്‍മിക്കപ്പെട്ടവയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
യു.എന്നിന്റെ കണക്കുകള്‍ പ്രകാരം 2010 മുതല്‍ 2014 വരെ ഫലസ്തീനികള്‍ നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അനുമതികളില്‍ 1.5 ശമതാനത്തിന് മാത്രമാണ് ഇസ്രായേല്‍ അധികൃതര്‍ അനുമതി നല്‍കിയത്. കിഴക്കന്‍ ജെറൂസലേമിലെ ഭൂമിയുടെ 12 ശതമാനം മാത്രമേ നഗരവികസനത്തിന്റെ ഭാഗമായുള്ള കെട്ടിടങ്ങളും മറ്റും നിര്‍മിക്കാന്‍ പാടുള്ളൂ എന്നതാണ് നിയമം. അതില്‍ത്തന്നെ ഏഴ് ശതമാനം മാത്രമേ വീടുകളുണ്ടാക്കാന്‍ ഉപയോഗിക്കാവൂ. ബെറ്റ്‌സലെം എന്ന ഇസ്രായേലി എന്‍.ജി.ഒയും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. അവരുടെ റിപ്പോര്‍ട്ട് പ്രകാരം ജെറൂസലേം ജനസംഖ്യയുടെ 40 ശതമാനത്തിലേറെ വരുന്ന ഫലസ്തീനികള്‍ക്ക് താമസിക്കാന്‍ ഭൂമിയുടെ 15 ശതമാനം മാത്രമേ മുനിസിപ്പാലിറ്റി അനുവദിച്ചിട്ടുള്ളൂ. നിയമവിധേയമായി വീടുകളെടുക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ 2017ലെ കണക്കുകള്‍ പ്രകാരം 20000ത്തിലേറെ ഫലസ്തീന്‍ വീടുകള്‍ നിയമവിധേമല്ലാത്തവയാണ്. അതുകൊണ്ടുതന്നെ ഏതുസമയത്തും പൊളിക്കല്‍ ഭീഷണി നേരിടുന്നവയുമാണ്. ഫലസ്തീനികള്‍ക്ക് ഇവിടെ ഒരു വീടുവയ്ക്കാനുള്ള അനുമതിക്ക് 30,000 ഡോളറാണ് ചെലവ്.
1948ല്‍ ഇസ്രായേല്‍ രൂപീകരണ വേളയില്‍ ജെറൂസലേമിലെ 39 ഗ്രാമങ്ങള്‍ തകര്‍ത്ത ഇസ്രായേല്‍ സൈന്യം 1.89 ലക്ഷം ഫലസ്തീനികളെ അഭയാര്‍ഥികളാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1948 സപ്തംബറിനും 1949 ആഗസ്തിനുമിടയില്‍ ഫലസ്തീന്‍ ഉടമകളെ പുറത്താക്കിയ വീടുകളിലാണ് 16,000 ജൂതന്‍മാര്‍ കഴിയുന്നത്. 2000ത്തിനും 2017നുമിടയില്‍ ജെറൂസലേമിലെ 1706 ഫലസ്തീന്‍ വീടുകള്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തതായും 5443 കുട്ടികള്‍ ഉള്‍പ്പെടെ 9422 ഫലസ്തീനികളെ ഭവനരഹിതരാക്കിയതായും ലാന്റ് റിസേര്‍ച്ച് സെന്ററിന്റെ വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു.